താരതമ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
താരതമ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

3/6/07

കുഴൂര്‍വിത്സണ്‍ കോപ്പിയടിക്കപ്പെട്ടു...?

കുഴൂര്‍ വിത്സന്റെ ‘നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു...’ എന്ന കവിതയും കാവ്യത്തില്‍ വന്ന ‘പരിചയം’എന്ന കവിതയും ഒരേ ആശയത്തെ ഒരേ വിധത്തില്‍ ആവിഷ്കരിക്കുന്നത് കണ്ടു.വിത്സന്റെ കവിത വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിതാസംഗമം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ്.കാവ്യത്തില്‍ വന്ന കവിതയാവട്ടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചതുമാണ്.വിത്സണ്‍ തന്നെയാണ് ഈ സാമ്യം എനിക്കു കാണിച്ചു തന്നത്.വിത്സണെ അനുകരിച്ചതാണോ അതോ വിത്സനാല്‍ സ്വാധീനിക്കപ്പെട്ടതാണോ ഈ കവിയെന്ന് നമുക്കറിയില്ല.വിത്സന്റെ സങ്കടം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.ഒരെഴുത്തുകാരന്‍ അയാള്‍ വായിച്ച കൃതികളാല്‍ സ്വാധീനിക്കപ്പെടുന്നത് ഒരപരാധമല്ല.പക്ഷേ മാധ്യമങ്ങള്‍(വായനക്കാരും)ഇത് തിരിച്ചറിയുകയും എഴുത്തുകാരനെ ബോധ്യപ്പെടുത്തുകയും അത് പ്രസിദ്ധീകരിക്കാതിരിക്കാനുള്ള വിവേചനബുദ്ധി നേടുകയും ചെയ്യണം.



ലപ്പോഴും ഞാന്‍ ഇത്തരം ചില പ്രശ്നങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്.മുഖ്യധാരാ മാധ്യമങ്ങള്‍ അപ്രാപ്യനായ ഒരെഴുത്തുകാരനാണല്ലൊ ഞാനിപ്പോഴും.ഞാനെഴുതിയ പല കവിതകളും

ഏതാണ്ട് സമാനമായ ആശയത്തോടെ ചിലപ്പോഴൊക്കെ സമാനമായ ശൈലിയോടെയും മറ്റു ചില കവികളുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടിട്ടുണ്ട്.അവര്‍ എന്റെ രചനകളോ ഞാന്‍ അവരുടെ രചനകളോ കോപ്പിയടിച്ചതോ പരസ്പരം സ്വാധീനിക്കപ്പെട്ടതോ അല്ലെന്ന് വ്യക്തമാണ്(ചുരുങ്ങിയത് എനിക്കെങ്കിലും).ആകസ്മികത എന്ന ഒറ്റ വാക്കു കൊണ്ടു മാത്രമേ ഇതിനെ വിശദീകരിക്കാനാവൂ.



ഏ.സി ശ്രീഹരി എഴുതിയ ‘പോടാ മോനേ ദിനേശാ’ എന്ന കവിത ഏതാണ്ട് അതേ പോലെ എന്റെ ഒരു കവിതയിലുണ്ടായിരുന്നു.ഹരിയുടെ കവിത കണ്ടതോടെ എന്റെ കവിത മടക്കിവെക്കുകയേ തരമുണ്ടായിരുന്നുള്ളൂ.വളരെ രസകരമായ ഒരു സംഗതി കൂടി പറയാം.പലപ്പോഴും ഞാനെഴുതിവെക്കുന്ന പല കവിതകളും അതേമട്ടില്‍ പ്രസിദ്ധീകരിക്കുന്ന ഒരാളുണ്ട്,കല്പറ്റ നാരായണന്‍.അദ്ദേഹത്തിന് ഇങ്ങനെ ഒരു വിഷ്ണു പ്രസാദ് ഉണ്ടെന്ന് പോലും അറിയില്ല.ഞാന്‍ അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ വായിച്ച് സ്വാധീനിക്കപ്പെട്ട ആളുമല്ല.മാത്രമല്ല,ഈ ബ്ലൊഗൊക്കെ ഉണ്ടാവുന്നതിനു മുന്‍പ് ഞാന്‍ കവിതയെഴുതി വീട്ടില്‍ വെക്കുകയേ തരമുണ്ടായിരുന്നുള്ളൂ.ആരും വായിച്ചിരുന്നില്ല.ചില സമാന്തരപ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് എന്നോട് ദയവു കാട്ടിയിട്ടുള്ളത്.അത്തരം മാസികകളൊക്കെ അധികം വൈകാതെ പൂട്ടിപ്പോവുകയും ചെയ്യുമായിരുന്നു.



രിക്കല്‍ ഞാന്‍ ഒരു ചങ്ങാതി(സുധീഷ് കൊട്ടേമ്പ്രം)യോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ തമാശയായി പറഞ്ഞു.അതൊരു സൌകര്യമാണല്ലോ.നമുക്ക് എഴുതാതെ കഴിക്കാമല്ലോ.ആരെങ്കിലും ഒരാള്‍ എഴുതിയാല്‍ മതി.ഒരേ ആശയം ഒരേശൈലിയില്‍ എന്തിന് രണ്ടു പേര്‍ എഴുതണം...എന്നൊക്കെ.



മെയ് ആദ്യവാരത്തില്‍ ഞാന്‍ ആശ്ലേഷം എന്നൊരു കവിതയെഴുതി.സംക്രമണം എന്ന വെബ് മാസികയ്ക്ക് അയയ്ക്കുകയും ചെയ്തു.മെയ് അവസാനം ഞാന്‍ കോഴിക്കോട് പോയപ്പോള്‍
കുറച്ച് കവിതാസമാഹാരങ്ങള്‍ വാങ്ങി.അതില്‍ വീരാന്‍ കുട്ടിയുടെ ഓട്ടോഗ്രാഫ് എന്ന സമാഹാരവും ഉള്‍പ്പെടുന്നു.ആ സമാഹാരത്തില്‍ ആശ്ലേഷം എന്നൊരു കവിതയുണ്ട്.അതിലെ വരികളും എന്റെ കവിതയിലെ വരികളും കണ്ടാല്‍ ഞാന്‍ വീരാന്‍ കുട്ടിയെ കോപ്പിയടിച്ചെന്നേ പറയൂ...

സത്യം ആരെയും ബോധ്യപ്പെടുത്താന്‍ പറ്റാത്ത ഒന്നാവും ചിലപ്പോള്‍.

നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു

(കുഴൂര്‍ വിത്സണ്‍)

ഒരുമിച്ചു പഠിച്ചിട്ടുണ്ടോ?
അതല്ലെങ്കില്‍ ഒരു ചടങ്ങ്...
ഒരേ സീറ്റില്‍...


ക്യൂ നിന്നു മടുത്തപ്പോഴാണോ,
ഏതെങ്കിലും ബസ്സ്റ്റോപ്പില്‍ ,
അതുമല്ലെങ്കില്‍...
ടെലഫോണ്‍ ബുക്കില്‍ ഇല്ല.


ക്ഷണിക്കപ്പെടേണ്ടവരുടെലിസ്റ്റില്‍ ,
എപ്പൊഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍ ...;
അങ്ങനെയുമില്ല.

നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ...?
എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല.
സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍ .
കിണറ്റില്‍ വീണ ആള്‍,
വണ്ടിയോടിച്ചിരുന്ന ആള്‍,
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍,
അങ്ങനെ
എനിക്കുമറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതുഎന്നാണു തോന്നുന്നത്.


ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണ്
ഇനിയുള്ള ഒരു വഴി
നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി

************************************************************************
പരിചയം

(കെ.സി മഹേഷ്,മാധ്യമം ആഴ്ചപതിപ്പ്)




ആരാണ്‌ നിങ്ങള്‍?
മറന്നുപോയതാകണം
ഓര്‍ത്ത് തുമ്പത്തെത്തുന്നുണ്ട്
സ്കൂളില്‍, നാട്ടില്‍
ഓടുന്ന വാഹനത്തില്‍
കണ്ടുകിട്ടുന്നില്ല.



ഞാന്‍ ഉപയോഗിച്ചിരുന്ന പേന
എപ്പോഴോകാണാതായി
പഠിച്ചിരുന്ന സ്കൂളില്‍
ജോലിസ്ഥലത്ത്
പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങുന്നിടത്ത്
എവിടെയോ വീണുപോയിരുന്നു
ഒന്നും എഴുതിവെക്കാന്‍ കഴിഞ്ഞില്ല
എല്ലാ പഴയകാര്യങ്ങളും മറന്നുപോയി



കണ്ണടയുണ്ട്
എന്നാലും കാഴ്ചയില്‍ വിശദാംശങ്ങള്‍
കാണാതായിരിക്കുന്നു
വലിയ അക്ഷരങ്ങള്‍ക്കിടയിലെ
ചെറിയ കാര്യങ്ങള്‍
കണ്ണടധരിച്ചാല്‍ കാണുന്നതേ കാണൂ
കാണാത്തത് കാണില്ലല്ലോ



നിങ്ങള്‍ ആരാണ്‌ എന്ന് മനസ്സിലായി
ആരായിരുന്നു എന്നാണ്‌ മനസ്സിലാകാത്തത്

**********************************************************************************
രണ്ടു കവിതകളും വായിച്ചല്ലോ,വായനക്കാരേ എന്തു പറയുന്നു...?

കടപ്പാട്:മാധ്യമം വാരിക,കുഴൂര്‍ വിത്സണ്‍,കെ.സി മഹേഷ്,കാവ്യം ബ്ലോകം