9/6/10

ഉമ്മകളുടെ നഗരം

എന്നിട്ട്
മുറിവിന്റെ തീരത്തുകൂടെ നടന്നു
കുന്നിനപ്പുറമുള്ള
എന്റെ നഗരത്തിലേക്കു
നിന്നെ
കൂട്ടികൊണ്ടുപോകും.

ട്രാഫിക് ലഘിച്ചതിനു
ഓരോ ഉമ്മകൊടുത്തുകൊണ്ട്
നമ്മള്‍
ഇവിടെയുള്ള ജീവിതം തുടങ്ങും.

കാപ്പിപീടികയില്‍
കാപ്പിച്ചൂടുവിട്ടുപോകാതെ
ചുണ്ടുകള്‍കൊണ്ടൊരുമ്മ
മതിയാകും.

പെട്രോള്‍ ബങ്കിലഞ്ചുമ്മയെങ്കിലും
വേണ്ടി വരും.

ഉമ്മകളുടെ നഗരമിത്.

തേവിടിശ്ശികളും
പണിയില്ലാത്ത ചെറുപ്പക്കാരും
യാചകരും
കല്‍ബെഞ്ചിലിരുന്നു
ഉമ്മകള്‍കൊണ്ടു പടുത്തുയര്‍ത്തിയ
നഗരം.
ഇവിടെ
തണുപ്പാലൊരുവനും മരിക്കുകില്ല.

ഇവിടുത്തെ
ചൂതാട്ടകേന്ദ്രങ്ങളില്‍
ആയിരക്കണക്കിനുമ്മകള്‍വച്ചു
തള്ര്ന്നു വീഴുന്ന സുന്ദരികള്‍.

ബാറുകളില്‍
ഒന്നില്‍ക്കൂടുതല്‍ ഉമ്മകള്‍
തരാനാകാതെ
വേച്ചുനടക്കുന്ന പതിവുകാര്‍.

വരണ്ടുണങ്ങിയ ഉമ്മകളെ
നല്‍കി
കബളിപ്പിക്കുവാന്‍
ശ്രമിച്ചവനെ
കൈയ്യാമം വക്കുന്ന
പോലീസുകാര്‍

വൈകുന്നേരങ്ങളുടെ
ഉമ്മറപ്പടിയിലിരുന്നു
കച്ചവടം കഴിഞ്ഞ്
ഉമ്മകളേറ്റ് വീര്‍ത്തുപൊങ്ങിയ
പുരുഷന്മാരുടെ കവിളുകളില്‍
കുശുമ്പോടെ
ആവിപിടിക്കുന്ന
പെണ്ണുങ്ങള്‍.

ദേഹത്തുടനീളം
ഉമ്മകളൊളിപ്പിച്ചുവേണം
ഈ നഗരം വിടുവാന്‍.

വേറേതോ നഗരത്തില്‍ വച്ചു
വളംകടിയില്‍
മറ്റാരേക്കാളും
വഴക്കത്തോടെ വിരലോടിക്കുമ്പോള്‍
സമ്മാനമായിത്തരുവാന്‍
ഒളിപ്പിച്ചുവച്ച
ഉമ്മകളൊക്കെയും
ഇവിടെയെന്നെ
ഉമ്മവച്ചുമ്മവച്ചുറക്കിയപ്പോള്‍
കഴിഞ്ഞുപോയതിനാണോ
പ്രായമിത്രയായിട്ടും
വിഷമത്തോടെയിങ്ങനെ
തുറിച്ചുനോക്കുന്നതു?

2 അഭിപ്രായങ്ങൾ:

നജൂസ്‌ പറഞ്ഞു...

കത്തിലിട്ട്‌ 100 ഉമ്മകള്‍ ട്രാഫ്റ്റായി ഭാര്യക്കയച്ച ഭര്‍ത്താവിന്, 100 ഉമ്മകള്‍ കൊണ്ട്‌ ഒരു മാസം എങ്ങനെ കഴിഞ്ഞുവെന്ന്‌ മറുപടി അയക്കുന്നു ആ പഴയ കത്താണ് പെട്ടെന്നോര്‍മ്മവന്നത്‌.. :)

Mahesh Palode പറഞ്ഞു...

enthina suhruthe ingane ororo saadhanangal padachu vidunnathe?