ഹരീഷ് കീഴാറൂർ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹരീഷ് കീഴാറൂർ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

15/11/09

ഒറ്റവഴിയിലവസാനിക്കുന്ന വീട്

മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാ‍ർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കാരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

8/11/09

ഞാനാരെന്ന് പറഞ്ഞേപറ്റൂ

ഞാൻ ഹിന്ദുവല്ല
അച്ഛനും അമ്മയുമെന്ന്
വിളിച്ചു ശീലിച്ചുപോയെങ്കിലും.
ഇസ്ലാമല്ല
ഉമ്മയും ബാപ്പയും
ജീവിച്ചിരിക്കുന്നുവെങ്കിലും
ക്രിസ്ത്യാനിയല്ല
അമ്മച്ചീന്നും
അപ്പച്ചാന്നും
നാവു വഴങ്ങിക്കൊടുക്കുമ്പോഴും
ബുദ്ധനോ ജൈനനോ
സിക്ക് മതക്കാരനോ അല്ല
പിന്നെ കമ്മ്യൂണിസ്റ്റുമല്ല
മൂലധനവും
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
പ്രസംഗിച്ചു നടന്നെങ്കിലും.
എങ്കിൽ പിന്നെ
ഞാനാരായിരിക്കുമെന്ന്
ഞാനും
ഇവനാരായിരിക്കുമെന്ന്
നിങ്ങളും
തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു
അലസരെ വിട്ടേയ്ക്കാം
ക്ഷമയുള്ള ആ മാടുകൾ
കവിതയുടെ അവസാനം
ഉത്തരം തെളിയുന്നതും കാത്തിരിപ്പുണ്ടാകും
"ഞാനൊരു മനുഷ്യനാണെന്ന്"
പറഞ്ഞാൽ കൂകിവിളിക്കും
നിങ്ങൾ ആലസം വിട്ടെണീറ്റവർ-
എന്റെയുള്ളിലെ ഒരായിരം ഞാനുകൾ
കുരുങ്ങിയല്ലോ
പിന്നെന്താണൊരു പോംവഴി
ഒരു തകർപ്പൻ ക്ലൈമാക്സിന്

20/10/09

കോഴി

ഇറച്ചിക്കോഴികളെന്ന
പരസ്യബോർഡ്
വെയിലിൽ തിളച്ച്
പൊള്ളുന്നതും നോക്കി
അന്നംകൊത്തിതിന്നും
ചിറകുരുമിച്ചിരിച്ചും
ദാ ഇപ്പോൾറോഡിലൂടെ
നടന്നുമറഞ്ഞ
പുള്ളിക്കുപ്പായമിട്ട
നഴ്സറിക്കുട്ടികളെപ്പോലെ
ഞങ്ങളും കലപിലകൂട്ടും
ഇടയ്ക്കിടയ്ക്ക്
ഒരാൾ വീതം
കൂടുതുറന്ന്
കൂകിവിളിച്ച്
സ്വാതന്ത്ര്യമാഘോഷിച്ച്
ഇറങ്ങിപോകും
അവർക്കുപിന്നാലെ
മരക്കുറ്റിയിൽ
വീണുതെറിച്ച
ചുവന്നപൊട്ടുകളെ ചുമന്ന്
ഈച്ചകളും
അപ്പൊഴും
പ്രണയത്തിന്റെ
അങ്കവാലുയർത്തുന്ന
പൂവനെക്കണ്ട്
അന്നത്തിൽ
‘റ’ വരയ്ക്കുന്നുണ്ടൊരു
പിട
മുട്ടയിടാൻ
വെമ്പുന്നെന്ന്
അടക്കം പറയുന്നുണ്ട്
മറ്റൊരുത്തി
മണ്ണുകീറി
ഇരപിടിക്കും വിധം
വിവരിക്കുന്നുണ്ടൊരു
മുത്തശ്ശൻ
കുറുക്കനെപറ്റിച്ച
കഥപറഞ്ഞ്
വീമ്പിളക്കുന്നുണ്ട്
കൂടില്ലാതെ പണ്ട്
മേഞ്ഞവൾ
അങ്ങനെ
കൊക്കരക്കോയുടെ
കൂട്ടിനുള്ളിൽ
തൂവലാൽ
ഉത്സവം കൊട്ടുന്നു
ഞങ്ങൾ
വിലയുറച്ചാൽ
കഴുത്തറ്റൊടുങ്ങുമെന്ന-
റിയാഞ്ഞിട്ടല്ല
എങ്കിലും
സങ്കടപ്പെട്ട് തുലയ്ക്കാൻ
വയ്യൊരു നിമിഷവും
ഇത്തിരി ഇത്തിരിയേയുള്ളൂ
ജീവിതം

27/9/09

ചീത്തക്കാലം

വെയിലും
മഴയും
പിന്നെ കണ്ടവന്റെ
കണ്ണേറുംകൊണ്ട്
നല്ലതാകതിരിക്കാനാണ്
ചീത്തകളെ
നമ്മൾ പൊതിഞ്ഞ്
പിടിക്കുന്നത്
ചീത്തയെ പുറത്തെടുക്കുമ്പോഴൊക്കെ
പകപ്പോടെ നോക്കുന്നുണ്ടാകും
പെൺചീത്തകൾ
ഇരട്ടക്കണ്ണുള്ള വന്യതയെ
ഒരുക്ലിക്കിലൊപ്പുന്ന
ഒറ്റക്കണ്ണിന്റെ മുദ്രകളെ
ആൺചീത്തകൾക്ക്
ചിലപ്രദർശന സ്വാതന്ത്ര്യമൊക്കെയുണ്ട്
ഓട്ടുവാങ്ങി ജയിച്ചവന്റെ
ചിരിയുള്ള മതിലിലും
ചീത്തകാണിച്ചു
വിളിക്കുന്ന
സിനിമാപോസ്റ്ററിലും
മുട്ടുമ്പോളിടയ്ക്കെത്തിനോക്കാം
മീനിന്റെ മണവും
കരിങ്കലു
നുറുങ്ങുന്നതിന്റെ
കരുത്തുമുള്ള
ചില പെൺചീത്തകൾ
മറയും ഒളിയും
കിട്ടാതെ ആവലാതിയോടെ
പുറത്തുചാടിപ്പോകും
ചീത്തയെന്നു വിളിച്ചാലും
അവയൊന്നും ചീത്തയലൊരിക്കലും
എന്നാൽ മുട്ടിയില്ലേലും
അക്ഷരം ഒട്ടിച്ചമതിലിന്മേലെല്ലാം
ചുമ്മാപൊക്കിക്കാണിച്ചാൽ
കവിതയൊരു മുഴുത്തചീത്തയാകുമോ.............?