8/12/08

എന്റെ സഞ്ചാരങ്ങള്‍

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാല്‍ ‍ആകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെ തനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം കപ്പലൂകള്‍ നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനി ജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലും ഗതികമുദ്ഘോഷിക്കു-
മതുമൂളവേ തിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും )


4 അഭിപ്രായങ്ങൾ:

മണിലാല്‍ പറഞ്ഞു...

വായിച്ചല്ലൊ...ഇഷ്ടപ്പെട്ടല്ലോ

krish | കൃഷ് പറഞ്ഞു...

:)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

ഈ കവിത വായിച്ചപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത്‌ എല്‍.പി ക്ളാസ്സില്‍ പഠിച്ച മറ്റൊരു കവിതയാണ്‌.

എല്ലാനാളും മന്നില്‍ നടപ്പതിനില്ലൊരു കുതുകം നിരുപിച്ചാല്‍ .
മാനത്തൊന്നു പറക്കാതിങ്ങനെ ഞാനമരൂന്നതു ശരിയാണോ?
വിരിവൊടു നീലച്ചിറകുകളിയലും കരിവണ്ടായിത്തീര്‍ന്നെങ്കില്‍ .
മഞ്ജുളമാം പൊന്‍ചിറകുകളിയലും മഞ്ഞക്കിളിയായ്ത്തീര്‍ന്നെങ്കില്‍.
ചിറകില്ലാതെ പറക്കാന്‍ കഴിയും നിറവെണ്‍മുകിലായ്ത്തീര്‍ന്നെങ്കില്‍
കാടിനു മുകളില്‍ കുന്നിനു മുകളില്‍
മോടികലര്‍ന്നു പറക്കും ഞാന്‍...

ആരെഴുതി എന്നോര്‍മ്മയില്ല . അതു മനസ്സിലുണ്ടായിരുന്നു എന്നത്‌ My Travells വായിക്കുമ്പോഴാണു തിരിച്ചറിഞ്ഞത്‌. അതുകൊണ്ടാണ്‌ ആ മട്ടിലൊരു സ്വതന്ത്രവിവര്‍ത്തനത്തിനു ധൈര്യപ്പെട്ടതും

Sureshkumar Punjhayil പറഞ്ഞു...

Really nice one. Best wishes.