29/12/10

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

6 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

നല്ല പങ്ക്...

MOIDEEN ANGADIMUGAR പറഞ്ഞു...

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അണ്ടിപ്പരിപ്പില്ലാതെ എങ്ങനെ പായസം വെയ്ക്കും
പായസമില്ലാതെയെങ്ങനെ പിറന്നാളാഘോഷിയ്ക്കും
ഇത്യാദി വേവലാതികൾക്കിടയിൽ
ഞാൻ ഇന്നത്തെ പത്രം വായിക്കാനും മറന്നു!!!

ശ്രീനാഥന്‍ പറഞ്ഞു...

നല്ല കവിത, ലോകത്തിൻ കണ്ണീരൊലിവും ചുടുചോരവമിക്കും പുണ്ണിൻ വിളിയുമുദഗ്രവിശപ്പാൽ വരളും തൊണ്ണിൻ തേങ്ങലു മാശാമധുരാലാപവു മാസുരഗർവിൻ തേട്ടലുമൊട്ടു മദാലസമായ പരസ്യവുമെല്ലാം ചേർത്തു ചമച്ച കഷായമായ പത്രത്തിന്റെ (വൈലോപ്പിള്ളീ) പ്രചോദനത്തിൽ നിന്നും കിളിപ്പാട്ടുയരട്ടേ!

മുകിൽ പറഞ്ഞു...

നല്ല കവിത.

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

തീക്ഷ്ണതയോടെ നെഞ്ചുകീറി കാണിക്കുന്ന വരികൾ..

രാമചന്ദ്രന്‍ വെള്ളിനേഴി പറഞ്ഞു...

നല്ല പ്രയോഗങ്ങള്‍.