30/04/09

അഭയാര്‍ത്ഥിക്കാറ്റ്


പകുത്തെടുത്ത നാട്ടില്‍
പങ്കില്ലാതെ പിറന്നുവന്നോര്‍
നിറങ്ങള്‍ കലര്‍ന്നു കലര്‍ന്നു
മണ്ണിലമര്‍ന്നമര്‍ന്നുപോകെ..


ഭയം
കറുത്തയൊറ്റത്തുള്ളിയായ്
രാവും പകലും കലക്കി,
ആകാശം മറച്ച്,
ഓരോ മഴയും അവിശ്വാസമായ്
പെയ്തു


പുഴകളൊക്കെ വിഷമെന്നുറഞ്ഞ്
കടലാകെ ശവങ്ങള്‍ ഉലഞ്ഞ്
ഒറ്റ രാത്രികൊണ്ടു
ഇഴയും
പുഴുക്കൂട്ടങ്ങളായ്
യാചിക്കും ചിത്രങ്ങളായ്..


ഇത് യുദ്ധം പ്രഖ്യാപിച്ചിടം..


പൊട്ടിചിതറാത്ത നഖങ്ങളും
ചുവടുകളും കൂടെയില്ലാതെ
ഭയം ഭൂമിക്കു മീതെ
നിലവിളീയായ് ഓടി..


മരവിപ്പായ് മിഴിച്ച കണ്ണുകളായ്
വീണ്ടും നിറങ്ങളായ് അലഞ്ഞൂ
നിറമില്ലാത്ത കുഞ്ഞുങ്ങളായ്
കൈകൂപ്പും മുഖങ്ങളായ്
നടുവില്‍ അലയവെ
കടലും മണ്ണും ആകാശവും
പക്ഷമറിയാതെയുറങ്ങുന്നു

1 വാ‍യനക്കാര്‍ പറയുന്നു:

മഴക്കിളി പറഞ്ഞു...

പുഴകളൊക്കെ വിഷമെന്നുറഞ്ഞ്
കടലാകെ ശവങ്ങള്‍ ഉലഞ്ഞ്
ഒറ്റ രാത്രികൊണ്ടു
ഇഴയും
പുഴുക്കൂട്ടങ്ങളായ്
യാചിക്കും ചിത്രങ്ങളായ്..
നല്ല വരികള്‍...ആശംസകള്‍..