കവി അന്‍വര്‍ അലിയുടെ പുതിയ പുസ്തകം വരുന്നു.മഴക്കാലം എന്ന ആദ്യ സമാഹാരമിറങ്ങിയിട്ട് പതിനൊന്നു വര്‍ഷം കഴിഞ്ഞാണ് ഈ പുതിയ പുസ്തകത്തിന്റെ പിറവിയെന്നതു തന്നെ പുസ്തകത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.
നവംബര്‍ മൂന്നിന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്സിന്റെ അന്തര്‍ദേശീയ പുസ്തകമേളയില്‍ വെച്ചാണ് പുസ്തക പ്രകാശനം.റഫീക്ക് അഹമ്മദ്,ടി.പി രാജീവന്‍,വിജയലക്ഷ്മി,പവിത്രന്‍ തീക്കുനി എന്നീ കവികളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും
ഇതോടൊപ്പം നടക്കുന്നുണ്ട്.9th DC International book fest Brouchure height="500" width="100%" > value="http://d1.scribdassets.com/ScribdViewer.swf?document_id=21951529&access_key=key-pilgylhka6qh21gd2b2&page=1&version=1&viewMode=list">
അന്‍വര്‍ മലയാളം ബ്ലോഗുകളില്‍ സജീവമായി ഇടപെടുന്ന ഒരു കവികൂടിയാണ്.അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ
തന്റെ പുതിയ പുസ്തകത്തിന്റെ മുന്‍കുറിപ്പില്‍ അന്‍വര്‍ പറയുന്നു:
തന്റെ പുതിയ പുസ്തകത്തിന്റെ മുന്‍കുറിപ്പില്‍ അന്‍വര്‍ പറയുന്നു:
"പതിനൊന്നുകൊല്ലക്കാലത്തെ ഇരിക്കപ്പൊറുതിയില്ലായ്മയില്‍ നിന്ന് അരിച്ചു പെറുക്കിയ വാക്കുകളാണ് ഈ പുസ്തകം.കഴിയുന്നത്ര എഴുതാതിരിക്കാനും അവിശ്വാസിയായി ഇരിക്കാനും ശ്രമിച്ചതിന്റെ മിച്ചം.വായിച്ചു സ്വന്തമാക്കിയ വലിയ കവിതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ തൃപ്തിക്കുറവു തോന്നും.എങ്കിലും വഴി നടപ്പിലെ തന്‍വഴി തരുന്ന ഊര്‍ജ്ജവും ഊറ്റവുമുണ്ട്.ഒരുപാട് എഴുതാന്‍ കഴിയാത്തതിന് സ്വയം ശകാരിക്കും.എങ്കിലും ഒരേ തച്ചില്‍ തളഞ്ഞ് ചീഞ്ഞുപോകില്ലെന്ന ഉറപ്പും തെറിപ്പുമുണ്ട്.കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് വാക്കും അര്‍ഥവും തൊടുക്കുന്ന കവിരേവ പ്രജാപതിത്വം എനിക്കു വശമില്ല.ലോകത്തെ മാറ്റിമറിക്കാനോ ആനന്ദത്തില്‍ ആറാടിക്കാനോ പോന്ന വെടിമരുന്ന് മൊഴിക്കുള്ളില്‍ കരുതിവെക്കുന്ന ചാവേറുപണിയും ഞാന്‍ ശീലിച്ചിട്ടില്ല.എനിക്കു പിടികിട്ടിയിടത്തോളം ഇക്കാണുന്ന ലോകം അത്ര ലളിതമൊന്നുമല്ല.മനുഷ്യബോധത്തോളം പഴക്കമുള്ള(അതെത്രയാണോ എന്തോ),സ്ഥലജലങ്ങളും സ്ഥാവരജംഗമങ്ങളും തകര്‍പ്പുയിര്‍പ്പുകളും ഇടതൂര്‍ന്ന ഭാഷ തന്നെയല്ലേ ഈ ലോകം?സംശയം പങ്കിടാന്‍ സൌമനസ്യമുള്ളവര്‍ക്ക് ഒരു പക്ഷേ ,ഈ പുസ്തകം കുറച്ചൊക്കെ ബോധ്യപ്പെട്ടേക്കാം.
ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച് ,വാപ്പയെപ്പോലെ ഒരേ സമയം ഇസ്ലാമും കമ്മ്യൂണിസ്റ്റുമാവാന്‍ ആഗ്രഹിച്ച്,പക്ഷേ അവിശ്വാസിയായി വളര്‍ന്ന്,അരാജകമായി വായിച്ച്,അലഞ്ഞു തിരിഞ്ഞ്,ഒടുവില്‍ സര്‍ക്കാരുദ്യോഗത്തിലും ഗാര്‍ഹസ്ഥ്യത്തിലും ചെന്നുപെട്ട ഒരു വഴിയോരമലയാളി ഈ കവിതകള്‍ക്കു പിന്നിലുണ്ട്.അയാള്‍ക്കു താന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൌരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല.അയാള്‍ കണക്കു പറയേണ്ടത്,തന്നെ ഭാഷപ്പെടുത്തിയ ഉമ്മമലയാളത്തോടു മാത്രം."
-അന്‍വര്‍ അലി
സമാഹാരത്തിലെ ഒരു കവിത താഴെ വായിക്കാം:
'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി*നടന്ന
പഴങ്കഥകളേ
ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ
ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ
അടിപറിഞ്ഞ നിലപാടുകളേ
ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...
ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?
ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!
ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...
*നീലപ്പുല്‍ത്തറകള്‍ക്കുമേല്‍ പല നിഴല്‍ ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ക്കനിയേകിയും കിളികള്‍തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിന്‍ മുമ്പേറെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോര്‍ത്തെങ്ങും മഴക്കാറ്റില്‍ നീ!
(തിരുവനന്തപുരം മഹാരാജകലാലയമുറ്റത്തെ വന്മരവും തണല്‍മരവുമായിരുന്ന കൂറ്റന്‍ മാവിനെ എ. ആര്‍. രാജരാജവര്‍മ്മയോട് സഹോദരപ്പെടുത്തി കുമാരനാശാന്‍രചിച്ച പ്രരോദന ശ്ലോകം)


