സന്തോഷ് പല്ലശ്ശന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സന്തോഷ് പല്ലശ്ശന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

4/4/13

ജീര്‍ണ്ണ സന്യാസികള്‍

ട്രാക്കില്‍ നിന്ന്
ഉടല്‍പ്പൊളികള്‍
പെറുക്കിക്കൂട്ടുന്നവനോട്
മരിച്ചവനേ....നിങ്ങള്‍
നമസ്‌ക്കരിക്കണം.

അറ്റതല വേറെ.
തുടയ്ക്കുതാഴെ
കഷ്ണിച്ച കാലുകള്‍ വെവ്വേറെ.
ചക്രങ്ങളീര്‍ച്ചിച്ചുകൂട്ടിയ
ചോര, മാംസ്യപ്പൂക്കള്‍,
തലയും കാലുമില്ലാതെ
വെട്ടിയിട്ട തെങ്ങുതടിപോലെ
തൊലിയുരിഞ്ഞെല്ലുവെളിവായ
നിന്റെയസ്തികൂടാരം,
ഓരോന്നോരാന്നായി
പെറുക്കിയെടുക്കുമ്പോള്‍
നോക്കിനില്‍ക്കുന്നവര്‍
കൈയ്യിലെ ഒറ്റക്കണ്ണുകള്‍ മിന്നിക്കുന്നു.
ചിലര്‍ രണ്ടുകണ്ണും പൊത്തുന്നു.
ചിലര്‍ തലചുറ്റി വീഴുന്നു .

ചോരയിലുച്ചവെയില്‍മൂത്തു പൊള്ളിയ
ഉടല്‍പ്പൊളി പെറുക്കുന്നവനേ....
ചോരകണ്ട് നിന്റയറപ്പുമാറണേ...

വാറ്റ് ചാരായമൊഴിച്ച്
പണ്ട് കുടിച്ച
മുലപ്പാലിന്റെയോര്‍മ്മകള്‍ക്ക്
തീകൊടുക്കണേ...

തമ്പാക്കില്‍ ചുണ്ണാമ്പുകൂട്ടി
നാവഴുകിയ വായില്‍ നിന്ന്
ചുടലയുടെ ചുടുകാറ്റു പൊന്തണേ...

പുണ്ണുപൊത്തിയ യോനികള്‍ തുരന്ന്
മുള്ളുകൊള്ളാതെ നീ നിന്റെ രേതസ്സൊടുക്കണേ..

ജീര്‍ണ്ണതകളെ
പ്രകീര്‍ണ്ണനം ചെയ്ത്
ഒരോന്നിലും മുങ്ങി
ഉടലും മനസ്സും ജീര്‍ണ്ണ ശവമാക്കി
ധ്യാനിച്ചു പഠിക്കണേ...

വീണ്ടുവിചാരമില്ലാതെ
ലോകത്തിന്നീര്‍ച്ചവേഗങ്ങളില്‍
വീണു ചിതറി മരിച്ചവരേ....
മരിക്കുന്നവരേ....
മരിക്കാനിരിക്കുന്നവരെ....
നിങ്ങളെ പെറുക്കിയെടുക്കുവാന്‍
വരുന്നു
നാനാ 'ചേരി' യില്‍ നിന്നിതാ
ജീര്‍ണ്ണ സന്യാസികള്‍.

7/6/12

പുകയില്ലാത്ത അടുപ്പുകള്‍

വീട്
നേരം വെളുക്കുമ്പത്തൊട്ടന്തിയാവോളം
പലകുറിയിങ്ങനെ
പുകയൂതി... പുകുയൂതി... നിന്നു.

തൊടിയിലെ മുരിങ്ങക്കൊമ്പില്‍,
ശീമക്കൊന്നപ്പൂക്കളില്‍,
അരോടൊ മുഖമിരുണ്ടങ്ങനെ
അടക്കിപ്പിടിച്ചൊരു കരച്ചില്‍പോലെ..
ആരെയൊ വിട്ടുപോകാനോരാതെ
നിന്നു കരയുംമ്പോലെ,
പുക നിന്നഴിക്കുന്നുണ്ട്
പിഞ്ഞുകീറിക്കറുത്ത ചേലകള്‍...

പെരിമുറ്റത്തു നിന്നാല്‍ കാണാം
അടുക്കള ജനാലക്കലൊരു
പെണ്‍ചുമയുടെ കുഴലൂത്ത്..
ചായ, ചോറ്,
ചൂട് വെള്ളം, കറി, കഞ്ഞി...
ജഗ്ഗപൊഗ്ഗ....

ഉള്ളടുപ്പെരിഞ്ഞ്
പുകഞ്ഞ് പുകഞ്ഞ്
കരിമഷിപടര്‍ന്ന കണ്ണടുപ്പുമായ്
അന്തി തീകൂട്ടുന്നതുംനോക്കി
ചലപ്പോഴൊക്കെ
പൂമുഖത്തിരിപ്പതുകാണാം.

ഇല്ലായേം വല്ലായേം പറയല്ലേ..
ഒച്ചകേള്‍പ്പിച്ചിങ്ങനെ
നാട്ടാരുകാണെ കരയല്ലേ...
വെറുതെ പരിഭവം പറയല്ലേ...
എന്ന് മക്കള്‍... മരുമക്കള്‍..

ഉളളുതുറന്ന്
വല്ലപ്പോഴുമൊന്ന്
കരഞ്ഞോട്ടെ..
ഇനിയിതുംകൂടിയില്ലെങ്കില്‍....

വീട് പുതുക്കിപ്പണിതപ്പോള്‍
മകന്‍ പുകയില്ലാത്ത രണ്ടടുപ്പുവച്ചു.

ഇപ്പോഴും കത്തുന്നുണ്ട്
നീലനിറത്തില്‍.
ഏറ്റം ചൂടോടെ അച്ചടക്കത്തോടെ...
പുകയാതെ... കരിമഷി പടരാതെ...
നിന്നുവേവുന്നുണ്ട്
രണ്ട് കണ്ണടുപ്പുകളില്‍,
തിളച്ചുതൂവുന്നുണ്ട്
കണ്ണീര്‍വെള്ളത്തില്‍,
ശിഷ്ടജന്മത്തിന്റെ കനലരികള്‍....

9/3/12

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

സന്തോഷ് പല്ലശ്ശന

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

10/5/11

ഹില്‍ സ്റ്റേഷന്‍

സന്തോഷ് പല്ലശ്ശന

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.
നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കാട്ടുതീ കൈകോര്‍ത്തുപിടിച്ച്
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....