ചന്ദ്രകാന്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചന്ദ്രകാന്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

28/3/11

തോര്‍ത്ത്‌

പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്‌,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം

മാര്‍ക്കറ്റ്‌ ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.

കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി

സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്‌
അവന്‍ പോയ്ക്കളഞ്ഞത്‌.

29/12/10

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

20/4/09

ജലച്ചിത്രം

അനക്കം കെട്ടുള്ള ഈ കിടപ്പ്‌
ഒറ്റക്കൊത്തിന്‌ പൊട്ടിച്ച്‌
ഉള്ളിലൊളിയ്ക്കും പിടപ്പുമെടുത്ത്‌ പറക്കാന്‍
ഇലമറഞ്ഞിരിപ്പുണ്ടൊരുവന്‍.

കാറ്റില്ലാതെയും വീഴാമൊ എന്നൊരു കരിയില
ഞെട്ടടര്‍ന്ന്‌ താഴേയ്ക്കു പിറുപിറുക്കുന്ന കശുമാങ്ങ
വെയില്‍പ്പാടം മുറിച്ചോടി വരുന്ന പശു
ഉച്ചമയക്കത്തില്‍ നിന്നൊരു കൊക്കിപ്പറക്കല്‍... മതി
വെള്ളപ്പരപ്പറിയാതെ ഉമ്മവെച്ഛ്‌
വട്ടപ്പൊട്ടുകളുണ്ടാക്കും
മീന്‍ചുണ്ടുകള്‍ മുങ്ങിക്കളയും.

ശ്വാസം മറന്നിരുന്ന നിമിഷപ്പാതിയില്‍
ഒറ്റക്കാലില്‍ തൂങ്ങിനില്‍ക്കും തലയ്ക്കുമേലെക്കൂടി
പാഞ്ഞുവന്ന ഓട്ടിന്‍ചീള്‌
ആകുലതകളിലേയ്ക്കൊന്നും പരതാതെ
നിവര്‍ത്തിയിട്ടിരുന്ന ആകാശമെറിഞ്ഞുടച്ച്‌
കണ്ണില്‍ ചില്ല്‌ തെറിപ്പിച്ചു..

5/2/09

കൈവെള്ളയിൽ

എണ്ണിത്തീരാത്ത ആയുസ്സിനൊപ്പം
മൊട പിടിച്ച ശീലങ്ങളും
അതിനൊത്ത ഭാഗ്യ,ദോഷങ്ങളും
പിണഞ്ഞും, പിണക്കം നടിച്ചും
വിളഞ്ഞു കിടപ്പാണ്‌.

ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്‌
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും.

ആകാംക്ഷയുടെ മുൾമുനകളിലൂന്നി,
വേലിയ്ക്കപ്പുറത്തേയ്ക്കുള്ള
എത്തിനോട്ടത്തിലാകാം
പണിയായുധം വഴുതി
രേഖകളറ്റുപോയത്‌.

4/8/08

കണക്കുവയ്ക്കാത്ത അക്ഷരങ്ങള്‍

കഥയോ കവിതയോ,
വെല്ലുവിളിയോ വിധിന്യായമോ,
പൂത്തുലഞ്ഞ പ്രണയലേഖനമോ..
വേരൂന്നിപ്പടരേണ്ട ഇടമേതെന്ന്‌
കണ്ടെടുക്കാനരുതാതെ..
ഇഴയിണക്കങ്ങള്‍
കൂട്ടിയെടുക്കും നിറമറിയാതെ..
പേനത്തുമ്പിന്റെ
ഒരൊറ്റ തലോടലില്‍ മയങ്ങി..
പുറംവെളിച്ചത്തിന്‍ വെളുപ്പിനെ
മഷിക്കറുപ്പിട്ടു നനച്ചുണക്കും.

കണ്ണുകളുടെ കൊത്തേറ്റിട്ടും
നാക്കില്‍ കിടന്നുരുണ്ടിട്ടും
കോര്‍ക്കപ്പെട്ട വരികളില്‍ നിന്നും
പറന്നുപോകാനാവാതെ...

കാലം തേച്ചുമായ്ച്ചാലും,
ഉയര്‍ത്തിവിട്ട ധ്വനികളില്‍..
ജീവന്‍ ബാക്കിയാക്കുന്നു..

22/4/08

തോന്നലായിരിയ്ക്കുമോ...

കുളത്തിലേയ്ക്ക്‌
തണല്‍ ഇറക്കിമേഞ്ഞ്‌
വെള്ളത്തില്‍ വേരുപടര്‍ത്തി
ഏറെക്കാലമായി ഈ നില്‍പ്പ്‌.

പുതുമഴയുടെ കുളിര്‌
തുറന്നിട്ട കവാടത്തിലൂടെ
സ്വാതന്ത്ര്യം തേടി
അണിയണിയായ്‌ നീന്തിപ്പോയവര്‍

ഈയമണികള്‍ താഴ്‌ന്നുവന്ന്‌
ചിന്തകള്‍ക്കുമേലെ വലയിട്ട്‌
കൂട്ടത്തോടെ
ഉയര്‍ത്തിക്കൊണ്ടു പോയവര്‍

രസമുകുളങ്ങള്‍ ത്രസിച്ചപ്പോള്‍,
ഇര വിഴുങ്ങിയ കൊളുത്തില്‍ തൂങ്ങി
പറന്നു പൊങ്ങിയവര്‍

ആരും ഇതുവരെ തിരിച്ചെത്തിയില്ല

ജലരേഖയ്ക്ക്‌ അപ്പുറത്ത്‌
പലനിറങ്ങളില്‍
അവര്‍ സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗം
ദത്തെടുത്തിരിയ്ക്കാം.

എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..
ഒടിഞ്ഞമരുന്ന മര്‍മ്മരം..
കരിയുന്ന മണം..

17/3/08

തനിനിറം

അച്ഛന്‍ ഇതു സമ്മാനിച്ചപ്പോള്‍
അയലത്തെ കണ്ണുകളില്‍
അസൂയ പൂത്തിരുന്നു.

മകള്‍ക്ക്‌ കൈമാറാന്‍,
കണ്ണേറു തട്ടാതെ,
അഴുക്കു പുരളാതെ,
സൂക്ഷിയ്ക്കാന്‍
ശ്രമിച്ചിരുന്നു ഞാന്‍.

എന്നിട്ടും..
ചുകപ്പിനും പച്ചയ്ക്കുമിടയിലെ
പാല്‍ നിറമുള്ള മണികള്‍
വല്ലാതെ മങ്ങിപ്പോയി.

ഇഴകള്‍ വിടര്‍ന്നു;
മുത്തു തെറിച്ചു വീണു കലമ്പി.

കോര്‍ത്തു കെട്ടിയിട്ടും
അരികുകളിലെ വൈരം ചെറുക്കാന്‍,
പുതിയ നൂലിന്‌
ഉറപ്പു പോരാത്ത പോലെ.

അങ്ങാടിക്കടയില്‍ നിന്നും
ചൈനയുടെ നൂല്‍
വാങ്ങേണ്ടി വരുമോ..ആവോ..

3/1/08

യാത്ര

ആദ്യമെല്ലാം
യാത്രയുടെ താളം
തലകുലുക്കി ആസ്വദിച്ചിരുന്നു.
വഴിയരികിലെ വര്‍ണ്ണങ്ങള്‍
മുഖത്ത്‌
തൊട്ടു,തൊടാതെ
പുഞ്ചിരിയ്ക്കും.
കാറ്റിന്റെ സന്തോഷം
തുള്ളിയായ്‌
തെന്നി വീഴും.

കടം പറഞ്ഞ കുഴികള്‍ക്കു മീതെ
പായാന്‍ തുടങ്ങിയപ്പോള്‍
മുന്നിലെ കമ്പിയില്‍ തലയിടിച്ചു;
നെറ്റി മുഴച്ചു.
കൈകള്‍ക്ക്‌ ബലം കൊടുത്ത്‌
രക്ഷപ്പെട്ടു.

മയങ്ങിയപ്പോഴെല്ലാം
ആഗ്രഹങ്ങള്‍ മുന്നോട്ടും,
വീണ്ടുവിചാരം പിന്നോട്ടും
തല പിടിച്ചാട്ടി ഉണര്‍ത്തി.

യാത്ര നീളുന്തോറും...
വിരസത,
കണ്ണിലെ തിരി താഴ്ത്തി.
ഉറക്കം വന്ന്‌
അതും ഊതിക്കെടുത്തി.

21/11/07

മുറിവുകള്‍

ആഘാതം ചാര്‍ത്തിയ
വിള്ളലുകളിലൂടെ
ചോര കിനിഞ്ഞിറങ്ങി.

അക്ഷര മണികളും,
വരനൂലുകളും,
വിത്തെടുക്കാന്‍ ഉണക്കി സൂക്ഷിച്ച
പൂച്ചെണ്ടുകളും,
അരികു പൊടിഞ്ഞ്‌
മഷി പരന്ന
മഞ്ഞക്കടലാസുകളും,
ബാലവാടിട്ടീച്ചര്‍ സമ്മാനിച്ച
പൂക്കള്‍ തുന്നിയ തൂവാലയും,
അമ്മ ആദ്യമണിയിച്ച കുഞ്ഞുടുപ്പും,
ചുവന്ന്‌ കുതിര്‍ന്നു.

തേന്‍ പുരട്ടി,
അടുക്കി വച്ചതൊക്കെ
ഒന്നൊന്നായി ചിതറി.

വീണമര്‍ന്നതെല്ലാം
വാരിയെടുക്കാനാവും മുന്‍പേ...
നനഞ്ഞ ഭിത്തിയിലൂടെ
ചുകപ്പ്‌
ആര്‍ത്തലച്ച്‌ ഒഴുകിപ്പോയി.

ആഴ്‌ന്നിറങ്ങും വേദനകള്‍
പറിച്ചെറിയാന്‍ വയ്യ.

മര്‍മ്മത്തില്‍ എയ്ത കൈകളുടെ
ജീവ ഘടന
എന്റേതു തന്നെയാവുമ്പോള്‍...