18/11/09

ഖനി


കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ:
എന്തെന്നാല്‍
ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു.
തുരന്നു തുരന്ന്‌
ഒരു തുറന്ന ലോകത്തേയ്ക്ക്‌
ഒരു ദിവസം മഴു വഴുതുന്നു.

പിന്നിരുട്ടിലേയ്ക്ക്‌
ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി.

സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌
അവനാദ്യമായി തിരിച്ചറിയുന്നു.
നല്ല സ്നേഹമുള്ള വെയില്‍
അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം
ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌
മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി

ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന
ഒരാല്‍ മരത്തിനു കീഴെ
പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍.
കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍
പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും:

"ഇനി നീ"

5 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

മുങ്ങാങ്കുഴിയിടാന്‍ ഈ കവിതയിലുമുണ്ട് സാധ്യതകള്‍...
വീണ്ടും വായിച്ചാല്‍ കൂടുതല്‍ അനുഭവിപ്പിച്ചേക്കാവുന്ന കവിതയുടെ ഘടന ബ്ലോഗില്‍ അപൂര്‍വമാണ്

Sanal Kumar Sasidharan പറഞ്ഞു...

ആരോടെന്നില്ലാതെ തർക്കിച്ചുനിൽക്കുന്ന ആൽമരത്തിനുകീഴെ
പൊഴിഞ്ഞ ഓർമകൾ പെറുക്കും....

കുഞ്ഞു കുഞ്ഞുവരികളില്‍ എത്ര വിശാലമായ തുറസ് സൃഷ്ടിച്ചിരിക്കുന്നു! കവിത ഒരുധ്യാനം പോലെ അനുഭവപ്പെടുന്നു. മനോഹരം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഖനി എങ്ങിനെ തലക്കെട്ട് വന്നു?
നന്നായി എഴുതിയിട്ടുണ്ട് കേട്ടൊ

Melethil പറഞ്ഞു...

Good One!

നഗ്നന്‍ പറഞ്ഞു...

പൊഴിഞ്ഞുവീണതൊന്നും
പെറുക്കിതീരുന്നില്ലല്ലോ......