5/8/08

ട്രാഫിക് ജാം

മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ ചക്ക മടല്‍
കിടക്കുന്നത്‌ കണ്ട്‌
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്‌
നിര നിരയായ്‌ നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട്‌ നിന്നത്‌
ഓഫീസിലേക്ക്‌, ഇന്റെര്‍വ്യൂവിന്‌, ആശുപുത്രിക്ക്‌, കല്യാണത്തിന്‌
പാര്‍ക്കിലേക്ക്‌, പോകുന്നവരോക്കെ വേവലാതി പൂണ്ടത്‌
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട്‌ വിയര്‍പ്പ്‌ തുടച്ചത്‌
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ്‌ ഊതിയാറ്റി കൊണ്ടിരുന്നത്‌
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്‌
എഫ്‌ എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്‌
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത്‌ നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്‌
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്‌
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന്‌ പറഞ്ഞ്‌ ചെന്നത്‌
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക്‌ വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന്‌ ഏമ്പക്കമിട്ട്‌ മെല്ലെ നടന്നകന്നു

1 അഭിപ്രായം:

തണല്‍ പറഞ്ഞു...

മഹീ,
എല്ലാവര്‍ക്കും അസ്വസ്ഥരാവാനേ കഴിയൂ,,
അത്രമാത്രം അവനവനിലേക്ക് എല്ലാവനും ഒതുങ്ങിക്കേറുന്നു.
മഹിയുടെ മിണ്ടാമിണ്ടിക്കായെന്ന പോലെ ഇവിടെ അവനവന്‍കാ..
കൊള്ളാം..:)