Tuesday, December 1, 2009

മുഖംമാന്തിക്കവിതകള്‍

‍ബലിയ ഗാസിപ്പൂര്‍ മേഖലയില്‍ ഒരു കിംവദന്തിയായി ആരംഭിച്ചത്‌ ഉത്തര്‍പ്രദേശിനെ ഒട്ടാകെ ഭയത്തിലാഴ്‌ത്തുന്നവിധം വളര്‍ന്നു. ചില ഗ്രാമീണരെ വെളിച്ചം വമിക്കുന്ന ഏതോ ജീവി കടിച്ചു. അജ്ഞാതമായ ആ പറക്കുംജീവി മുഖംമാന്തിപ്പക്ഷിയാണെന്ന്‌ ഏവരും പറഞ്ഞുറപ്പിച്ചു. മുഖംമാന്തിയുടെ പറക്കല്‍ മുപ്പതു ജില്ലകളിലേക്ക്‌ വ്യാപിച്ചു. മുഖത്തും കൈകളിലും ഗുരുതരമായ മാന്തലും പോറലുമേറ്റവരുടെ എണ്ണം നൂറുകണക്കായും കൂടി. മുഖംമാന്തിയേക്കാള്‍ അതുണ്ടാക്കിയ ഭയമാണ്‌ കടുത്തതായത്‌. രാത്രി തന്റെ മുഖം എന്തോ നക്കുന്നത്‌ അറിഞ്ഞ്‌ ഉണര്‍ന്ന ഒരു ഗ്രാമീണന്‍ തന്റെ നായയെ കൊന്നു. മറ്റൊരാള്‍ മുഖംമാന്തിയെന്ന്‌ കരുതി രാത്രി തന്റെ അച്ഛനെ അടിക്കാന്‍ ആരംഭിച്ചു. ആ ഭീകരജീവിയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമീണര്‍ രാത്രി പട്രോളിംങ്‌ ആരംഭിച്ചു. പക്ഷേ, മുഖംമാന്തി അവരുടെ ജാഗ്രതയെ തോല്‍പിച്ച്‌ ആക്രമണം തുടര്‍ന്നു.- ഇത്‌ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു സംഭവം (ഇന്ത്യാടുഡേ,2002). മലയാളസാഹിത്യത്തില്‍ കവിതകളുടെ രൂപത്തിലാണ്‌ മുഖംമാന്തികള്‍ പ്രത്യക്ഷപ്പെടുന്നത്‌. ആ നിരയില്‍ ഉള്‍പ്പെട്ടതാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ (മാതൃഭൂമി, നവം.12), അസീസ്‌ വില്യാപ്പള്ളിയുടെ ഒട്ടകം (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,നവം.22) എന്നീ രചനകള്‍.
ആനുകാലികം
പി.കെ.ഗോപിയുടെസമുദ്രതാളത്തില്‍:
ജീവന്റെപ്രകാശനിശ്വാസങ്ങളില്
‍സ്വയമലിഞ്ഞ്‌ആത്മസമുദ്രങ്ങളുടെ
താളലയത്തില്
‍പ്രവഹിക്കുക മാത്രം ചെയ്യും.-(കലാകൗമുദി)- സംഗീതത്തിന്റെ വഴികളെപ്പറ്റിയാണ്‌ ഗോപി എഴുതുന്നത്‌. സംഗീതം സാഗരമാണെന്നൊക്കെ പലപാട്‌ പാടുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. ജി. ശങ്കരക്കുറുപ്പിന്റെ സാഗരസംഗീതമാണ്‌ ആദ്യം ഓര്‍മ്മയില്‍ തെളിയുക. സമുദ്രതാളത്തില്‍ സംഗീതം കേള്‍ക്കുന്ന പി. കെ. ഗോപി അത്‌ എഴുതി വരുമ്പോള്‍ സംഗീതം നഷ്‌ടമാകുന്നു. ഇത്‌ കവിക്ക്‌ തന്നെ ചികഞ്ഞെടുക്കാവുന്ന പ്രതിസന്ധിയാണ്‌. മികച്ച കവിതകളെഴുതുന്ന ഗോപിക്ക്‌ അതൊക്കെ അനായാസം മറികടക്കാന്‍ സാധിക്കുന്നതേയുള്ളൂ.
പി. കെ. പാറക്കടവ്‌ നവംബര്‍ ലക്കം ഭാഷാപോഷിണിയില്‍ എഴുതിയ സ്‌നേഹം കായ്‌ക്കുന്ന മരം എന്ന കവിത സ്വര്‍ഗക്കാഴ്‌ചയാണ്‌. അവിടെ അഭിലഷിച്ചതൊക്കെയും ലഭിച്ചു. എങ്കിലും കാവ്യപഥികന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു:
ദൈവമേ,
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്‌നേഹം
കായ്‌ക്കുന്നനീര്‍മാതളം.- ജോണ്‍ മില്‍ട്ടന്റെ നഷ്‌ടസ്വര്‍ഗമല്ല പാറക്കടവ്‌ വരച്ചുചേര്‍ത്തത്‌. മനുഷ്യന്റെ അകത്തളത്തിന്റെ നീറ്റലാണ്‌.
കെ.ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിത (മലയാളം വാരിക, നവം.20) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ്‌ വായനക്കാരെ നയിക്കുന്നത്‌. കവിത വാക്കുകളുടെ ശില്‍പമാണ്‌. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്‌മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്‌. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്‍ക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്‌മയുടെയും രണ്ടുകാലങ്ങളാണ്‌ ഈ കവിത ചര്‍ച്ചചെയ്യുന്നത്‌. സ്വപ്‌നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ്‌ ഒഴിവ്‌. ആരും ആരെയും ഭയപ്പെടാത്ത സ്വപ്‌നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക്‌ ഒരു നിറമാണെന്ന്‌ കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ്‌ കെ. ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിതയും അനുഭവപ്പെടുത്തുന്നത്‌. കവിതയില്‍ നിന്നും:
ഉറങ്ങാതെയാണ്‌
നേരം വെളുത്തതെങ്കിലും
ഉറക്കമുണര്‍ന്നപോലെ
എണീറ്റിരുന്നു.- ചില നിമിഷത്തിന്റെ തോന്നലുകളാണ്‌ കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന്‍ തെന്നിമാറുന്നതിങ്ങനെ:ഉറങ്ങുമ്പോളെന്തായാലുംആരും ആരേയും ഭരിക്കുന്നില്ലസ്വപ്‌നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്‍എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്‌. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ രാത്രിയുടെ കയ്യൊപ്പ്‌ വാങ്ങാനോ? അടയാളപ്പെടലാണ്‌ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധ്വനിപ്പിക്കാന്‍ ഒഴിവിന്‌ കഴിയുന്നു.
മത്സ്യഗ്രഹണം എന്ന കവിതയില്‍ (മാധ്യമം) കെ. പി. റഷീദ്‌ മീനിന്റെ പിടച്ചിലില്‍ ജീവിതവും മരണവും തമ്മിലുള്ള ഇടനാഴികളാണ്‌ എഴുതുന്നത്‌. കവിതയില്‍ നിന്നും:ഇല്ലപിടയില്ല ഞാനിനിമുക്കവാചൂണ്ടക്കുമാഴത്തില്‍തറഞ്ഞിരിപ്പൂ മരണംഒറ്റവലിക്കുയരാന്‍കുതറുംവീര്‍പ്പുബാക്കിയെങ്കിലുംവലിക്കാതിരിക്കേണ്ടഞാനുയര്‍ന്നു തരാം......വലിക്കാനറക്കേണ്ടമുക്കവാമരിച്ചിട്ടെത്രനാളായിഞാനെന്നോ.- കെ. പി. റഷീദിന്റെ വരികളില്‍ ഇരയുടെ നിതാന്ത സാന്നിധ്യമുണ്ട്‌. പ്രതിഭാഷയുടെ നീരൊഴുക്കും.
കടാപ്പുറക്കവിതയില്‍ വിനു ജോസഫ്‌:പിന്നത്തെ ചാകരയ്‌ക്ക്‌തോണി മുങ്ങിച്ചാകുമ്പോള്‍കണവത്തരിയൊന്നും പെട്ടിരുന്നില്ലാ വലയില്‍ഒരു സമാഹാരത്തിനുപോലുംതികഞ്ഞില്ല കവിതകള്‍മൂന്നാംപക്കം കവിതയാ-യൊഴുകിവന്നു കരയില്‍- (കലാകൗമുദി, 1785). വിനു ജോസഫ്‌ കാവ്യരചനയുടെ വഴി കൂടി വെളിപ്പെടുത്തുന്നു. കവിത എഴുത്തിന്റെ രസതന്ത്രമായി മാറുന്നിടത്താണ്‌ ഹൃദ്യമാകുന്നത്‌.
രാവുണ്ണിയുടെ തപ്പലാട്ടം (ദേശാഭിമാനി, നവം.22) എന്ന കവിത പേരു സൂചിപ്പിക്കുന്നതുപോലെ, കാണാതാകലും അന്വേഷണവുമാണ്‌ കവിതയുടെ വിഷയം. ഓരോ സ്ഥലങ്ങളിലും ഓരോന്നു കാണാതാവുന്നു. വീട്ടമ്മ, അകത്തമ്മ, മുത്തമ്മ എല്ലാവരും തെരയുന്നു. അടുപ്പും അടുക്കളയും കാണാതാവുന്നു. എല്ലാം കളവുപോയതോ, അതോ മണ്‍മറഞ്ഞതോ. ഒന്നിനും ഒരു നിശ്ചയമില്ല. കവിതയുടെ അവസാന ഖണ്‌ഡികയില്‍ കവി പറയുന്നു:
മുഖം വീര്‍പ്പിച്ചിങ്ങിരുന്നാല്
‍നാടു കിട്ട്വോ
മണ്ടാമിണ്ടാട്ടം മുട്ടിയിരുന്നാല്‍
ഉയിരു കിട്ട്വോ പൊട്ടാ?.
കവിതാപുസ്‌തകങ്ങള്
‍മോഹന്‍ദാസ്‌ മൊകേരിയുടെ 20 കവിതകളുടെ സമാഹാരം. രണ്ടുകാലങ്ങളുടെ ഇടകലര്‍പ്പാണ്‌ ഈ കവിതകളിലെഴുതുന്നത്‌. ത്യാഗത്തിന്റെ പച്ചപ്പ്‌ നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടം. എല്ലാറ്റിലും ശൂന്യതമാത്രം വായിച്ചെടുക്കുന്ന മറ്റൊരു കാലം. ഈ രണ്ടുകാലത്തിലും ശാഖകള്‍ വിരിച്ചുനില്‍ക്കുന്ന നാട്ടുമാവിന്റെ തണലും തണുപ്പും മധുരവും മോഹന്‍ദാസ്‌ മൊകേരിയുടെ എഴുത്തിലുണ്ട്‌. നീയും ഞാനും എന്ന്‌ പേരിട്ടു വിളിക്കുന്ന മോഹന്‍ദാസിന്റെ പുസ്‌തകത്തില്‍, തണല്‍മര ചോലയില്‍ (തണല്‍ മരം എന്ന കവിത) നിന്നും തപിക്കുന്ന കാലത്തിലേക്കുള്ള (ഒരു സന്ധ്യയുടെ മരണം എന്ന കവിത) യാത്രാനുഭവങ്ങളുടെ രേഖാചിത്രമാണ്‌ അടയാളപ്പെടുത്തുന്നത്‌. വേവുന്ന മനസ്സിന്റെ രോദനവും നോട്ടം വറ്റിപ്പോകുന്ന ജീവിതസന്ധികളും മോഹന്‍ദാസ്‌ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. എഴുത്ത്‌ ഒരു ഉപാസനയായി കണ്ടെടുക്കുകയാണ്‌ ഈ എഴുത്തുകാരന്‍. ഉപാസന എന്ന കവിതയില്‍ എഴുതി:അറിയുന്നു കവിതേ, നിനക്കായ്‌ മാത്രമെന്‍ഹൃദയം ത്രസിച്ചു നില്‍ക്കുന്നു-എന്നിങ്ങനെ ധാര്‍മ്മികമൂല്യത്തിനായി നിലകൊള്ളുന്ന കവിതക്കുവേണ്ടിയാണ്‌ മോഹന്‍ദാസിന്റെ എഴുത്ത്‌. കടത്തനാട്ട്‌ നാരായണന്റെ അവതാരിക, ഡോ. ദേശമംഗലം രാമകൃഷ്‌ണന്റെ പഠനം, മദനന്റെ ചിത്രങ്ങള്‍ എന്നിവ നീയും ഞാനും എന്ന കൃതിയുടെ അര്‍ത്ഥഗരിമ പ്രതിഫലിപ്പിക്കുന്നു.- (എവര്‍ഗ്രീന്‍ ബുക്‌സ്‌, 35 രൂപ).
മുളയരി എന്ന പുസ്‌തകത്തില്‍ 44 കവിതകളുണ്ട്‌. അന്തര്‍ദാഹത്തില്‍ നിന്നും ദുരന്തത്തിലേക്കുള്ള തിരിച്ചു നടത്തമെന്ന്‌ ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. കാര്‍മേഘങ്ങളെ ഭയപ്പെടുന്നത്‌ നാട്ടില്‍ പിറന്നതുകൊണ്ടാണെന്ന്‌ കവയിത്രി തിരിച്ചറിയുന്നു. എങ്കിലും അതിജീവനത്തിന്റെ കരുത്തില്‍, അന്തര്‍ദാഹം കൂടെ നടത്തുന്നതിനാല്‍ ചാവുകടലും ഉപ്പുനീരും തലവരയും അതിര്‍വര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്‌ ഹരിതയുടെ എഴുത്തിന്റെ ചാലകശക്തി. ഉയരത്തില്‍ പറക്കാത്ത കിളിയുടെ സന്തോഷവും സങ്കടവും ഹരിതയുടെ കവിതകളിലുണ്ട്‌. മാഞ്ഞുപോയ അക്ഷരങ്ങളില്‍ നിന്നും ജീവിതത്തെ തിരിച്ചുവിളിക്കാനുള്ള തയ്യാറെടുപ്പുകളോടെ കനത്ത നിശബ്‌ദതയോട്‌ കാരണങ്ങള്‍ ചോദിക്കുകയാണ്‌ മുളയരി. മലയാളത്തിന്റെ മണവും രൂചിയും ഇഴചേര്‍ന്നു നില്‍ക്കുന്ന മുളയരി കാഴ്‌ചയുടെയും വായനയുടെയും പറച്ചിലുകളാണ്‌. അഥവാ മഴപ്പറച്ചിലുകളാണ്‌. സൂക്ഷ്‌മതയോടെ വാക്കുകളെ നിബന്ധിക്കാന്‍ ഹരിത പ്രകടിപ്പിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്‌. മലയാളത്തിലെ പുതുനിരയില്‍ വേറിട്ടൊരു എഴുത്തുഭാഷയാണ്‌ ഹരിത മുളയരിയിലെ കവിതകളിലൂടെ അനുഭവപ്പെടുത്തുന്നത്‌. അവതാരിക സംപ്രീത.- (പായല്‍ ബുക്‌സ്‌, 35 രൂപ).
ബ്ലോഗ്‌ കവിത
ബ്ലോഗുകളില്‍ കവിതയുടെ വസന്തകാലമാണ്‌. വ്യത്യസ്‌ത ശൈലിയിലും താളത്തിലും മലയാളകവിതയുടെ വഴിമാറ്റം ശക്തമായി അനുഭവപ്പെടുത്തുന്നത്‌ ബ്ലോഗുകളാണ്‌. കൊച്ചു കൊച്ചു വാക്കുകള്‍ കൊണ്ട്‌ തീര്‍ക്കുന്ന എഴുത്തിന്റെ വിസ്‌മയമാണ്‌ ബ്ലോഗുകവിതകളിലേക്ക്‌ നമ്മെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്‌.വി. ജയദേവിന്റെ ആനമയിലൊട്ടകം എന്ന ബ്ലോഗില്‍ നിന്നും:
സ്വന്തം തലയറുത്തു
വഴിയരികില്
‍സ്വന്തം ജാതകം കാഴ്‌ചയ്‌ക്ക്‌വച്ചിരുന്ന
ചെറുപ്പക്കാരനെ
ഈയിടെയായി
വഴിവിളക്കുകള്‍ക്കുംകണ്ടാലറിയില്ല.- (ശ്‌മശാനത്തിലെ ഓരോ പകല്‍). യാഥാര്‍ത്ഥ്യത്തിന്‌ മുഖം കൊടുക്കാത്ത കാലമാണ്‌ ജയദേവന്‍ വാക്കുകളില്‍ പ്രതിഫലിപ്പിക്കുന്നത്‌.
പുതുകവിതാ ബ്ലോഗില്‍ സി. പി. ദിനേശ്‌ എഴുതിയ ഒഴുക്ക്‌ എന്ന കവിതയില്‍ പറയുന്നു:
തോരാത്ത മഴയുടെ ചുവട്ടില്‍
കുട
ചൂടാതെനനഞ്ഞിരിക്കുന്നുകുട.
കാറ്റടിച്ചീടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍ഉള്ളു
കുതിര്‍ന്നങ്ങനെ.- വാക്കിന്റെ പെരുമഴയില്‍ കുതിരുന്ന മനസ്സാണ്‌ കവിത. നിയോഗത്തിന്റെയും നിവേദനത്തിന്റെയും രീതിശാസ്‌ത്രമാണ്‌ ദിനേശ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.
സ്‌കൂള്‍ബ്ലോഗ്‌
സ്‌കൂള്‍ ബ്ലോഗില്‍ ഇത്തവണ ഓല ഓണ്‍ലൈന്‍ മാസികയും നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്ന വൈല്‍ഡ്‌ഫ്‌ളവേര്‍സുമാണ്‌ പരാമര്‍ശിക്കുന്നത്‌. വടകര പുതുപ്പണം ജെ. എന്‍. എം. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓലയില്‍ ശരണ്യ പി. എഴുതിയ ബലിച്ചോറ്‌ എന്ന കവിത അവതരണത്തിലും ഇതിവൃത്തത്തിലും മികച്ചുനില്‍ക്കുന്നു. വായനക്കാരുടെ ഓര്‍മ്മയില്‍ വൈലോപ്പിള്ളിയുടെ കാക്കകള്‍ എന്ന കാവ്യം കൂടെനടക്കുമെങ്കിലും ശരണ്യ പഴയ കവിയില്‍ നിന്നും ഏറെ മാറിനടക്കുന്നുണ്ട്‌. ശരണ്യയുടെ കവിതയില്‍ നിന്നും:
കാലം കഴിഞ്ഞവര്‍ക്കായി
ഞാന്‍ ഉരുട്ടി വച്ച ബലിച്ചോറ്‌
ആര്‍ത്തിയോടെ കൊത്തിതിന്ന കാക്കകള്
‍സ്വര്‍ഗ്ഗത്തിലേക്കെന്നപോലെ
പറക്കാന്‍ തുടങ്ങി.- ഈ രചനയില്‍ മനോഹരവും അര്‍ത്ഥഗരിമയുമുള്ള നിരവധി വാക്കുകളുടെ സന്നിവേശമുണ്ട്‌. നിലപറങ്കിയുടെ കൊമ്പ്‌ പോലുള്ള പദപ്രയോഗം മികച്ച കാവ്യരചനയിലേക്കുള്ള വഴിയടയാളമാണ്‌ തെളിയുന്നത്‌. ശരണ്യയുടെ കവിതയുടെ തുടക്കം തന്നെ ഹൃദ്യമാണ്‌. എന്റെ മൗനത്തെയും വലിച്ചിഴച്ച്‌ ഈ രാത്രി മണ്ണിന്റെ ഈര്‍പ്പത്തിലേക്ക്‌ ഊര്‍ന്നിറങ്ങുകയാണ്‌.
ആര്‍. എന്‍. എം. എച്ച്‌. എസിലെ വൈല്‍ഡ്‌ഫ്‌ളവേഴ്‌സില്‍ ശ്രീഹരി എസ്‌. എന്‍ എഴുതിയ അടുപ്പ്‌ കല്ല്‌, അടുപ്പിന്റെ വേവും മനസ്സിന്റെ ചൂടുമാണ്‌ അടയാളപ്പെടുത്തുന്നത്‌. കവിതയില്‍ പറയുന്നു:
വേദനകളെരിച്ചിടുന്നു
മോഹമായ്‌ പുകപൊങ്ങുന്നു
എങ്കിലുമൊന്നാളിക്കത്താന്‍
മനം നിറയെ കൊതിച്ചിടുന്നു.-നോട്ടത്തില്‍ തളിര്‍ക്കുന്ന ജീവിതചിത്രമാണിത്‌.
ഹര്‍ഷമേനോന്റെ മലകയറ്റം, അരുണ്‍ ജി. പി.യുടെ ചൂല്‍ എന്നീ രചനകളും ശ്രദ്ധേയമാണ്‌. മലകയറുന്ന തന്നെ പുലരിയുടെ കരങ്ങള്‍ താങ്ങിനിര്‍ത്തുന്നതിനെപ്പറ്റിയാണ്‌ ഹര്‍ഷ ആലോചിക്കുന്നത്‌. അരുണ്‍ ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതമാണ്‌ ചൂലില്‍ വായിച്ചെടുക്കുന്നത്‌.
കാമ്പസ്‌ കവിത
കാമ്പസ്‌ കവിതയില്‍ ഈ ലക്കത്തില്‍ രണ്ട്‌ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. ശരണ്യ ശശി (പാലക്കാട്‌) യുടെ നിനക്കായ്‌ (മാതൃഭൂമി, നവം.22). അര്‍പ്പണത്തിന്റെ പാട്ടാണിത്‌. കൂട്ടുകാരിക്കായ്‌ എല്ലാം നീക്കിവയ്‌ക്കുന്ന മനസ്സാണ്‌ ശരണ്യ എഴുതിയത്‌:എന്റെ മോഹങ്ങള്‍പൂവിട്ടു പഴുത്തതുംകനിയായ്‌ നില്‌പതുംനിനക്കായ്‌ സഖീനിനക്കായ്‌ മാത്രം.-പ്രണയത്തിന്റെ കുമ്പസാരം എന്ന രചനയില്‍ ശ്യാം പി. എസ്‌ എഴുതുന്നത്‌ പ്രണയത്തിന്റെ ഇരിപ്പിടങ്ങളെക്കുറിച്ചാണ്‌. പ്രണയത്തെ പലവിതാനത്തില്‍ വെച്ച്‌ വായിക്കുകയാണ്‌ എഴുത്തുകാരന്‍. ശ്യാം പറയുന്നത്‌:
ചിലരുടെ പ്രണയങ്ങള്
‍ബസ്‌ യാത്രക്കാരെപ്പോലെയാണ്‌
കയറിയാല്‍ ഇറങ്ങിപ്പോകുവാന്
‍തിരക്കുക്കൂട്ടുന്നവരുണ്ട്‌
ചില പ്രണയങ്ങള്‍ നിന്ന്‌ നിന്ന്‌ കാല്‍ കഴച്ച്‌ആത്മഹത്യ ചെയ്യും.......ഇനിയും ചിലരുടെ പ്രണയം
എന്നും കണ്ടുമുട്ടുന്ന യാത്രക്കാരെപ്പോലെയാണ്‌
പരസ്‌പരം മിണ്ടാറില്ല.
കാവ്യനിരീക്ഷണം
ഏതൊരനുഭവത്തേയും ഭാവനയുടെ സഹായത്തോടെ വൈകാരികാനുഭൂതിയാക്കി മാറ്റാന്‍ കവിക്ക്‌ കഴിയണം. കവിമനസ്സില്‍ രൂപപ്പെടുന്ന ജീവിതത്തിന്റെ വ്യാഖ്യാനമാണ്‌ കവിത.- പ്രൊഫ. കടത്തനാട്ട്‌ നാരായണന്‍.
.-നിബ്ബ്‌ ചന്ദ്രിക, 29-11-2009

ചില്ലേറ്

എഴുതിക്കൊണ്ടിരുന്ന പുസ്തകം
തുറന്നുവെച്ച്
എഴുത്താണിപോലും
അടച്ചുവെക്കാതെ
മാര്‍ക്സ് എങ്ങോട്ടാണ്
ഓടിപ്പോയത്?

ഊരുവിലക്കിയതുകൊണ്ട്
എംഗല്‍സിനെയും ലെനിനെയുമൊക്കെ
നാടുകടത്തി
ഇപ്പോള്‍
ഹര്‍ത്താല്‍ കൊണ്ട്
ഒഴിഞ്ഞ പാതയില്‍
അച്ചുതാനന്ദനും
പിണറായും
അത്തിക്കുത്തി
ആരെക്കുത്തി
ടീം തിരിഞ്ഞ്
ചില്ലേറുകളിക്കുകയാണ്

പിന്നെ വായനക്കാരാ
എനിക്കൊരു സംശയം
മാര്‍ക്സ്
അച്ചുതാനന്ദന്‍ ഗ്രൂപ്പോ
പിണറായി ഗ്രൂപ്പോ?

Friday, November 27, 2009

മഗ്ദലനയോട്‌

മഗ്ദലനാ.................
പ്രിയപ്പെട്ടവളെ....
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌
കാമം പുകച്ചു വലിച്ച്‌
ചുണ്ടു കറുത്തവളേ,
മഗ്ദലനാ................,
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌?

ചമയമിട്ട, എന്റെ
പഴകിയ മാം സം
ലഹരിയുള്ള എന്റെ രക്തം
എന്റെ പാപത്തിന്റെ
നേർ പാതി.

രതി കുടിച്ചു മദിച്ച്‌
കരളു തകർന്നവളേ
മഗ്ദലനാ..............
മാറ്റുള്ള നിന്റെ ചിരിക്ക്‌
നീയെന്തിന്‌
അഭിസാരികയുടെ
വിലയിടുന്നു.....?
തീക്ഷ്ണമായ കണ്ണീര്‌
നീയെന്തിന്‌,തെരുവിന്റെ
തുപ്പലിൽ വീഴ്ത്തുന്നു...?
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......
കാമാതുരതയുടെ നഖക്ഷതങ്ങൾ
വ്രണമായി നോവുന്നോളേ,
മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......


എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.


പശ്ചാതാപം സത്യമെങ്കിൽ
പാപത്തിന്റെ ശമ്പളം
ഹൃദയത്തിൽ നോവിന്റെ
മുള്ളു പൂക്കളായ്‌ വിരിയും.
ഉള്ളും പുറവും മുള്ളുകൊണ്ടവളേ
മഗ്ദലനാ............
നിന്റെ പാപങ്ങൾ നീ മറക്കുക....

ദൈവമേ.........................

മഗ്ദലനാ..............
പ്രിയപ്പെട്ടവളേ .............
നീയെങ്കിലും വിശ്വസിക്കുമോ
ഞാനൊരു മനുഷ്യനാണെന്ന്.....
എന്റെയുള്ളിൽ
എപ്പൊഴും പൊട്ടാവുന്ന
ഒരു ഹൃദയമുണ്ടെന്ന്.........
നീയെങ്കിലും................

Thursday, November 26, 2009

വാഴയില

ഏറെ നാള്‍
അഴുക്കു നനഞ്ഞ
ഒരില മതി
പ്രണയത്താല്‍ പാളിയെരിയും
എനിക്കിങ്ങനെ
നിവര്‍ന്നു വീഴാന്‍

ഉരുകി വാടുമെന്നറിഞ്ഞിട്ടും
എത്ര ശക്തമായി
മേനിയിലൊട്ടുന്നു
തണുപ്പിന്റെ
ചതുങ്ങിയ
കയ്യൊപ്പുകള്‍

പുല്ലിംഗം

അരികെ മേയുന്ന പശുവിന്റെ പിന്നില്
മുന്കാലുകളൂന്നി കയറാനായുന്ന കാളക്കുറുമ്പന്

അദ്ഭുതംകൂറും അഞ്ചുവയസ്സുകാരനോട്
അഛന് പറഞ്ഞു
‘അരികിലെ പുല്ലൊക്കെ തീറ്ന്നപ്പോ
അപ്പുറത്തെങ്ങാനൊണ്ടോന്ന് നോക്കുകാ’

....പുല്ലില്ലാതെന്തു പുല്ലിംഗം

Wednesday, November 25, 2009

ഫ്രഞ്ച് കിസ്സ്‌

ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും


ഇത് കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല
എം ടി നോവലിലെ നെല്‍കതിര്‍ പോലുള്ള
പെണ്‍കുട്ടി
കവലയിലെക്കുള്ള പോക്ക് നിര്‍ത്തിയത്!
എന്നാല്‍ ഇത് കണ്ടു പേടിച്ചിട്ടു തന്നെ ആണ്
പുകയിലതോട്ടങ്ങള്‍ വെട്ടി നിരത്തി
തീരെയും തിരക്ക് കുറഞ്ഞ
ദേവാലയങ്ങള്‍ പണി കഴിപ്പിച്ചവന്‍
തന്റെ തഴമ്പിച്ച ചുണ്ടുകള്‍
പാറ കല്ലില്‍ ഉരസി
രാകി മിനുക്കിയത് .

എന്തായാലും
ഉമിനീരില്‍ കുതിര്‍ന്ന തലയണ കവറിനും
ഈത്തായ ഒലിപ്പിച്ച്
ഉറങ്ങുന്ന പോലെ ജീവിക്കുന്നതോ
ഉറങ്ങുന്ന പോലെ മരിച്ചതോ
ആയ മുഖത്തിന്‌
ഇതുമായി
യാതൊരു ബന്ധവും ഇല്ല

എത്രയൊക്കെ ശ്രമിച്ചിട്ടും
നമ്മളിരുവരും
അലിഞ്ഞു തുടങ്ങുന്നേ ഇല്ലല്ലോ
എന്ന അസ്വസ്ഥതയിലോ
കണ്ണടച്ചുള്ള ഈ ഇരുട്ടിന്റെ ദ്വീപില്‍
എന്നെ തനിച്ചാക്കി പോയല്ലോ എന്റെ പ്രിയനേ
എന്ന പരിഭാവത്തിലോ ആണ്
പകരത്തിനു പകരം
എന്ന പോലെ കരീന
ഇടയ്ക്കു കണ്ണ് തുറന്നു നമ്മെ തുറിച്ചു നോക്കുന്നത് .

ഇതെല്ലം കണ്ടു
കൊള്ളാമല്ലോ
ഒന്ന് പരീക്ഷിച്ചു നോക്കിയേക്കാം
എന്ന് കരുതി മുഖമടുപ്പിച്ച
രണ്ടു പേര്
പരസ്പരം
ശവം !ഇന്നും പല്ല് തെചില്ലേ?
എന്ന് മനസ്സില്‍ ചോദിച്ചു
പെട്ടെന്ന് ഒരു നിമിഷത്തില്‍
കമ്മ്യൂണിസ്റ്റ്‌ കാരായി മാറി
ഇത് വിദേശീയന്‍ എന്നും പറഞ്ഞു
ബഹിഷ്കരിച്ചു കളഞ്ഞു

എന്നാലും എന്റെ ചുംബനമേ
നിന്നെ കണ്ടു പ്രകോപിതന്‍ ആയി
ഇല വിരിച്ചു പുഴ കടന്ന
ഏതു മഹര്‍ഷി ആണ്
ടി വി സ്ക്രീനില്‍ നീ
ഇങ്ങനെ തന്നെ ഉറഞ്ഞു പോകട്ടെ എന്ന്
ശപിച്ചു കളഞ്ഞത് .
നിനക്കിടയിലെ പുഴയില്‍
ആരൊക്കെ ഒഴുകി നടന്നാലും ശരി
വിക്കിന്റെയും നഖം കടിയുടെയും
രോഗാണുക്കള്‍
എന്റെ വന്‍കരയില്‍ വന്നടിയുന്നു .


ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

പിന്നെയും ചിലര്‍ എഴുതുന്നത്‌
"പൂക്കളില്‍ കാറ്റ് ചുംബിക്കുന്നു മൃദുവായി "
എന്നാണല്ലോ?

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം

മൂസാമൌലവീം കുഞ്ഞന്‍‌പൂശാരീം
അസ്സല് കൂട്ടുകാരായിരുന്നു

മണ്ഡലക്കാലത്ത് മൌലവി വാവര്
ചന്ദനക്കൊടത്തിന് പൂശാരി മേലാവ്
ഒരമ്മ പെറ്റപോലായിരുന്നു

*

ഒരിക്കല്‍ കുടുമ്മക്കാവിലെ പൂജനാള്‍
നിനച്ചിരിക്കാതെ പെരുംമഴ

മൌലവി വന്നില്ല മൌലവി വന്നില്ല
പൂശാരിക്കാധീടെ പെരുംമഴ

ഉടുക്കെടുക്കുവാന്‍ തുടങ്ങീല കുഞ്ഞന്‍ ;
ഉമ്മറവാതിലിലിടിവെട്ട്
ഡും...ഡും...

തിടുക്കത്തില്‍ വാതില്‍ തുറക്കുമ്പോഴുണ്ട്
ഇടിയല്ല, മൂസ, മുഴുമിന്നല്‍ ...!

മൂസാമൌലവി ചിരിക്കുന്നു, പിന്നില്‍
പേമഴ നിന്നിളിക്കുന്നു

മൌലവിയ്ക്കിസ്തിരിവടിവില്‍ കുപ്പായം
മഴയ്ക്ക് മുച്ചൂടും നനഞ്ഞത്

മഴച്ചിരി കാളക്കരച്ചില്‍ ; കുഞ്ഞന്റെ
മനം നിറച്ചിതാ മൂസച്ചിരി

“തുള്ളി നനയാതെങ്ങനാ മൂസാ!
അള്ളാ ഇസ്തിരിയിട്ടതോ?”

“മഴേന്റെടേക്കൂടെ ഞാനിങ്ങു പോന്നതാ
പടച്ചോനെപ്പഴിക്കല്ലേ കുഞ്ഞാ”

*

ചാറ്റും തോറ്റവും പൂക്കളും നേദി-
ച്ചന്ത്യോളം പൂജ നീളുമ്പം

കള്ളും പൂങ്കോഴിച്ചോരയും ചൊരി-
ഞ്ഞെല്ലാരും നിന്നു തുള്ളുമ്പം

പരദൈവക്കല്ലിന്‍ കരിങ്കണ്ണീന്നതാ
തുടം തുടം തൂവി തെളിനീര്

“പുറംലോകപ്പെരുമഴയെല്ലാം കുഞ്ഞാ
പരദൈവമൂറ്റിക്കുടിച്ചതോ?”

“മഴേന്റെടേക്കൂടെ നടക്കും മൂസാ നീ
പരദൈവങ്ങളെപ്പഴിക്കല്ലേ”

*

കള്ളും കോഴിയും പേമഴേം കഴി-
ഞ്ഞേമ്പക്കംവിട്ടു പോയി നാട്ടാര്‍

സദ്യകഴിഞ്ഞ,ന്തിമുറ്റത്തു മോറാത്ത
ചട്ടിക്കരിയായ് കിടന്നിരുട്ട്

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
നൂറുംതേച്ചിറയത്തിരുന്നു

“ദൈവം കരയുന്നതെങ്ങനാ പൂശാരീ?”
“കുപ്പായം നനയാത്തതെങ്ങനാ മൌലവീ?”
-ഇരുവരും താംബൂലച്ചിരി ചിരിച്ചു

“പുതുമുണ്ടും കുപ്പായോം ഇലയില്‍ പൊതിഞ്ഞത്
ഇറയത്തുനിന്നങ്ങുടുത്തുമാറി
നനമുണ്ടു ദേണ്ടെയാ മാങ്കൊമ്പേ ഞാലുന്നു
മഴതോര്‍ത്തിവന്ന നിലാവിനൊപ്പം”

“പരദൈവക്കല്ലിന്റെ പുറകിലൊരോവുണ്ട്
തണുവെള്ളം തൂവുമെന്‍ പെമ്പ്രെന്നോര്
അവളതാ കിണറിന്റെ കരയിലിരിപ്പുണ്ട്
കരി മോറി മോറി ഇരുട്ടിനൊപ്പം”

പെട്ടെന്ന് ചിരിപൊട്ടി മൂസയ്ക്കും കുഞ്ഞനും
ഒരു വെള്ളിടി മുട്ടി മാനത്തിലും
ഡും... ഡും...

തൂമിന്ന,ലക്ഷണം പാരാകെ തൂവിയ
വെണ്മ, നക്ഷത്രങ്ങളായ് കുരുത്തു

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
അസ്സല് കൂട്ടുകാരായ് തുടര്‍ന്നു
·

Tuesday, November 24, 2009

നാലുമണിപ്പൂക്കൾ







നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപ്പിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി വീട്ടിലെത്തും
മുഖം കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌

(അമ്മുവിന്റച്ഛന്റെ
ബൈക്ക്‌ കണ്ണിൽപൂക്കുംവരെ)

Monday, November 23, 2009

അതല്ലിതല്ലേതുമല്ലൊന്നുമില്ല

ജീവനൊരു മഴവില്ലൂഞ്ഞാലായി
ഇഹപരങ്ങളിലേക്കാടിയതല്ല
വെറുതേ തുറന്നുവെച്ച
അഞ്ചിന്ദ്രിയങ്ങളില്‍ നിന്നവന്‍
ആറാമിന്ദ്രിയത്തിലേക്ക്
സ്വപ്നവാക്ച്യുതികൊണ്ട്
പാലം പണിഞ്ഞതിനെക്കുറിച്ചല്ല
തീയില്‍ നടക്കുമ്പൊഴെങ്ങനെ സാദ്ധ്യമീ മൌനമെന്ന മുഴക്കമുറ്റ ചോദ്യവുമല്ല
ലോകകരകളില്‍ മുറിഞ്ഞൊഴുകുമിടങ്ങളെ
ക്കുറിച്ചൊറ്റയ്ക്കല്ല
ഇലപോലെക്കരിയും ബാല്യങ്ങളെക്കുറിച്ചല്ല
സാക്ഷികള്‍ പലപ്പോഴും ശിലകളാണെന്നതുമല്ല
പ്രണയമൊരൊറ്റത്തിരിനാളമായി
കടലില്‍ കൊടുങ്കാറ്റുകള്‍ക്കുകുറുകെ
നമുക്കുള്ളില്‍ തുഴയുന്നതിനെക്കുറിച്ചല്ല
ധ്രുവത്തില്‍ മഞ്ഞുരുകുന്നതിനെക്കുറിച്ചോ
അതിര്‍ത്തിയില്‍ മഞ്ഞുരുകാത്തതിനെക്കുറിച്ചോ
സദ്ദാമിന്‍റെ ശ്വാസം നിലച്ചതിനേക്കുറിച്ചോ
സൂക്കിയുടെ വീട്ടുതടങ്കലിനെക്കുറിച്ചോ
അഞ്ചുവയസ്സുകാരന്‍റെ നെഞ്ചിലൂടെ വെടിയുണ്ട
ഇളങ്കാറ്റായി കടന്നതിനേക്കുറിച്ചോ
തൂങ്ങിമരിച്ച കര്‍ഷകന്റെ പെണ്‍മക്കളെക്കുറിച്ചോ
കടം ആല്‍മരമായ ഗ്രാമങ്ങളെക്കുറിച്ചോ അല്ല...
അല്ലെങ്കിലും കാണികളെന്താണ് കാണാറുള്ളത്?
കേള്‍വിക്കാരെന്താണറിയാറുള്ളത്?
കത്തിക്കൊഴിയും ധൂമകേതുവിന്നുള്ളറിയാതെ മുഖം കാണുമത്രമാത്രം
ആട്ടക്കാരന്റെ വീടിനെയറിയാതെ
മുദ്രകളില്‍ ലയിച്ചിരുന്നാനന്ദിക്കും
അറിയാം ഒരാളൊഴിച്ച് മറ്റെല്ലാവരും
നമ്മെ ഉപേക്ഷിച്ച് അവനവന്റെ
ദുഃഖങ്ങളിലേക്ക് കുടില്‍ കെട്ടാന്‍ പോകും
അറിയുക! ഈ നക്ഷത്രമൊരിക്കലും നമ്മുടെ വീട്ടുമുറ്റത്തൊതുങ്ങുകയില്ല
ഉള്ളതിനെക്കുറിച്ചുമാത്രമല്ല
സാക്ഷ്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുമാണ്.

എങ്കിലും
പറയാന്‍ തുടങ്ങിയതതല്ലിതല്ലേതുമല്ലൊന്നുമില്ലൊന്നുമില്ലായ്മയിലൊന്നുമാത്രം!

മകള്‍ ഋതു*

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(ജ്യോതിസ് പെണ്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


*കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
'മകള്‍ സൂര്യന്‍' എന്ന കവിതയുടെ പേര് ഓര്‍ത്തു.