3/3/08

മടക്കിവെക്കാത്തത്


ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര.

പറമ്പിലെ വാഴക്കുണ്ടയെ,
തെങ്ങുകളെ,
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ,
ആവിപൊങ്ങുന്ന നട്ടുച്ചയെ,
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ,
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ,
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.

ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയ
അന്തമില്ലാത്ത ഈ *ഇരുപ്പിനേക്കാള്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?

------------------------------



*irippiTavum



ചിത്രം:ശ്രീകല

8 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ കസേരയില്‍ ‘ഖനീഭവിക്കുന്ന ജഡത്വം’മടക്കിവയ്ക്കാനാവത്ത എന്തൊക്കെയോ രചിക്കുന്നുണ്ട്.

Sanal Kumar Sasidharan പറഞ്ഞു...

ആരാലും മടക്കിവയ്ക്കപ്പെടരുതെന്ന്
കസേരക്കുള്ളപോലെ,ആരാലും
വായിച്ചെടുക്കരുതെന്ന് ഈ കവിതക്കുമുണ്ടോ പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തല്‍

എന്തായാലും ഈ കവിത ഒരുപാട് അര്‍ഥങ്ങളെ ഇരുത്തുന്നുണ്ട്.ആരെങ്കിലും എന്നെങ്കിലും വായിച്ചേക്കും.കസേരയും ആരെങ്കിലും മടക്കിവച്ചേക്കും എന്നിട്ട് എണീറ്റ് നടന്നേക്കും.

aneeshans പറഞ്ഞു...

*എന്തിനോടും തോറ്റു കൊടുക്കുക,എന്നിട്ട് സമാധാനിക്കാന്‍ ഒരോ കാരങ്ങങ്ങളും കണ്ടെത്തിയാല്‍ പിന്നെ കുഴപ്പമില്ല.

സജീവ് കടവനാട് പറഞ്ഞു...

ആര്‍ക്കും കയറിനിരങ്ങാവുന്ന ചില ജന്മങ്ങളുടെ രാഷ്ട്രീയമുണ്ട് ഈ കവിതയിലെന്ന് എനിക്ക് തോന്നുന്നു.

ജ്യോനവന്‍ പറഞ്ഞു...

മുന്‍പുറത്തെ കസേര ഇവിടുത്തെ കവിതയാണെന്നു വായിക്കുകയാണ്.
അത്ര ദുര്‍ഗ്രഹമല്ലെന്നു കയറിയിരുന്ന് രണ്ടാമതില്‍ പറഞ്ഞതൊക്കെ സങ്കല്പ്പിച്ചു.
ദുരന്തമാണെന്നു തിരിച്ചറിയാന്‍ ഇഷ്ടമില്ല. എഴുന്നേറ്റു പോകാനും.

Roby പറഞ്ഞു...

നല്ല കവിത...ഇഷ്‌ടമായി.

sunilfaizal@gmail.com പറഞ്ഞു...

nannai

തറവാടി പറഞ്ഞു...

മാഷെ ,

ഇതൊരു നിസ്സംഗതയായിട്ടാണ് കസേര കാണുന്നതെങ്കില്‍ അതതിന്‍‌റ്റെ തെറ്റാണ്,
ഓടിപ്പിടച്ചു നടന്നിട്ടൊന്നും ആസ്വദിക്കാന്‍ പറ്റാത്തതിനേക്കാള്‍ നല്ലതല്ലെ ഇരുന്ന് കൊണ്ട് കുറച്ചെങ്കിലും കാണാന്‍ പറ്റുന്നത് , അത് സ്വന്തം വീട്ടിലാണെങ്കില്‍ പോലും :)

നല്ല കവിത.