31/1/10

ജൈവം

പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്‍

രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്‍ക്കുന്നു
ബാക്കിയായവ

ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ

കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു

പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി

30/1/10

ദാഹം- എസ്.അബ്ദുല് റഹിമാന്


വേലിപ്പുറത്തേക്ക് നീണ്ട
ശിഖരങ്ങള് വെട്ടിയരിഞ്ഞ
തോട്ടക്കാരാ
പിരിഞ്ഞിഴഞ്ഞ്
വേലിക്കടിയിലൂടെ
നൂഴുന്ന വേരുകളെ
എന്തു ചെയ്യും?

തിരിയും വെട്ടവും- നിസ്സാറ് ഖബ്ബാനി


വെട്ടം
റാന്തലിനെക്കാള്
മുഖ്യം
നോട്ടുബുക്കിനെക്കാള്
കവിതയും
ചുണ്ടുകളെക്കാള്
ചുംബനവും
മുഖ്യം

എന്നെയും നിന്നെയുംകാള്
പ്രധാനം ഞാന് നിനക്കയച്ച
കത്തുകള്

നിന്റെയഴകും
എന്റെ ഭ്രാന്തും
ലോകമറിയുവാന്
അവ മാത്രമാണ്
ആധാരം

ഈ ലോകത്ത്- ഇസുമി ഷികിബു


ഈ ലോകത്ത്
പ്രണയത്തിന്
നിറമില്ലല്ലോ
എന്നിട്ടും
എന്റെയുടലില്
എത്രയാഴത്തിലാണ്
നിന്റെയുടലിന്റെ
കറ പുരളുന്നത്?

വേനലില്- നിസ്സാറ് ഖബ്ബാനി


തീരത്ത്
വേനല് കായുമ്പോള്
നിന്നെയോറ്ക്കും
കടലിനോട് നിന്നെക്കുറിച്ച്
ഞാന് പറഞ്ഞുവെങ്കില്
തീരങ്ങളുപേക്ഷിച്ച്
ചിപ്പികളും മീനുകളും
ഇട്ടെറിഞ്ഞ് അത്
എന്നോടൊപ്പം
പോരും

ഓരോ ചുംബനവും- നിസ്സാറ് ഖബ്ബാനി


നീണ്ട വിരഹം കഴിഞ്ഞ്
നിന്നെയുമ്മവെക്കുമ്പോള്
തിരക്കിട്ടെഴുതിയ പ്രണയലേഖനം
ചുവന്ന എഴുത്തുപെട്ടിയിലേക്ക്
ഇടുകയാണെന്ന് തോന്നും

ഭാഷ- നിസ്സാറ് ഖബ്ബാനി


ഒരു കാമുകനെങ്ങനെ
ഉപയോഗിക്കും
പഴകിപ്പിഞ്ഞിയ വാക്കുകള്?
കാമുകനു വേണ്ടി
ദാഹിക്കുന്ന ഒരുവള്
ഭാഷാപണ്ഡിതന്റെയോ
വ്യാകരണവിദഗ്ധന്റെയോ
കൂടെക്കിടക്കണമെന്നുണ്ടോ?

എന്റെ പെണ്ണിനോട്
ഞാനൊന്നുമുരിയാടിയില്ല
പ്രണയത്തിന്റെ വിശേഷണങ്ങള്
പെട്ടിയിലാക്കി
എല്ലാ ഭാഷകളില് നിന്നും
രക്ഷപ്പെട്ട്
പലായനം ചെയ്തു

29/1/10

ബൂലോക കവിതയും ചില കാര്യങ്ങളും

അനൂപ്‌ എം.ആര്‍ കടമ്മനിട്ടയുടെ കവിത ചൊല്ലി യത്
ബൂലോക കവിതയില്‍ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നു
ബൂലോക കവിത ഇത്തരം കാര്യങ്ങള്‍ക്കുള്ള വേദിയായി
കാണാതിരിക്കുകയാവും ഉചിതം എന്ന് എനിയ്ക്ക് തോന്നുന്നു.
മലയാള കവിതയുടെ പുതിയ മുഖം എന്നത് കൊണ്ടു
അര്‍ത്ഥമാക്കുന്നത് കവിതയുടെ അനന്തമായ പുതു വഴികള്‍
തുറക്കുകയും അവയെക്കുറിച്ചുള്ള ആരോഗ്യപരമായ വര്‍ത്തമാനങ്ങള്‍
ഉണ്ടാവുകയും ചെയ്യുക എന്നതാണ്. ശാന്ത പോലെ ഇത്രയധികം
വായിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്ത ഒരു കവിത ഇവിടെ പോസ്റ്റ്‌
ചെയ്യുന്നത് എന്തിനാണ്? അത്തരം കാര്യങ്ങള്‍ക്ക് നമുക്ക് സ്വന്തം
ബ്ലോഗ്‌ ഉപയോഗപ്പെടുത്താമല്ലോ. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി,
ബൂലോക കവിതയില്‍ കവിതകള്‍ പോസ്റ്റ്‌ ചെയ്യുന്നതിന് ഒരു ഇടവേളയുടെ
പരിധി നിശ്ചയിച്ചാല്‍ നന്നായിരിയ്ക്കും. അതൊരു നിയമം പോലെ കൊണ്ടു വരണം
എന്ന് തന്നെ ഇല്ല. ഒരാള്‍ കവിത പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കണ്ടാല്‍
അന്ന് തന്നെ വേറൊരു കവിത അവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാനുള്ള സഹൃദയത്വം
ഓരോരുത്തരും കാണിച്ചാല്‍ മതിയാകും. ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന
കവിതകള്‍ വേണ്ടവിധം വായിക്കപ്പെടാതെ പോകുന്നു എന്ന പരാതി പലര്‍ക്കും ഉണ്ട്.

26/1/10

മുലഗുരുത്വം

മാനത്തേയ്ക്കെറിഞ്ഞ കല്ല്

താഴെ

ഭൂമിയിൽ

വീഴുന്നു

ഭൂഗുരുത്വമെന്ന്

ശാസ്ത്രം

എങ്കിൽ


മുഖത്തേയ്ക്കെറിഞ്ഞ നോട്ടം

താഴെ

മുലകളിൽ

വീഴുമ്പോൾ

എന്നെ

ഉണ്ടക്കണ്ണുരുട്ടുന്നത്

തികച്ചും

അശാസ്ത്രീയമല്ലേ?



(സമർപ്പണം :

കൊതിപ്പിച്ച മുലകൾക്കും

കണ്ണുരുട്ടിയ പെണ്ണുങ്ങൾക്കും)

ഉമ്മ്യാവൂ

മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ
ഇരുട്ടുവാക്കിനിരുന്ന്
കരച്ചിലോടു കരച്ചില്
ഒരു പൂച്ച.

വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...

പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?

തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?

ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.

വിളിച്ചിട്ട് എടുക്കേണ്ടേ,
ബിജു ആബേലിനെയോ, ജോബിയേയോ *
കിട്ടിയാല്‍ സംഭവം ന്യൂസാകും.

ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.

കള്ളിപ്പൂച്ച,
വയറു നിറഞ്ഞപ്പൊ
തിരിഞ്ഞു നിന്ന് ഒറ്റപ്പറച്ചില്‍

“ഉമ്മ്യാവൂ” !

><

* യു.എ.ഇ യിലെ 2 മാധ്യമ പ്രവര്‍ത്തകര്‍

22/1/10

നീയെനിക്കാരാണ്?!

നീയെനിക്കാരാണ്?!





രു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!

ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,
ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...

സഖാവേ..നീയെനിക്കാരാണ്?!!

ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..

സഖാവേ..നീയെനിക്കാരാണ്?!

ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..

സഖാവേ..നീയെനിക്കാരാണ്?!

ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!

20/1/10

അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം

കിതച്ചോടുന്ന ഒരു വണ്ടി
പുകതുപ്പിക്കളയുന്നപൊലെയാണ്,
തിരക്കിലുമല്ലാതെയുമോടുന്ന ഒരു ഡ്രൈവര്‍
തെറി തുപ്പിക്കൊണ്ടിരിക്കുന്നതെന്ന്
ഓട്ടം തുടങ്ങിയന്നുമുതല്‍ ഞാന്‍ നിരൂപിച്ചത്!

അയല്‍ ട്രാക്കുകാരന്റെ അതിക്രമം
നുഴഞ്ഞ് കയറ്റം, ധാര്‍ഷ്ട്യം.....
ഇവയ്ക്കെല്ലാം ഒന്നിന് പത്തെന്ന നീതിബോധത്തില്‍
തെറി തെരുപ്പിടിപ്പിക്കുമ്പോഴത്രേ,
അതിക്രമങ്ങള്‍ക്ക് മേല്‍, ദുര്‍ബലമായ ക്രമങ്ങള്‍
സമം പ്രാപിക്കുന്നതെന്ന തത്വശാസ്ത്രം
ഷാര്‍ജ - ദുബായ് കാര്‍ പൂളിംഗ് നടത്തുന്ന
പലസ്തീനി സുന്ദരി മെഹ്റൂസ എന്നെ പഠിപ്പിച്ചത്!

പുകയുന്ന, ഇസ്രായേല്‍ ടാങ്കറുകളുടെ
ലോഹത്തൊലികളില്‍ കല്‍ച്ചെതുമ്പലുതിരുന്നതിന്റെ
സമരാഹിത്യം, എല്ലാ രാത്രികളിലും
മെഹ്രൂസ ഓര്‍ക്കുന്നുണ്ടാകണം.

യൂടേണ്‍ എടുക്കാന്‍ ഊഴം കാത്ത് കിടക്കാറുള്ള
എന്റെ 'നിസാന്‍ സണ്ണിയ്ക്ക്' മുന്നിലേക്ക്,
പതിഞ്ഞമര്‍‌ന്ന് കുതിച്ചുതുള്ളി, മറുട്രാക്കില്‍ നിന്ന്
ഓതിരം മറഞ്ഞെത്തുന്ന
ഹമ്മറിനോടും ഫോര്‍ഡിനോടും
രണ്ട് ബേം...ചൂയും ഒരു തേരീ...യും
മൂന്നാല് ഹറാം സാലേയും മേമ്പൊടിയായി
കുടഞ്ഞിടുമ്പോഴാണ് എന്റെ പള്‍സ് റേറ്റ്
അല്പ്പമെങ്കിലും നേര്‍‌വഴിക്കെത്തുന്നതെന്ന്,
ഞാനെപ്പോഴും കൃതജ്ഞതയോടെ
മെഹ്റൂസയുടെ തത്വശാസ്ത്രമോര്‍ക്കുന്നു.


ക്രമങ്ങളുടെ സുഖവീഥികളില്‍
അതിരുകള്‍ക്ക് മുകളിലെ അതിവേഗതയില്‍,
സമം പ്രാപിക്കേണ്ടിടാത്ത മേല്‍ക്കോയ്മയുടെ
വിരല്പ്പുറ്റുകളത്രേ, തൊലിപ്പുറം തടിക്കുന്നതിന്റെ
നനവാര്‍ന്ന അരക്ഷിതാവസ്തയ്ക്ക് ഹേതുവെന്ന്,
കോക്‌പിറ്റിലെ സഹയാത്രകളെക്കുറിച്ച്
നീരുപമ ബാട്ടിയ എന്ന എയര്‍ ക്രൂ സുഹൃത്ത്
ബിയറടിച്ചിരുന്നപ്പോള്‍
ഒരു പ്രസ്ഥാവനയിറക്കിയത്...

15/1/10

മസാജ്

മസാജ്

പാ
ര്‍ക്കിങ്ങില്‍ നിന്ന്
വണ്ടിയെടുക്കാന്‍
തുടങ്ങുമ്പോഴാണ്,
ചൈനീസ്-തായ്
മസാജ് പാര്‍ലറുകളുടെ
കൊതിപ്പിക്കുന്ന പരസ്യം
ക്രെഡിറ്റ്‌കാര്‍ഡ് വലുപ്പത്തില്‍
കയ്യില്‍ തടഞ്ഞത്!

മറന്നുതുടങ്ങിയിരുന്ന
നടുവേദനയെ
ദിവസം മുഴുവന്‍
തട്ടിവിളിച്ചുണര്‍ത്തി,
പരസ്യത്തില്‍ക്കണ്ടത്
ഒന്നു ട്രൈ ചെയ്താലോ
എന്ന്‍ സ്വയം
സമ്മതിപ്പിക്കുന്നതിനിടയില്‍
ഭാര്യയുടെ ഫോണ്‍ വന്നു.

അവളുടെ നടുവേദനക്ക്
മരുന്നുവാങ്ങാന്‍
മറക്കരുതേയെന്നുപറയാന്‍!
രാവെളുക്കോളം
പണിയെടുത്തൊടിഞ്ഞ
നടുവിനെക്കുറിച്ച്
അഞ്ചുമിനിട്ടില്‍ കവിഞ്ഞ
പ്രസംഗം.

“ഫോര്‍ ജന്റ്സ്&ലേഡീസ്”
എന്ന പരസ്യവാചകം
ഓര്‍മ്മവന്നതിനാല്‍
പരസ്പരം മസാജ് ചെയ്ത്
കിടന്നുറങ്ങി!

12/1/10

ഓന്ത്

വൈകുന്നേരമായെന്ന്
വെയിലിന്റെ നിറമുള്ള ഓന്ത്
വേലിയില്‍ നിന്നിറങ്ങി
മാവില്‍ കയറി
ഇലകള്‍ക്കിടയില്‍
പച്ചയാവാന്‍ ഉടല് കുടഞ്ഞു.
പഴുത്തൊരില
വെയിലില്‍ വിയര്‍ത്ത്
താഴെ വീണു
പകതീര്‍ക്കുവാനാവണം
കല്ലെടുത്തെറിഞ്ഞു.
ഓന്ത് കൊന്നയിലേക്ക് ചാടി
മഞ്ഞയായി
പച്ചിലകൂട്ടി മുറുക്കിചുവന്നു.

മരങ്ങള്‍ക്കിടയിലൂടെ
നിറം മാറി
കടലില്‍ ചാടിച്ചത്തു
മിടുക്കനോന്ത്

ഇരുട്ടിലതാ കറുത്ത ഓന്ത്,
ചുണ്ണാമ്പ് ചോദിക്കുന്നു
ചോര കുടിക്കുന്നു
നക്ഷത്രങ്ങളെ വിഴുങ്ങുന്നു.
പഴിയെത്ര കേട്ടിട്ടും
വെളുവെളാ വെളുക്കുന്നു
നമ്മുടെ ഓന്ത്.

8/1/10

ഒറ്റയ്ക്കിരിക്കുന്ന പക്ഷി

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
വിഷാദമായ് ചായും വെയില്‍
ഇലയില്ലാ മരത്തിന്റെ നീളും നിഴല്‍
അപരാഹ്നനിശ്ശബ്ദത

ഒറ്റയ്ക്ക്,
ഓര്‍മയൊലിച്ചതിന്‍ പാടുമായ്
തൊട്ടരികത്ത്
കിനാവറ്റതാം പുഴ
അപ്പുറം വേനലിന്‍
മുളളുകളായ് മുളം
കൂട്ടം, അകലെ
മങ്ങഴമായ് മേഘങ്ങള്‍

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പതുക്കനെ
തൂവലുടുപ്പു കുടയുന്നു, വിസ്മയ
മേറും മൃദുത്വം പൊഴിയുന്നു കാറ്റത്ത്;
ദൂരേയ്ക്കകന്നു പോ
കും മുന്‍പൊരു മാത്ര
നാവുനീട്ടുന്നു
തിളങ്ങും വെയില്‍ത്തല

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പൊടുന്നനെ
ചില്ലയില്‍ നിന്നും
തെറിച്ചുവോ, വായുവില്‍
പട്ടുചിറകു പിടഞ്ഞുവോ,
നിശ്ചലം
കുറ്റിച്ചെടികള്‍ക്കിടയ്ക്കു പതിച്ചുവോ...

വേനല്‍ കണയെയ്തു
വീഴ്ത്തിയ പക്ഷിതന്‍
നീലിച്ച കൊക്കില്‍നി
ന്നിറ്റിറ്റു വീഴുന്നു
രക്തകണങ്ങള്‍,
അതൂറ്റിക്കുടിക്കുവാന്‍
ചുണ്ടു നുണഞ്ഞു വരുന്ന
നിശ്ശബ്ദത...!

(മനോജ് കാട്ടാമ്പളളി എഡിറ്റു ചെയ്ത ‘ ‘ ചെറിയ മരങ്ങളുടെ വേരുകള്‍ ‘ ‘ (തിരഞ്ഞെടുത്ത കവിതകള്‍ , 2005) എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിച്ച കവിത)

തോറ്റ വിപ്ലവക്കാവടിയാടി മറയുന്നോര്‍




മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

ഒടിയനും കുടിയനും
മാടനും മറുതയും
പൊട്ടിയും ജാരനും
പുലയാടിത്തെറികളും
കൂമനും കുറുനരിക്കുരവയും
യക്ഷി ഗന്ധര്‍വ ഭൂതഗണങ്ങളു-
മാടിത്തിമര്‍ത്ത
നാട്ടുമ്പുറപ്പാതിരയിലെ
നാട്ടുവെളിച്ചക്കാലത്തിലേക്ക്
വാമനച്ചുവടുവെച്ചെത്തി
കൂറ്റന്‍ വൈദ്യുതി വിളക്കുകള്‍.
ഇല്ലാത്ത കരിംപൂച്ചയെ
തപ്പുവാനെങ്കിലു-
മിത്തിരിയിരുട്ടു പതുങ്ങുന്ന
മാളങ്ങള്‍ പോലും
നക്കിത്തുടയ്ക്കുന്ന
നിയോണ്‍ ദീപങ്ങളുടെ
ആഗോളീകരണത്തേറ്റ
വെളിച്ചം പേടിച്ച്
നാട്ടിരുട്ടു ഭൂതങ്ങള്‍
പൊട്ടിച്ചൂട്ടുകളോടൊപ്പം
തോട്ടിറമ്പിലൂടെ
തോറ്റ വിപ്ലവക്കാവടിയാടി
മങ്ങിമായുന്ന വിശ്വാസത്തി-
നന്തിയൂഴം കഴിഞ്ഞ്
ഭൂതകാലത്തിലേക്ക്
ഒളിച്ചോടവെ
ആരോരുമറിയാതെ
നരിമടയിലവയെ ആവാഹിച്ചു
കുടിയിരുത്തിയ ഞാവലിക്കുന്നേ
കരുതിക്കോ,
കൊലവിളിച്ചാര്‍ത്തും കയര്‍ത്തും
ദൂരെ എന്‍.എച്ചിലൂടെ നിര നിര
വരുന്നുണ്ട് കത്തുന്ന വൈദ്യുതി-
ക്കണ്ണുമായ് മരണ-
സൈറണ്‍ മുഴക്കി ജെ.സി.ബികള്‍
*********************
(വാരാദ്യ മാധ്യമം- 2009 ഡിസംബര്‍ 27)

7/1/10

മാംസഭുക്ക്

ജസീന്ത എന്ന പെണ്‍കുട്ടി
അവള്‍ക്കുണ്ടൊരു കുഞ്ഞാട്
കുഞ്ഞാടിനോടൊത്ത് കുന്നിന്‍ ചെരുവില്‍
പോകുന്ന
അവളുടെ കോങ്കണ്ണില്‍
നീല, പച്ച, വയലറ്റ്
പൂക്കള്‍, പൂമ്പാറ്റകള്‍, പുഴകള്‍
മഞ്ഞക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന
വൈകുന്നേരങ്ങളില്‍
അവള്‍ ആട്ടിന്‍ കുട്ടിയോട് ചോദിക്കും:
നിഷ്ങ്കളനായ ഒരാളെങ്കിലും
ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമോ
നാട്യങ്ങളില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമോ
ജാതിയും മതവുമില്ലാത്ത പ്രണയത്തിലേക്ക്
ഒരു തുമ്പപ്പൂവെങ്കിലും മണം പരത്തുമോ

കുഞ്ഞാട് ചെവിവട്ടം പിടിച്ച്
 പൂവന്‍പഴത്തിന്റെ നിറമുള്ള
അവളുടെ കണങ്കാല് നക്കി
ബേ ബേ എന്ന് മറുപടി പറയും

ജസീന്ത എന്ന പെണ്‍കുട്ടി
ആടുകളോടെന്ന പോലെ
കിളികളോടും പൂക്കളോടും
സംസാരിക്കും

അച്ഛന്റെ രണ്ടാം കെട്ടിന് ക്ഷണിക്കും
സൈനുല്‍ ആബിദിന്റെ ചുണ്ടിലെ
ഉപ്പു രസത്തെക്കുറിച്ച് പരാതി പറയും
അയല്‍വാസിപ്പെണ്ണിനെ ഒമ്‌നിയില്‍
കയറ്റിക്കൊണ്ടു പോയ കാമുകന്റെ
പേരു ചോദിക്കും
രഹസ്യങ്ങള്‍ പറയാതിരിക്കാന്‍
കുപ്പിവളകള്‍ സമ്മാനിക്കുന്ന
കൂട്ടുകാരികളുടെ ഫോട്ടോ കാണിക്കും

മൂര്‍ച്ചയേറിയ നഖം കൊണ്ട്
ആകാശത്തിന്റെ നേര്‍ത്ത വെള്ളപ്പാടക്ക്
പോറലു വരുത്തരുതേയെന്ന്
കിളികളോട് അപേക്ഷിക്കും
മനുഷ്യരെ അധികം അടുപ്പിക്കരുതേയെന്ന്
പൂക്കളെ ഉപദേശിക്കും

ഇരുട്ടു പരന്നിട്ടും
തിരിച്ചെത്താതിനാല്‍
ഉച്ചത്തില്‍ വിളിക്കുന്ന
വീടിനോട് പറയും

അറവുകാരനെ വിളിക്കൂ
ഞാന്‍ കഴുത്തു
നീട്ടിക്കൊടുത്തേക്കാം.

5/1/10

അതിജീവനം



പേറു കഴിഞ്ഞ്‌
ചത്ത പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.


പൈക്കുട്ടിയുടെ കണ്ണില്‍
ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.


അത്‌
നാലുകാലില്‍
വിറച്ചു വീണ്‌
പിന്നെയും എഴുന്നേറ്റു.


കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ...


അതു നടന്നു.


അമ്മേയെന്ന്
ഒന്നുരണ്ടുവട്ടം വിളിച്ചു.


കരഞ്ഞു . . . .


ഓരടി ഈരടി വെച്ച്‌
അത്‌
ആദ്യത്തെ
പുല്‍നാമ്പു കടിച്ചു .


കലാകൌമുദി 2007

4/1/10

അപൂര്‍ണ്ണം

മരത്തുള്ളി

പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു മോഹിച്ച്
വഴിയില്‍
ഓര്‍മ്മിച്ചു നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍

മഴപ്പെട്ടി

ഓടിട്ട
ഒരു വീട്ടിലായിരുന്നെങ്കില്‍
ഇന്നലെ പെയ്ത മഞ്ഞു കട്ടകളുടെ മഴ
മേല്‍ക്കൂര പൊളിച്ചെന്‍റെയും അകത്തു കടക്കും

രക്ഷാ പ്രവര്‍ത്തനത്തിനു വന്ന
അയല്‍ക്കാരെപ്പോലെ
എന്നെയും പുറത്തെടുക്കും
ജീവനോടെ,
ഒന്നുമുണ്ടായില്ല

മഴ മഞ്ഞെറിഞ്ഞു കളിക്കുക മാത്രം ചെയ്തു

ഉള്‍ക്കിണര്‍

കൈവരി കെട്ടാത്ത
ഒരു കിണറുണ്ട് മനസ്സിനറ്റത്ത്
അതിലേക്ക് കെട്ടിത്തൂക്കിയ
തൊട്ടി ആത്മീയത

അനേകം മലക്കം മറിച്ചിലുകള്‍ കഴിഞ്ഞ്
ജലനിരപ്പില്‍ മുഖം പൂഴ്ത്തി
ജലസമാധി
തണുപ്പുമായി മടങ്ങിവരവ്
ഒഴിഞ്ഞ് ഉള്ളുമായി തിരിച്ചിറക്കം

വീണ്ടും വീണ്ടും ഒരേ വെള്ളം കോരലുകളുടെ പുനരാഖ്യാനം

ദാഹിക്കുന്ന ഒരു കിണറുണ്ട് കിണറുകളിലെല്ലാം


(2009 -ല്‍ മുഴുമിക്കാനാകാതെ പോയവ)