1/4/07

ഓട്ടക്കാരന്‍

നിലവും ട്രാക്കും ഓട്ടക്കാരനും ഞാന്‍.
എന്നില്‍ നിന്ന് എന്നിലേക്കുള്ള ഓട്ടം...
എത്ര ഓടിയിട്ടും എന്നിലെത്തിയില്ല ഞാന്‍.
എത്ര ഓടിയിട്ടും എന്നെക്കടന്നില്ല ഞാന്‍.

അവളിതാ എന്നിലൊരു പതാക
നാട്ടി നില്‍ക്കുന്നു.
അവള്‍ നില്‍ക്കുന്ന എന്നെ
കടക്കുവാനാണ് ഓട്ടം.
നിലയ്ക്കുന്നില്ല ഓട്ടം,
കഴയ്ക്കുന്നുണ്ട് കാലുകള്‍.
വശങ്ങളില്‍ എപ്പോഴുമുണ്ടവളുടെ
കയ്യടിയും ബഹളവും.

എന്നില്‍ നിന്ന് എന്നിലേക്കോടി
എന്നില്‍പ്പോലുമെത്താത്ത
എന്നില്‍,പൂത്തു നില്‍ക്കുന്ന
കാഞ്ഞിരമാണവള്‍.
മൂടോടെ പിഴുതുകൊണ്ടു പോവാന്‍
വല്ലവരും വന്നിരുന്നെങ്കില്‍
വെടിപ്പായേനേ കാഴ്ച്ചകള്‍.

ഇതിപ്പോള്‍ ആകാശവുമില്ല,ഭൂമിയും.
വിഷം തീണ്ടി നീലച്ച ആകാശം
നിനക്കെന്തിനാണെന്ന പരിഹാസം.
ഓടുന്നവന് ഒരു കാലടി വെക്കാനുള്ള
ഭൂമി പോരേ എന്ന പരിഹാസം.

ഒരു കയ്പ്പ് വന്നു നിറഞ്ഞിരിക്കുന്നു;
ശരീരമാസകലം,
ഭൂമി ആസകലം,
ലോകമാസകലം.

3 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

അതേ..ഇതാണ് ഉത്തരാധുനികത..ഇക്കാലത്ത് ജീവിക്കുന്നവന്റെ മനസ്സ്...

പുറം ശൂന്യമാണ് എന്നറിയുമ്പോള്‍ അകത്തേയ്ക്ക് നോക്കാതിരിക്കാവില്ല.ആ നോട്ടമാവട്ടെ അകത്തേയ്ക്ക് പോലുമെത്താതെ തുപ്പാനും ഇറക്കാനും വയ്യാത്ത ഒരു കയ്പ്പായി പടരുന്നു,കാലത്തില്‍ പോലും!

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷ്ണുക്കവിതകളുടെ കൂട്ടത്തില്‍ ഒന്നു കൂടി..

Pramod.KM പറഞ്ഞു...

എന്നില്‍ നിന്നും എന്നിലേക്കാണു ഓട്ടം എന്നറിഞ്ഞിട്ടും ഓടാതിരിക്കുന്നതെങ്ങനെ?നന്നായി.
വിഷ്ണു പ്രസാദ് മാഷിന്റെ ഓട്ടക്കാരനും ലാപുടയുടെ ചാക്രിക കവിതകളുമെല്ലാം വ്യറ്ത്ഥതയുടെയും വ്യഥയുടെയും ആഘോഷം ഓറ്മ്മിക്കത്തക്കതാക്കുന്നു.

vimathan പറഞ്ഞു...

വിഷ്ണൂ, കയ്ക്കുന്ന കാഞ്ഞിരം തന്നെയീ ജീവിതം, അല്ലേ..