18/12/07

മുടിത്തോറ്റം

മുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന്‍ പോകാത്ത
ഒരു തുളസിക്കതിര്
‍അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.

കണ്‍പീലികള്‍, കവിള്‍ത്തടം,
കരുണ, കീഴ്ചുണ്ടുകള്‍,
നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

5 അഭിപ്രായങ്ങൾ:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

അതെ.. സംവര്‍ദ്ധന-സംരക്ഷണത്തിന്റെ (??)പുതിയ കാലത്തിനൊപ്പം നടക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെയെന്തൊക്കെയോ നഷ്ടപ്പെടുന്ന വേദന.. നേടുന്നുണ്ടോ എന്തെങ്കിലും? .. എന്തോ...ആര്‍ക്കറിയാം. O.Herny യുടെ The gift od Magi എന്ന ചെറുകഥ വായിച്ചത്‌ ഓര്‍മയില്‍ വന്നു പെട്ടെന്ന്. ജിമ്മിനോടുള്ള അളവില്ലാത്ത സ്നേഹം വെളിപ്പെടുത്താനായി ഡെല്ല അവളൂടേ നീണ്ടിടതൂര്‍ന്ന സ്വര്‍ണ്ണമുടിമുറിച്ചു വിറ്റു. ജിം അവളെ അറിയുകയും ചെയ്തു. ഇന്നിപ്പോള്‌.. ഇക്കാലത്ത്‌ ...

നല്ല കവിതയാണു വിനോദ്‌. അഭിനന്ദനങ്ങള്‍.

G.MANU പറഞ്ഞു...

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

good work

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

വളരെ നല്ല വരികള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.
very good lines and good poem