17/6/12

ടൈംടേബിള്‍


അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു

മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു

കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി

കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല

മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !

അഭിപ്രായങ്ങളൊന്നുമില്ല: