17/3/08

തനിനിറം

അച്ഛന്‍ ഇതു സമ്മാനിച്ചപ്പോള്‍
അയലത്തെ കണ്ണുകളില്‍
അസൂയ പൂത്തിരുന്നു.

മകള്‍ക്ക്‌ കൈമാറാന്‍,
കണ്ണേറു തട്ടാതെ,
അഴുക്കു പുരളാതെ,
സൂക്ഷിയ്ക്കാന്‍
ശ്രമിച്ചിരുന്നു ഞാന്‍.

എന്നിട്ടും..
ചുകപ്പിനും പച്ചയ്ക്കുമിടയിലെ
പാല്‍ നിറമുള്ള മണികള്‍
വല്ലാതെ മങ്ങിപ്പോയി.

ഇഴകള്‍ വിടര്‍ന്നു;
മുത്തു തെറിച്ചു വീണു കലമ്പി.

കോര്‍ത്തു കെട്ടിയിട്ടും
അരികുകളിലെ വൈരം ചെറുക്കാന്‍,
പുതിയ നൂലിന്‌
ഉറപ്പു പോരാത്ത പോലെ.

അങ്ങാടിക്കടയില്‍ നിന്നും
ചൈനയുടെ നൂല്‍
വാങ്ങേണ്ടി വരുമോ..ആവോ..

22 അഭിപ്രായങ്ങൾ:

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

തേങ്ങ എന്റെ വക!!
(((((ഠോ)))))
(((((ഠോ)))))
(((((ഠോ)))))
(((((ഠോ)))))
(((((ഠോ)))))

എന്തായാലും ആ മാലക്ക് ചൈനീസ് നൂലുവേണ്ട!
നേര്‍ത്തതെങ്കിലും ബലമുള്ള ഒരു ചരടുണ്ട്;സ്നേഹച്ചരട്...അതുമതി!

കവിത നന്നായിട്ടുണ്ട്!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

കോര്‍ത്തു കെട്ടിയിട്ടും
അരികുകളിലെ വൈരം ചെറുക്കാന്‍,
പുതിയ നൂലിന്‌
ഉറപ്പു പോരാത്ത പോലെ.


ഈ വരികള്‍ ഏറെ ഇഷ്ടമായെന്നുപറയാന്‍ മറന്നു!!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബന്ധിപ്പിക്കുന്നതിനേക്കാള്‍ ബന്ധങ്ങളെ ഓര്‍ക്കാം...

:)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ചന്ദ്രകാന്തം, എനിക്കിതുവായിച്ചപ്പോള്‍ മനസ്സിലായത് ഇങ്ങനെയാണ്.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ എന്തൊക്കെയോ വൈരം ഉണ്ടായിരുന്നു. പുതിയ ഭരണം വന്നപ്പോള്‍ അതൊക്കെ ഒന്നു ശമിപ്പിച്ച് തിരികെ സൌഹൃദത്തിലാക്കാന്‍ ശ്രമിച്ചു. അവസാനം ചൈനക്കാര്‍ തന്നെ അതിനു മുന്‍‌കൈ എടുക്കണം എന്നു തോന്നുന്നു... ഇങ്ങനെ അയല്‍ രാജ്യങ്ങള്‍ സൌഹൃദത്തോടെ ഇരുന്നെങ്കില്‍ എന്റെ മകള്‍ക്ക് സമാധാനമായി ജീവിക്കാമായിരൂന്നു.

ഇതാണോ ഈ കാപ്സ്യൂളിന്റെ അര്‍ത്ഥം? അല്ലെങ്കില്‍ ഒന്നുപറഞ്ഞുതരൂ!
ഓ.ടോ: വാക്കുകളെല്ലാം മുത്തുപോലെ മനോഹരം, കോര്‍ത്തിരിക്കുന്ന രീതിയും.

Unknown പറഞ്ഞു...

അപ്പൂന്റെ താഴെ എന്റേം കൂടെ ഒരൊപ്പ്...

G.MANU പറഞ്ഞു...

“മൂന്നക്ക ശമ്പളത്തില്‍
അഞ്ചംഗ തിരുവോണത്തിര
അഞ്ചംഗ ശമ്പളത്തില്‍
മൂന്നംഗ തീവെട്ടിത്തിര”

തലമുറകള്‍ മാറിവന്നപ്പോള്‍ മുത്തുകള്‍ ചോരാത്ത മന്ത്രവും എനിക്കന്യം.
രണ്ടാം പെഗ്ഗിന്റെ നേര്‍ത്ത ലഹരിയില്‍ അച്ഛനോട് എന്നും ചോദിക്കാറുണ്ട്...എന്തായിരുന്നു ആ രഹസ്യം.. ആ തിരയിളക്കിത്തിന്റെ, സം‌തൃപ്തിയുടെ... സുഖ സുഷുപ്തിയുടെ...

വാരിത്തന്ന മുത്തുകള്‍ മകളിലേക്ക് പകരുമ്പോള്‍ പാതിയും പൊഴിയുന്നതെന്ത്...

അച്ഛന്‍ ചുണ്ടു തുടച്ചു ചിരിക്കും..” നീ വല്യ കമ്പ്യൂട്ടര്‍ ഏമാനല്ലെ.. സ്വയം കണ്ടുപിടിക്ക്”



പെങ്ങളേ.. ഈ വരികള്‍ ഞാനെടുത്തു.........

സുല്‍ |Sul പറഞ്ഞു...

കവിത നന്നായിരിക്കുന്നു.

നമ്മുക്ക് ലഭിച്ചതെല്ലാം അതു പോലെ നല്‍കാന്‍ കഴിയാറില്ലല്ലോ ഒരിക്കലും. അതില്‍ നമ്മുടെ വക എന്തെങ്കിലും ചേര്‍ക്കാതെങ്ങിനെ? അതു ചൈനീസ് ആയാലും ജാപാനീസ് ആയാലും ശരി ഒറിജിനല്‍ ആയിരിക്കണം.

-സുല്‍

അഭിലാഷങ്ങള്‍ പറഞ്ഞു...

കവിത വളരെ സിമ്പിള്‍.. :-)

ബട്ട്, മരണ ടഫ്ഫാ... :-(

കുറേ തവണ വായിച്ചപ്പോള്‍ “ഇന്ത്യന്‍ ഫ്ലാഗ് “ ആണ് ഈ കവിതയില്‍ എനിക്ക് മനസ്സിലാവാത്ത ഭാഗങ്ങളിലൂടെ ഓടിനടക്കുന്ന ആത്മാവ് എന്ന് മനസ്സിലായി. ആദ്യ 8 വരി വായിച്ചപ്പോള്‍ തോന്നി ‘സ്നേഹത്തെ‘ പറ്റിയാണ് സംസാരിക്കുന്നത് എന്ന്. ബാക്കി ഭാഗം പല ആവര്‍ത്തി വായിച്ചപ്പോള്‍ മനസ്സിലായി ഭാരതത്തിന്റെ ദേശീയ പതാകയാണിവിടെ ബിംബം എന്ന്. ചുവപ്പിനും പച്ചയ്ക്കുമിടയിലെ സമാധാനത്തിന്റെ വെള്ളമുത്തുകള്‍ മങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഈ കവിതയുടെ പ്രമേയം പ്രസക്തം തന്നെ...

ഓഫ് ടോപ്പിക്ക്:

പക്ഷെ, ഇപ്പഴും ഗണ്‍ഫ്യൂഷന്‍ ബാക്കി... നാഷണല്‍ ഫ്ലാഗില്‍ എവിടെയാ ചേച്ചീ ‘ചുവപ്പ്’ ? ചുമ്മാ ആളെ പറ്റിക്കുന്നോ? ആളുകള്‍ കവിതയുടെ പാതിവഴിയില്‍ വച്ച് ചിന്തയുടെ കാട് കയറിപ്പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.. അതുകൊണ്ട് എന്നെയും കുറ്റം പറയണ്ട... ഞാനും അല്പം കാടുകയറിപ്പോയിരുന്നു. കാട്ടിന്റെ മധ്യത്തില്‍ എത്തിയപ്പോള്‍ എനിക്ക് മുന്‍പേ കാടുകയറിയ അപ്പു എന്നൊരു പിഞ്ചുബാലന്‍ കാട്ടാനകളുടെ മുന്നില്‍ പകച്ചുനില്‍കുന്ന കാഴ്ചകണ്ട് ഓടിരക്ഷപ്പെട്ട് വരുന്ന വഴിയാ ചേച്ചീ....

:-)

Sharu (Ansha Muneer) പറഞ്ഞു...

"കോര്‍ത്തു കെട്ടിയിട്ടും
അരികുകളിലെ വൈരം ചെറുക്കാന്‍,
പുതിയ നൂലിന്‌
ഉറപ്പു പോരാത്ത പോലെ"...ഈ വരികള്‍ ഏറെ ഇഷ്ടമായി.... നന്നായിരിക്കുന്നു കവിത

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

‘ചുകപ്പിനും പച്ചയ്ക്കുമിടയിലെ
പാല്‍ നിറമുള്ള മണികള്‍
വല്ലാതെ മങ്ങിപ്പോയി.‘

..ചില നല്ല ബന്ധങ്ങള്‍ പലപ്പോഴും നിറങ്ങള്‍ക്കിടയില്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.
ആശംസകള്‍

ശ്രീ പറഞ്ഞു...

ഞാന്‍ കയറാന്‍ നോക്കിയ കാട്ടില്‍ നിന്നും അഭിലാഷ് ഭായ് ഓടി വരുന്നതു കണ്ടതു കൊണ്ട് ഞാനും കാടു കയറാതെ രക്ഷപ്പെട്ടു.
;)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഇപ്പോള്‍ മനസ്സിലായല്ലോ, ഞാന്‍ മാത്രമല്ല മന്ദബുദ്ധിയെന്ന്.

മഴത്തുള്ളി പറഞ്ഞു...

പലരും കാട് കയറുന്നു എന്ന് കണ്ടാണ് ഞാന്‍ ഇവിടെ ഓടിയെത്തിയത്. :)

എന്തായാലും ഞാന്‍ കാടിന്റെ അടുത്തെത്തി നിന്നു. കൊള്ളാം വരികള്‍ :)

താരാപഥം പറഞ്ഞു...

അഭിലാഷങ്ങളാണ്‌ കവിതയുടെ ആത്മാവ്‌ അറിഞ്ഞ്‌ കാടു കയറിയത്‌ എന്നു തോന്നുന്നു. നിവര്‍ന്നു നിന്ന് ശ്വാസം വലിച്ചാല്‍, ഇവന്‍ കാവിവല്‍ക്കരണത്തിന്റെ ആളാണെന്നു പറയുന്ന പ്രബുദ്ധാരായ ജനങ്ങളാണ്‌ ചുറ്റിലും ഉള്ളത്‌. ശരിയായ നിറം പറഞ്ഞ്‌ ആ വിമര്‍ശനം കേള്‍ക്കേണ്ട എന്നു കരുതിക്കാണും. നമുക്കൂഹിക്കാലോ - ഏത്‌?????

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ചന്ദ്രേ...
നിന്റെ ചിന്തകളിലെ അഗ്നി ഏറ്റുവാങ്ങുമ്പോള്‍ നിന്നിലേക്ക്‌ തന്നെ തിരിച്ചുനടക്കേണ്ടി വരുന്നു എനിക്ക്‌...ഒരിക്കലെന്നോ അപ്രതീക്ഷിതമായി വഴിതെറ്റിയെത്തിയതായിരുന്നു നിന്റെ സങ്കല്‍പങ്ങളുടെ വാടിയില്‍...അന്നേ തിരിച്ചറിഞ്ഞിരുന്നു..നിന്നില്‍ നിന്നും അടരുന്ന വാക്കുകളുടെ ആഴവും വ്യാപ്തിയും...
ഒടുവില്‍ ഇങ്ങനെയൊരു തനിനിറം കൂടി നീ നീട്ടുമ്പോള്‍ അതും ഏറ്റുവാങ്ങുന്നു ദ്രൗപദി...
ജ്വലിക്കുന്ന ചിന്തകളുടെയീ പ്രസരിപ്പിന്‌ മുന്നില്‍ നമിക്കുന്നു....

നന്മകള്‍ നേരുന്നു...
ആശംസകള്‍...

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല കവിത.രണ്ടു രീതിയില്‍ വായിക്കാന്‍ കഴിയുന്നതും കവിതയുടെ മേന്മ തന്നെ.എങ്കിലും ഇന്ത്യയും ചൈനയും പതാകയുമൊന്നുമില്ലാതെ വായിക്കാനാണ് എനിക്കിഷ്ടം.

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

ഉഗ്രനായിട്ടുണ്ട്...

അതങ്ങനെയാ.. പഴകും തോറും (അതോ പുതുക്കും തോറുമോ?) ഈ നൂലിനു ബലം കുറഞ്ഞു കൊണ്ടിരിക്കും..

വിദേശത്തു ജനിച്ചു കണ്‍ഫ്യൂസ്ഡ്‌ ദേശികളായി വളരുന്ന മക്കള്‍ക്കു ഞാനിതെങ്ങനെ കൊടുക്കും? മാലയഴിച്ചെടുത്തു നൂലും മുത്തുകളും വേറേ വേറെ ആക്കിക്കൊടുക്കട്ടെ?

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ആഗ്നേയാ, കവയത്രിയോട് നേരില്‍ ചോദിച്ചറിഞ്ഞകാര്യങ്ങള്‍ ഇവിടെ കുറിച്ചിട്ടതിനു നന്ദി. ഈ രീതിയില്‍ എഴുതിയിരിക്കുന്ന ചിന്താശകലങ്ങള്‍ എഴുതിയ ആളുദ്ദേശിച്ച രീതിയില്‍ത്തന്നെ എല്ലാ വിഭാഗം വായനക്കാര്‍ക്കും മനസ്സിലാവാന്‍ തക്കവിധം ഉപകരിച്ചു ഈ കുറിപ്പ്. ഒരു പക്ഷേ ആധുനിക കവിതകളുടെ രീതിയും അതായിരിക്കാം, വായനക്കാരനു മുമ്പില്‍ ബിംബങ്ങള്‍ അവതരിപ്പിച്ച് സ്വയം ചിന്തിക്കാന്‍ അവസരം കൊടുക്കുക എന്നത്.

Unknown പറഞ്ഞു...

അപ്പൂ..അതിലെ ഒരു വരി തെറ്റായാണു വ്യാഖ്യാനിച്ചത്..അതുകൊണ്ട് ഡെലിറ്റ് ചെയ്ത് വീണ്ടും വ്യാഖ്യാനിക്കുന്നു..
അതായത് പലവര്‍ണങ്ങള്‍ കോര്‍ത്ത ഒരു മുത്തുമാല പോലെയാണ് നമ്മുടെ നാട്.
പതാക എന്നതു നമ്മുടെ നാടിന്റെ പ്രതീകം ആണ്..പക്ഷേ ഒറ്റയടിക്കു കുങ്കുമ വര്‍ണം എന്നുപറയുന്നില്ല.പക്ഷേ ആ വര്‍ണങ്ങള്‍ കൊണ്ട് മാത്രം മാലമണികള്‍ ചേരില്ല.
അഖണ്ഡത എന്ന ചരടിലൂടെ കൊരുക്കണം.
അച്ഛന്‍ എനിക്കു തന്ന മാല പൊട്ടിക്കാതെ മകള്‍ക്കു കൊടുക്കണം..
പക്ഷേ പൊട്ടാതെ കാക്കേണ്ട ചരടുകള്‍ പലകാരണങ്ങളാലും പൊട്ടിക്കൊണ്ടേയിരിക്കുന്നു..
ദുര്‍ബലമായ ചരടില്‍ നാം അത് കോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അരികുകളിലെ വൈരം ബാക്കിയാകുന്നു..
ആ ചരട് ബലപ്പെടുത്താനുള്ള കഴിവു നമുക്കുണ്ടെന്നു മനസ്സിലാക്കാതെ,അയലത്തെ അദ്ദേഹം മോഡല്‍ കളിക്കണോ?
അങ്ങാടിക്കടകളില്‍ പോലും ചൈനീസ് നൂല്‍ ലഭിക്കുന്ന ആഗോളവത്ക്കരണത്തിന്റെ മറ്റൊരു മുഖ്ഹം കൂടെ ഈ വരികളില്‍ കാണാം..
(ചന്ദ്ര പലവര്‍ണങ്ങളില്‍ കോര്‍ത്ത മാലയില്‍ ഞാനിന്നലെ കുറേ ഇഴകളും ചേര്‍ത്തു..അതായത് അച്ഛന്‍ തന്ന മാലയില്‍ പൊട്ടിക്കേണ്ടതായുള്ള പല ഇഴകളും(ദുരാചാരങ്ങള്‍)ഉണ്ട്..ദുരാചാരങ്ങള്‍ പലതും വേദങ്ങളും,ഉപനിഷത്തുകളും മനുഷ്യനന്മക്കായുണ്ടാക്കിയ നിയമസംഹിതകളുടെ തന്നെ ദുര്‍വ്യാഖ്യാനങ്ങള്‍ ആണെന്നിരിക്കേ,പൊട്ടിയ ഇഴകള്‍ക്കു പകരം വക്കേണ്ടവ തേടി മറ്റെങ്ങും പോകേണ്ടതില്ലെന്നു ഞാന്‍ ഇന്നലെ കണ്ടെത്തിയ അര്‍ത്ഥം..:-)ഇങ്ങനിരിക്കും ബുദ്ധികൂടിയാല്‍..അപ്പോ ഇതാണ് സംഗതി)
ഓ.ടോ..അഭിലാഷ്,ശ്രീ, മഴത്തുള്ളി തുടങ്ങിയവര്‍ കാട്ടില്‍ നിന്നും പോന്നുകാണും എന്നു കരുതുന്നു.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഇപ്പോള്‍ എല്ലാം തെളിഞ്ഞുവരുന്നു ആഗ്നേയ ഗുരോ.

മയൂര പറഞ്ഞു...

കവിത ഇഷ്ടമായി....:)

അഗ്നേയയുടെ കമന്റും (കാടു കയറാതെ രക്ഷപെട്ടു;))