1/2/10

കറവ /കളത്തറ ഗോപന്‍

എന്റെ കന്നിന്
കുടിക്കാനുള്ള പാല്
നീ കറക്കുന്നോട നായേ
എന്നിടിവെട്ടി കാര്‍മേഘം
മിന്നല്‍പ്പിണര്‍ കൊണ്ടു തൊഴിച്ചു
കറവക്കാരനെ.
പാല്പാത്രം തെറിച്ചുവീണ്
അമ്പിളിയായ്.
പാല്‍ത്തുള്ളി നക്ഷത്രങ്ങളും.
കറവക്കാരന്റെ മുഖം
ചോരപൊടിഞ്ഞ സന്ധ്യയായ്.
കന്നിനെ അകിട്ടില്‍ മുട്ടിച്ച്
വീണ്ടും കറക്കാനായ് ശ്രമം.
ഒരാള്‍ കൊമ്പിലും
മൂക്കണത്തിലും പിടിച്ചു.
മറ്റേയാള്‍ കാലുകളില്‍ പിടിച്ചു.
എന്നിട്ടും കറക്കാനായില്ല.
കാര്‍മേഘത്തിന്റെ
അകിട്ടില്‍ നിന്നൊരു തുള്ളി.
അതു കയറുപൊട്ടിച്ചു
വടക്കേ മല ലക്ഷ്യമാക്കിപ്പാഞ്ഞു.
പിന്നാലെ കന്നുകുട്ടിയും.
കുന്നിന്‍‌പുറത്തെ നാണിയമ്മച്ചി
കിണറിനെയെടുത്ത്
കാലിന്റെ കീത്ത് വെച്ച്
പുല്ലുപോലെ നാലുമൊന്ത
കറന്നെടുത്തു.

5 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

http://boolokakavitha.blogspot.com/2010/01/blog-post_4704.html

salabham പറഞ്ഞു...

കാര്‍മേഘവും നാണിയമ്മയും അമ്പിളിയായ് പുനര്‍ജ്ജനിക്കട്ടെ...!!!!

mujeeb പറഞ്ഞു...

കുന്നും മലയും ,പുഴയും ദാഹിക്കുന്ന
ഇഷ്ട്ടപെടുന്ന ,അമൂല്യമായ ആ പാലിനായ്
വെറുതെ കൊതിചിട്ട്ട് എന്ത് കാര്യം
പാലയാലും ,ജലമായാലും മനുഷ്യന്‍
മുല്യം മനസിലാക്കതിടത്തോളം
ചിലപ്പോള്‍ തൊഴി വാങ്ങും

Me പറഞ്ഞു...

പാൽ മഴ. കൊള്ളാം. ഇത്തരം കവിതകൾ കുറേക്കൂടെ ലാവണ്യാത്മകമായാൽ (ഭാഷാപരമായും വാക്കുകളുടെ വിന്യാസത്തിലും) നന്നായിരിക്കുമെന്നു ഒരു തോന്നൽ.

M G RAVIKUMAR എം.ജി.രവികുമാര്‍ പറഞ്ഞു...

പൂര്‍വകാലകാല്പനികതയില്‍ കാണുന്നതു പോലെ പ്രകൃതിയുടെ ഒരു ‘ക്ലോസ് റീഡിങ്ങു’ണ്ട് ഈ കവിതയില്‍. അന്തിവിണ്ണിനെ ഗ്രാമാനുഭവങ്ങളിലേക്ക് കറന്നെടുക്കുന്ന കവിതക്കൈകള്‍...പാരിസ്ഥിതികമായ ചില തോന്നലുകളിലേക്ക് പതയുന്നത്...ലാവണ്യാത്മകമാക്കാന്‍ വേണ്ടി അമര്‍ത്തിപ്പിഴിയാത്തതിനാല്‍ കൃത്രിമമാവാത്തത്...സമകാലീനമാവുന്നത്..