28/2/10

പ്രതികാരം

സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്‍
വീടിനടുത്തുളള വളവില്‍ വെച്ച്
മതിലിനു പിന്നില്‍ നിന്നും
പൊന്തക്കാട്ടില്‍ നിന്നും
മരക്കൊമ്പില്‍ നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്‍

ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം

എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും

ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്‍
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?

വൃദ്ധി

തിരക്കിനിടയില്‍
‍കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍‌ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!

പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!

പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.

വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.

വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും
കൂട്ടിക്കൊടുക്കലുകളില്‍
‍ഞെട്ടറ്റുപിരിഞ്ഞ്
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!

മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
‍ചില അടയാളങ്ങള്‍
‍ബാക്കിയുള്ളതടക്കം!

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

26/2/10

കവിമാവ്‌

മാവായതുകൊണ്ട്‌
പൂങ്കുലയായും
കണ്ണിമാങ്ങയായും
മാമ്പഴമായും
പലതരത്തില്‍ പൊഴിയണം

കാറ്റിലും
മഴയിലും
മഞ്ഞിലും
പൊഴിയണം...

കല്ലേറു കൊണ്ട്‌
കണ്ണു പൊട്ടണം...

വരിയുടയ്ക്കും പോലെ
കണയുള്ള തോട്ടിയിട്ട്‌ പിടിച്ച്‌
ഞെട്ടില്‍ നിന്ന്
മാങ്ങ പൊട്ടിക്കുന്നതിന്റെ
വേദന തിന്നണം...

പിന്നെ കുറേക്കാലം
ഷണ്ഡനായി
ആര്‍ക്കെങ്കിലുമൊക്കെ
വന്നിരിക്കാന്‍ പാകത്തിന്‌
പച്ചക്കിരീടവും ചൂടി
വഴിയോരത്ത്‌
തണലായി നില്‍ക്കണം

എന്റെ വിരലില്‍........

ഒരു വഴിയിലൂടിറങ്ങി
മറ്റൊരു വഴിയിലൂടെ കയറി ഒരു മൌനം
മഴയായിങ്ങനെ ചെരിഞ്ഞ്‌ ചെരിഞ്ഞ്‌
ഓരോ മരത്തിന്റേയും മുറിവുകളെ ഉമ്മ വെച്ച്‌
പിയാനൊ കട്ടകളിലൂടെ മെല്ലെ നടന്ന്‌
കാറ്റിന്റെ നേര്‍ത്ത വിരലുകളിലേക്ക്‌ ജനിച്ച്‌
മേഘങ്ങളുടെ ഏകാന്തതകളെ കെട്ടിപിടിച്ച്‌
പുഴയായതൊക്കയും കരയായതൊക്കയും
കടലായതൊക്കയും
ഇപ്പോള്‍ തലക്കെട്ടുകളെ ഉപേക്ഷിച്ച്‌
വാക്കുകളുടെ ഉടുപ്പുകളെ ഊരിയെറിഞ്ഞ്‌
ഉടലുകള്‍ക്ക്‌ മാത്രം എഴുതാനാവുന്ന വേഗങ്ങളില്‍
ചലനങ്ങളുടെ ഭാഷയില്‍
ഒലിച്ചു പോയതെത്ര പുരാവൃത്തങ്ങള്‍,
നഗരാവശിഷ്ടങ്ങള്‍, കാലത്തിന്റെ
അടയാള വാക്യങ്ങളെന്ന്‌
എന്നിലൂടെ ചാരുകസേരയിലേക്ക്‌ ചാഞ്ഞ്‌
മടിയുടെ ദര്‍ശനങ്ങള്‍ക്ക്‌ തീപ്പെരുക്കി
കാത്തിരിപ്പുകളിലേക്കൊക്കെ
കാലും നീട്ടി നീട്ടിയിരിക്കുമ്പോള്‍
ദൈവത്തെ ഒറ്റി കൊടുക്കുന്ന നിന്റെ ഋതുക്കളിലേക്ക്‌
ഇപ്പോള്‍ പറക്കും ഇപ്പോള്‍ പറക്കുമെന്ന്‌
ചിറകടിച്ചു കൊണ്ടേയിരിക്കുന്നു എന്റെ വിരലില്‍

22/2/10

ഞാനോടു ഞാൻ

കവിത വായിച്ചപ്പോഴുള്ള നീയല്ല
കവിത കേട്ടപ്പോഴുള്ള നീയെന്ന് ചിലർ
കേട്ടപ്പോഴുള്ളതല്ലല്ലോ കണ്ടപ്പോഴുള്ള നീയെന്ന് ചിലർ
നിന്നെ കാണുമ്പോലെയല്ലല്ലോടേ
എന്ന് മുൻപരിചയമുള്ളവർ...

ഓർക്കുട്ടിലെ എന്നെക്കണ്ടാൽ
ഫേസ് ബുക്കിലെ ഞാനാണെന്ന്
ഒരിക്കലും പറയില്ല ആരും.
ഫേസ് ബുക്കിലെ ഉമ്മകളോ
ഇക്കിളികളോ ഒന്നും ഓർക്കുട്ടിൽ
തികട്ടാത്തപോലെ
ബ്ലോഗറിലെ കണ്ണിറുക്കലുകളും
ചെവിമുതൽ ചെവിവരെയുള്ള
പുഞ്ചിരികളുമൊന്നും
വൈഫൈയിലെ എന്നെ ബാധിക്കില്ല.
ഫ്രണ്ട്സ്റ്ററിൽ നമ്മൾ കണ്ടിട്ടുണ്ടെന്ന്
പരിചയം മിനുക്കാൻ
കഴിയില്ല നിങ്ങൾക്ക്,
നമ്മൾ
ഇ-കാഡമിയിൽ വച്ചുകണ്ടാൽ.
ഇ-കാഡമിയിൽ കണ്ടു,കെട്ടിപ്പിടിച്ചു
എന്നൊന്നും പറഞ്ഞാൽ എനിക്ക് നിങ്ങളെ
ഓർമ്മവരില്ല ഞാൻ യാഹൂവിലോ
ഗൂഗിൾ ചാറ്റിലോ ആയിരിക്കുമ്പൊൾ.

വലയിലുള്ള ഞാൻ മാത്രമല്ല
ഞാനല്ലാതെയിങ്ങനെ..
വലയിൽ പെടാത്തപ്പോഴും
ഇങ്ങനെതന്നെയാകുന്നുഞാൻ...
വിശക്കുമ്പോൾ ഉള്ള ഞാനല്ല
വയർ നിറഞ്ഞാലുള്ള ഞാൻ
ഉറങ്ങുമ്പോഴുള്ള ഞാനല്ല
ഉണർന്നിരിക്കുമ്പോൾ ഞാൻ
ദൂരെ നിൽക്കുമ്പോഴുള്ള എന്നെ
ഉരുമ്മി നിൽക്കുമ്പോൾ പ്രതീക്ഷിക്കരുത്

21/2/10

രാഷ്ട്രീയ ജാഗ്രതയുടെ എഴുത്ത്






ഓര്‍മ കേവല കാല്പനികതയുടെ വിഷാദ സ്ഥലികളില്‍ അല്ല വര്‍ത്തമാന മലയാള കവിതയില്‍ പ്രവൃത്തിക്കുന്നത്. ചരിത്രത്തെ അപനിര്‍മിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ജാഗ്രതയുടെ അടയാളമായാണ്. കേരളീയ ജീവിതത്തിന്‍റെ സമീപ ഭൂതകാലത്തെ, സാമാന്യ മനുഷ്യന്‍റെ പൌരത്വത്തെ കവിതയില്‍ ആഖ്യാനം ചെയ്യുന്ന പുസ്തകമാണ് പ്രമോദ് കെ എമ്മിന്‍റെ 'അടിയന്തരാവസ്ഥ നഷട്പ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ( കറന്റ് ബുക്സ് തൃശ്ശൂര്‍ ‍) . മൂല്യാധിഷ്ടിത ജീവിതത്തെ ശിശുസഹജമായ നിഷ്കളങ്കതയോടെ പുനര്‍വായിക്കുന്ന എഴുത്ത് ഈ കവിതാപുസ്തകത്തിലുണ്ട്. അത് ഒരേ സമയം അപചയം വന്ന ഇടതു മാനവികതയോടുള്ള സംവാദമായും വിമര്‍ശമായും ആഖ്യാനപ്പെടുന്നു. കവിതയുടെ രസധ്വനിക്കപ്പുറം ജനതയുടെയും ദേശത്തിന്റെയും വിനിമയ മേഖലകളാണ് അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങളിലെ പ്രമേയ പരിസരം. കാവ്യരൂപത്തെ കുറിച്ചുള്ള ഉത്കണ്ഠകളില്‍ അല്ല ഈ കവിയുടെ ശ്രദ്ധ. തന്റേതു മാത്രമായ ഓര്‍മകളെ, അനുഭവങ്ങളെ തദ്ദേശീയവും സാമൂഹികവുമായ രാഷ്ട്രീയ ആദര്‍ശങ്ങളുടെ സമീപസ്ഥതയില്‍ വെച്ച് ഇതിലെ കവിതകള്‍ ആവിഷ്കരിക്കപ്പെടുന്നു.
അനങ്ങാതെ കിടക്കുന്ന ചരിത്രത്തെ ഈ കവി തൊട്ടു വിളിക്കുന്നു. മിണ്ടാട്ടം മുട്ടിപ്പോയ 'വിപ്ലവത്തെ' പൊതുസ്ഥലത്ത് വെച്ച് ചോദ്യം ചെയ്യുന്നു.
അമ്പത്തിമൂന്നു ദിവസം മുന്‍പ് മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍ സംതൃപ്തിയോടെ പാടി
ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.
‘തെരഞ്ഞെടുപ്പ്’ എന്ന കവിത ഇങ്ങനെയാണ്. കൈവിട്ടുപോയ ആദര്‍ശത്തിന് ഇണങ്ങുന്ന അര്‍ത്ഥോല്പാദനം ഈ കവിത സാധ്യമാക്കുന്നു. ഫലിതയുക്തിയോടെ ചരിത്രത്തെ പുനര്‍ വായിക്കുന്ന എഴുത്താണിത്. ഓര്‍മകളുടെ ചാക്രികതയില്‍ ഈ കവി ' വസന്തത്തിന്‍റെ ഇടിമുഴക്കങ്ങളെ ' പ്രതീക്ഷിക്കുന്നു. ബോംബു പൂക്കുന്ന നാട്ടില്‍ കണ്ണാടിയില്‍ സ്വന്തം തല കാണാതാവുന്ന സാംസ്കാരിക നായകനെ കുറിച്ച് പറയുമ്പോഴും (ഒരു വിലാപം ) അകാരണമായി കിണറ്റിലേക്ക് നോക്കവേ , വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിനകത്ത് ഒളിവില്‍ക്കഴിഞ്ഞ കാന്തലോട്ട് കുഞ്ഞമ്പു കാപ്പി കുടിക്കാന്‍ ക്ഷണിക്കുമ്പോഴും(കിണര്‍ ) അനുസരണയില്ലത്തൊരു കാലം കവിതയിലുടനീളം പരക്കുന്നു. കാവ്യ സൌഭഗങ്ങളല്ല ഇവയൊന്നും നല്‍കുന്നത്. ചിലപ്പോള്‍ കഥാത്മകം എന്ന് തോന്നിക്കുന്ന ആഖ്യാന പരതയിലാണ് ഇവിടെ വാക്കുകള്‍ അനുഭവത്തെ പ്രക്ഷേപിക്കുന്നത്.
രൂപാന്തരപ്പെടുന്ന ആദര്‍ശങ്ങളുടെ വര്‍ത്തമാനമാണ്‌ ഒരര്‍ത്ഥത്തില്‍ പ്രമോദ് ആവിഷ്കരിക്കുന്നത്. വൈയക്തികമായ അനുഭൂതി ദേശങ്ങളുടെ പ്രകാശനമല്ലിത്. 'ഞാന്‍ ആരുടെ തോന്നലാണ്?' എന്ന കുഞ്ഞുണ്ണി തത്വം പോലെ ഉറഞ്ഞുകൂടി നില്‍ക്കുന്ന കര്‍തൃത്വം ഇക്കവിതകളുടെയെല്ലാം അന്തര്‍ധാരയാണ്. സ്വാനുഭവങ്ങളുടെ തുച്ഛതയിലല്ല, അതുകൊണ്ട് തന്നെ ഇവയുടെ പിറപ്പ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പിറന്നവനാകയാല്‍ തനിക്കു നഷ്ടമായ ആ 'അസുലഭ കാലഘട്ട' ത്തെ കവിതയില്‍ കയറ്റി വെക്കുന്നു ഈ ചെറുപ്പക്കാരന്‍ . സ്വന്തം വാല് തിന്നു വിശപ്പടക്കുന്ന പെരുംപാമ്പായി ഇടത് ആദര്‍ശത്തെ ഇതിലെ കവിതകള്‍ ആഖ്യാനം ചെയ്യുന്നു. ചരിത്രത്തിന്റെ ഘര്‍ഷണങ്ങളില്‍ നിന്നെന്ന പോലെ ദേശത്തിന്റെ ഭൂഗുരുത്വത്തില്‍ നിന്നും അടിയന്തരാവസ്ഥയുടെ കവിക്ക്‌ ഒഴിഞ്ഞു മാറാനവുന്നില്ല.


ബാര്‍ബര്‍
ബാര്‍ബര്‍ കണ്ണേട്ടനും, മൊയ്തൂക്കയും, കുട്ട്യപ്പയും, കുഞാക്കമ്മയും, ചന്തൂട്ടി വൈശറും, ഉണ്ണിച്ചിരുതയും, കുഞ്ഞമ്പുവേട്ടനും, കുമാരേട്ടനും, ബാലേട്ടനും, നാരാണ്യേച്ചിയും, ശ്രീധരേട്ടനും, ദാമോദരേട്ടനും, കടൂരിലെ കണ്ടാലറിയുന്ന അനേകരും ഉടലോടെ പ്രമോദിന്റെ കവിതയില്‍ പാര്‍ക്കുന്നു. ഉത്തര മലബാറിന്റെ നാട്ടുഭാഷയില്‍ അവര്‍ ജീവിതത്തെ വരയ്ക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള ആള്‍പ്പാര്‍പ്പുള്ള വീടുപോലെ അടിയന്തരാവസ്ഥയിലെ കവിതകള്‍ ദേശ സ്വത്വത്തെ തിരിച്ചു പിടിക്കുന്നു. എരിഞ്ഞു തീരുന്ന മനുഷ്യത്വത്തിന്റെ നാളത്തെ ഇരുകയ്യും കൊണ്ട് അണച്ചു പിടിക്കുന്നു ഈ ദേശ ബോധം. പങ്കു വെയക്കപ്പെടുന്ന കാലത്തെ തന്നെയാണ് അത് സാകൂതം നോക്കുന്നത്. കാലത്തിന്റെ കൂട്ടുകൃഷിയിലെ ഒരംഗം മാത്രമാണ് ഇവിടെ കവിയും. ഓര്‍മയുടെ ചൂരില്‍ അയാള്‍ വാക്കിന്റെ വെള്ളവും വളവും ഏകുന്നു.
കാവ്യ കൌതുകത്തിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നല്ല ഈ കവി ഉത്തേജിതനാവുന്നത് എന്നത് കൊണ്ടും ഇതുവരെ കവിതയ്ക്ക് കടന്നു ചെല്ലാന്‍ കഴിയില്ലെന്ന് തോന്നിയ പൊതു ബോധത്തിന്റെ / പൊതു ഇടത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് കവിതയെ നടത്തുന്നു എന്നത് കൊണ്ടും പ്രമോദ് കെ എമ്മിന് പുതിയ കവിതയുടെ ബഹുവിധമായ വ്യവഹാരികതയില്‍ ചെറുതല്ലാത്ത ഇടമുണ്ട്. ദേശോന്മുഖമായ കവിത വര്‍ത്തമാനത്തിനു 'അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ' ആമുഖമാകുമെന്നു പ്രതീക്ഷിക്കാം. ആഖ്യാന സാധ്യതകളുടെ പുതിയ മേഖലകളിലേക്ക് വാക്കിന്റെ ഈ ഉള്‍ബലം കരുത്തു പകരട്ടെ.

20/2/10

നിറംമാറ്റം

സകലതും
ശാന്തമെന്ന് തോന്നുമ്പോൾ

എല്ലാം
നോർമലെന്ന് വിശ്വസിയ്ക്കുമ്പോൾ

ഒന്നും
തിരുത്താനില്ലെന്ന് ഭാവിയ്ക്കുമ്പോൾ

രക്തം
ചുവപ്പിനെയുപേക്ഷിച്ച്‌
അപരിചിതനിറങ്ങളിലേയ്ക്കൊഴുകും

കന്യക
ചുവന്നതെരുവിലേയ്ക്കെന്നപോലെ

18/2/10

കണ്ണാരം

ഒളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്‍
അതിന്റെ വാല്‍
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്‍
പൂഴിമണ്ണില്‍ എഴുതിവച്ചു
'സാറ്റ് !'

15/2/10

ശ്മശാനപ്പൂക്കള്‍

സായാഹ്നനടത്തം
അവിചാരിതമായെത്തിയത്‌
ശ്മശാനത്തിലായിരുന്നു.

ഓരോ മണ്‍കൂനയ്ക്കും മുകളിൽ
പലവർണ്ണങ്ങളിൽ വിടർന്ന പൂക്കള്‍
നീണ്ടും മലര്‍ന്നും പിരിഞ്ഞുമുള്ള ഇലകള്‍

ഓരോ സൗന്ദര്യത്തിനുമടിയില്‍
ചീഞ്ഞുനാറിയൊരു ശവമുണ്ടെന്നാണോ
അവര്‍ മൊഴിയുന്നത്‌.............?

12/2/10

ആരണ്യക് /എ ശാസ്തൃശര്‍മ്മന്‍














നിലാവു കാണുവാ-
നെവിടെപ്പോകുവാന്‍ ...?
മലകളില്‍പ്പോകാം
മുളകളാടുന്ന
മലകളില്‍പ്പോകാം
വഴികളൊക്കെയും
കുഴഞ്ഞു വീണൊരാ
വനാന്തരത്തിലേ-
ക്കരിച്ചു കേറുന്ന
തണുപ്പില്‍പ്പോയിടാം.
നദിയുറങ്ങുന്ന
കരകളില്‍പ്പോകാം
മൈലുകള്‍ നീണ്ട
വയല്‍കളില്‍പ്പോകാം.

മലകളില്ലെന്നാല്‍ ...?
മുളകളാടുന്ന
മലകളില്ലെന്നാല്‍
മൈലുകള്‍ നീണ്ട
വയല്‍കളില്ലെന്നാല്‍
നദിയുറങ്ങുന്ന
കരകളില്ലെന്നാല്‍
നിലാവു കാണുവാന്‍..?

നിലാവു കാണുവാന്‍
നമുക്കു പോയിടാം
ബിഭൂതി ഭൂഷന്റെ
വചോഹയത്തിന്റെ
മുതുകിലേറിയാ
വനസ്ഥലികളി-
ലതീവ ശാന്തമാം
നിശീഥിനികളി-
ലതിരഹസ്യമായ്
വനഹൃദയത്തി
ലൊരു മിടിപ്പു പോല്‍
നമുക്കിരുന്നിടാം.

നിലാവിന്‍ ഭംഗികള്‍
അടക്കിവെച്ചൊരാ
ചെറിയ പുസ്തക
ത്തുരുത്തിലെപ്പൊഴും
നമുക്കുപോയിടാം
നിലാവു കാണുവാന്‍ ...

11/2/10

ജലസസ്യങ്ങള്‍

എപ്പോള്‍ വേണമെങ്കിലും
മുങ്ങിപ്പോയേക്കാവുന്നൊരു
തുരുത്തിലാണ്
നമ്മുടെ ജീവിതം

ചുറ്റുമുളള മരങ്ങളി
ലിളംകാറ്റു പരക്കുമ്പോഴു
മവയുടെ
വേരുകള്‍ക്കിടയില്‍
പടരുന്നുണ്ട്
ജലവിരലുകള്‍

എപ്പോള്‍ വേണമെങ്കിലും
കടപുഴകിയേക്കാവുന്നൊ
രോര്‍മയുടെ
വൃക്ഷത്തിനു കീഴെയാണ്
നമ്മളിപ്പോള്‍

വെയില്‍
ഇടയ്ക്കിടെ വന്നു
നമ്മുടെ കവിളുകളിലും
കണ്ണരികുകളിലും
പുളളികളിട്ടു മായുന്നുണ്ട്

അതു നമ്മളിലൊരു
വരുംകാല സ്വപ്നത്തിന്റെ
കുമിളകളാവുന്നുമുണ്ട്

ചെറുചിരികളും
കരച്ചുലും കൊണ്ട്
വരച്ചു വയ്ക്കുന്നൊരു മണ്‍ചിത്ര
മല്ലാതെ
മറ്റെന്താണ് ജീവിതമെന്ന്
പറഞ്ഞു പോകാമെങ്കിലും
കൈപ്പിടിയില്‍ നിന്നൂര്‍ന്നു
പോയതൊഴിച്ചാലും
ബാക്കിയാവുന്ന
ചിലത്
ഒരു പക്ഷേ,
സ്നേഹം കൊണ്ടുമാത്ര
മറിയാനാവുന്ന ചിലത്

അതിന്റെ
നേര്‍ത്ത നേര്‍ത്ത
മുടിയിഴകള്‍ പോലുളള
നൂലിഴകളില്‍പ്പിടിച്ച്
ചിറകുകളില്ലാതെ
നാം പറക്കുകയാണല്ലോ

ഇപ്പോള്‍ വേണമെങ്കിലു
മവസാനിച്ചേക്കുന്ന
ഈ ജീവിതത്തില്‍
നമുക്കു മാത്രമായ്
നാം പണിതൊരീ തുരുത്തു മുഴുവന്‍
മുങ്ങിപ്പോയാലു
മതിനും മുകളിലേക്കിലകള്‍
നീട്ടുന്ന ജലസസ്യങ്ങളായ്
നീയും ഞാനുമവശേഷിക്കില്ലെന്ന്
ദൈവത്തിനു പോലും
പറയാനാവില്ലല്ലോ

10/2/10

പെണ്ണനുഭവം /വിമീഷ് മണിയൂര്‍

പെണ്ണായ് ജനിച്ചതിന്‍
അനുഭവമുണ്ട്
ഏതൊരാണിനും.

അവളുടെ ഇരിത്തം,നടത്തം, കിടത്തം
അവനും ശീലിക്കുന്നുണ്ട്.
അവളിലെ കിതപ്പ്,മെയ്യ്മണം
എല്ലാറ്റിലും അവനും പങ്കു ചേരുന്നുണ്ട്.

അവളുടേതായ എല്ലാ രഹസ്യങ്ങളും
മറന്നെന്ന നടിക്കലാണ്
പിറന്നപാടുള്ള ഓരോ കരച്ചിലും.

എങ്കിലും ഓരോ മുലകുടിയിലും
അവനനുഭവിക്കുന്നത്
അവളിലാണെന്ന തോന്നലാണ്.

8/2/10

അരിയുടെ വിലയിന്നെത്തറയാ

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുന്നു
തോട്ടുവരമ്പിന്നപ്പുറമോ
വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ്

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുമ്പോൾ
വയലിൽ നിന്നൊരു വിളിപൊങ്ങി
നടുവെയിലിൽ കുത്തനെ നിൽക്കുന്നു
നടുവെയിലും കുന്നനെ നിൽക്കുന്നു

വയലിൽ കേട്ടതു കേട്ടോ എന്ന്
കൊക്കുകളോടും ചോദിച്ചു
വയലിൽ കേട്ടതു കേട്ടോ എന്ന്
കാക്കകളോടും ചോദിച്ചു
കാക്കളാട്ടെ കൊക്കുകളാട്ടെ
ബൊമ്മകൾ പോലെ നിൽക്കുന്നു
വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു.

തോട്ടിൽ നിന്നൊരു മീൻ‌കൊത്തി
മീൻ‌കൊത്തിയുയർന്നുപറക്കുന്നു.
ഉച്ചയ്ക്കൂണിന് അരിയുംവാങ്ങി
പോവുകയാണ് മറക്കണ്ട
തോട്ടുവരമ്പേ രമ്പേ അമ്പേ
വീട്ടിനു നേരേ പായുന്നു, ഞാൻ
വീട്ടിനു നേരേ പായുന്നു.

കൈതക്കൂടൽ കഴിയും മുൻപേ
വയലിൽ വീണ്ടും വിളിപൊങ്ങി
തോട്ടുവരമ്പതുകേട്ടുവിറച്ചു
കാക്കകൾ,കൊക്കുകൾ
ഞെട്ടിയുയർന്നു
കൈതക്കൂടൽ കാറ്റിലുലഞ്ഞു
വിറകുകണക്ക് വരണ്ടൂ ഞാൻ
വയലിൽ കണ്ണുവിതയ്ക്കുമ്പോൾ
പെറ്റുതളർന്നൊരു വയലിലതാ
ഒരു കലപ്പനാവു തിളങ്ങുന്നു
“പറയെട ചെക്കാ പറയെട പറയ്
അരിയുടെ വിലയിന്നെത്തറയാ..”

ആഴം

കാലമൊഴുകുന്തോറും
ആഴമേറുന്ന
കിണറുകൾ

വശങ്ങളിൽ
ദ്രവിച്ച പൊത്തുകൾ

താഴേയ്ക്കൊലിയ്ക്കുന്ന
കൂരിരുട്ട്‌

കീടങ്ങൾ

വഴുവഴുപ്പുകൾ

പാതാളകരണ്ടി
വികൃതമാക്കിയ വങ്കുകൾ

ഞെരുങ്ങിയയോളങ്ങൾ......

നെഞ്ചിൻകൂടിനകത്താണെങ്കിലും
ഇടയ്ക്കൊന്നെത്തിനോക്കണം

അപ്പോൾ
ആഴം ശാപമെന്ന്
ഒരുറവ കിനിയും.

6/2/10

ഓ റൂത്ത് നിന്റെ സങ്കട കുന്ന് ഇന്ന് ഒലിച്ചു പോകുമായിരിക്കും.

അപ്പോഴും
മഞ്ഞു വീണു
നനഞ്ഞത്‌ പോലുള്ള
മണ്ണില്‍
ഉറങ്ങാതെ
നിനക്കൊപ്പം കൂട്ടിരിക്കും

പുലരുന്നത് വരെയും
നമ്മളിരുവരും
എങ്ങനെ
ഉറക്കമിളച്ചു
എന്ന് തന്നെയാകും
നിന്റെ കാമുകന്റെ
കൌതുകം

അവനറിയില്ലല്ലോ
നമ്മള് ഒരുമിച്ചു
കാപ്പി ഉണ്ടാക്കിയതും
ഊതി ഊതി കുടിച്ചതും
പിന്നെ
കട്ടിലിനടിയില്‍
ഇരുന്നു
അതീവ ശ്രദ്ധയോടെ
നൂറാം കോല്‍ കളിച്ചതും .

പുലരാന്‍ വൈകുമ്പോള്‍
കണ്ടു പിടിക്കുമോ
പുലര്ച്ചക്കൊപ്പം
നമ്മള്
ഭൂമിയുടെ
വിള്ളലിലേക്ക്
നടക്കാന്‍ ഇറങ്ങിയത്‌.

നിന്റെ നഖങ്ങള്‍ക്കിടയില്‍
പച്ചപ്പ്‌
കാണുമ്പോള്‍
ഊഹിക്കുമോ അവന്‍
തിരിച്ചു വന്നതും
മുള്ള് എടുക്കുന്നപോല്‍
പുലര്‍ച്ചയ്ക്ക് മേല്‍
പറ്റിയ
പൂപ്പല്‍
വൃത്തിയാക്കി കൊടുത്തതും

ഓ റൂത്ത്

കാമുകന്‍
ശ്രദ്ധിക്കുന്നതിലും
കുറച്ചൂടെ
ശ്രദ്ധിച്ചു
അത് പോലെ ഒക്കെ തന്നെ
സ്നേഹിച്ചു
നിന്നെ ഞാനുറക്കും

സ്വപ്നങ്ങളില്‍
നീ ഒറ്റക്കാകുംപോഴെല്ലാം
കൈ പിടിച്ചു
വിഷമിക്കണ്ട
എന്ന് പറയുവാന്‍
ആയുംപോഴേക്കും
ശ്വാസം തട്ടി
നിന്റെ തലമുടി
നെറ്റിയില്‍ വീഴും

മുടിയിഴ എണ്ണിയെണ്ണി
രാത്രികളുടെ
കൊഴുത്ത നീല
നീന്തി കടന്നവനെ പറ്റി
രാവിലെ നീയോര്‍ക്കുവാന്‍
സാധ്യത ഇല്ല.

4/2/10

അകാരണം-ചൊല്‍ക്കവിത

അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!

വരികള്‍ ഇവിടെ!

Get this widget | Track details | eSnips Social DNA

2/2/10

ഇടത്തട്ടുകാരന്‍ മരക്കൊമ്പിലിരിക്കുന്ന കിളിയോട് കാല്പനികത മിണ്ടുന്നു

ഇടത്തട്ടുകാരന്‍ ഒരു രഹസ്യമാണ്
മുരളികയല്ല
യാദവനല്ല.
നെഞ്ചിലെ തുളയില്‍
വിരല്‍
നാരകച്ചെടി നട്ടുവളര്‍ത്തുന്നു.

“ഇല മണക്കുന്നുവോ
കിളിയേ നിനക്ക്?”
ഇടത്തട്ടുകാരന്‍ ചോദിച്ചു.

മിണ്ടാതിരുന്നിരുന്ന്
ഭാഷ മറന്നുപോയ കിളിക്ക്
മറുചോദ്യം വീണുകിട്ടി:
“കവിയോ നീ
കവിയുന്നുവോ?
നാരകച്ചെടിക്ക് പേര്
സുലേഖയെന്നോ,
മീരയെന്നോ?”

മരം കൊമ്പുലച്ചു:
“അന്യനോട് മിണ്ടാതിരിക്ക്”

മുളങ്കൂടൊന്ന് കരഞ്ഞു
മുള പൂത്തതാണ്
പൂത്ത പാട്ടാണ്

നാരകം നട്ട വിരല്‍
മരച്ചോട്ടിലൊരു
പുഴ വരച്ചു
കണ്ണീര് നിറച്ചു
ഓളം വെട്ടുന്നതും
ഓളം തല്ലുന്നതും
കാല്പനികമായി.

“താഴേക്ക് നോക്ക്”
ഇടത്തട്ടുകാരന്‍
കണ്ണാടി കാണിച്ചു
കിളിയൊന്ന് നോക്കിയതേയുള്ളൂ,
ഒരു മരം
മലര്‍ന്ന് വളരുന്നു
ഒരു കിളി
മലര്‍ന്ന് നോക്കുന്നു.

എല്ലാ ചിറകുകള്‍ക്കും
വേഗത്തില്‍
ഒരൊളിയമ്പ്.

പുഴയിലൊരു കിളി
കിളിയെ
കെട്ടിപ്പിടിച്ച് കിടക്കുന്നത്
വാന്‍‌ഗോഗിന്റെ ചെവിക്കുമുകളിലെ
സൂര്യകാന്തിയുടെ
മഞ്ഞച്ച കാന്‍‌വാസാണെന്ന്
മരം
ആകാശത്ത് വിവസ്ത്ര.

കാര്‍‌കൂന്തലില്ല
കുറുനിരയില്ല
മാറത്തെ മറുകില്ല
നിതം‌ബഭാരമില്ല.

മറ്റാരും കേള്‍ക്കേണ്ട
രഹസ്യമാണിത്,
കുടിയൊഴിപ്പിച്ചവന്‍
ഇടത്തട്ടുകാരന്‍
പെറ്റി
മൂരാച്ചി
മുരളിയൂതുവാന്‍ പാടില്ല

കിളിയേ,
മുളയുടെ ഒടുവിലെ പാട്ട്
അരിയെന്നോ
ഹരിയെന്നോ
കൊത്തിപ്പറക്കുമ്പോള്‍
താഴെ ഭൂമി
മേലെ ആകാശമെന്ന്
എന്റെ കാല്പനികത
ഒളിയമ്പ് പോലെ
നിനക്ക്

.....................................................
സുലേഖ-സച്ചിദാനന്ദന്റെ കവിത
മീര-ഭക്തമീര
കുടിയൊഴിപ്പിച്ചവന്‍-വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലെ കവി

1/2/10

കറവ /കളത്തറ ഗോപന്‍

എന്റെ കന്നിന്
കുടിക്കാനുള്ള പാല്
നീ കറക്കുന്നോട നായേ
എന്നിടിവെട്ടി കാര്‍മേഘം
മിന്നല്‍പ്പിണര്‍ കൊണ്ടു തൊഴിച്ചു
കറവക്കാരനെ.
പാല്പാത്രം തെറിച്ചുവീണ്
അമ്പിളിയായ്.
പാല്‍ത്തുള്ളി നക്ഷത്രങ്ങളും.
കറവക്കാരന്റെ മുഖം
ചോരപൊടിഞ്ഞ സന്ധ്യയായ്.
കന്നിനെ അകിട്ടില്‍ മുട്ടിച്ച്
വീണ്ടും കറക്കാനായ് ശ്രമം.
ഒരാള്‍ കൊമ്പിലും
മൂക്കണത്തിലും പിടിച്ചു.
മറ്റേയാള്‍ കാലുകളില്‍ പിടിച്ചു.
എന്നിട്ടും കറക്കാനായില്ല.
കാര്‍മേഘത്തിന്റെ
അകിട്ടില്‍ നിന്നൊരു തുള്ളി.
അതു കയറുപൊട്ടിച്ചു
വടക്കേ മല ലക്ഷ്യമാക്കിപ്പാഞ്ഞു.
പിന്നാലെ കന്നുകുട്ടിയും.
കുന്നിന്‍‌പുറത്തെ നാണിയമ്മച്ചി
കിണറിനെയെടുത്ത്
കാലിന്റെ കീത്ത് വെച്ച്
പുല്ലുപോലെ നാലുമൊന്ത
കറന്നെടുത്തു.

അച്ഛന്‍

കുളിമുറിയില്‍ കയറി
കൈ ഭോഗം നടത്തിയത്
മൂന്നാമത്തെ ബഞ്ചില്‍
ഇടതു വശത്തിരിക്കാറുള്ള
വിടര്‍ന്ന കണ്ണുള്ള
പെണ്‍കുട്ടിയെ ഓര്‍ത്താണ്.

അപ്പോള്‍ ഭാര്യ
കട്ടിലില്‍ ചരിഞ്ഞു കിടന്ന്
ഉറങ്ങുകയായിരുന്നു.

മൂത്ത മകള്‍
അപ്പുറത്തെ മുറിയിലും.

ഉള്ളൊന്ന് കിടുങ്ങി!

അവളും ക്ലാസ്സില്‍
മൂന്നാമത്തെ ബഞ്ചിലായിരിക്കുമോ??
------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.