18/9/09

കവിത പൊട്ടുന്നത്‌

അച്ഛന്റെ വ്രതനിഷ്‌ഠകള്‍ നോക്കിപ്പഠിച്ച്‌ ശിവരാജന്‍ കൂടെത്തന്നെയുണ്ട്‌. മറ്റെല്ലാ തെയ്യവും കെട്ടിയാടുമെങ്കിലും പന്നിക്കുളത്തു ചാമുണ്‌ഡിയായി ഉറഞ്ഞാടാന്‍ ഇതുവരെയും ശിവരാജന്‌ ധൈര്യമുണ്ടായില്ല. അത്രയധികം ശക്തിസ്വരൂപിണിയാണ്‌ അമ്മ.മുറ്റത്ത്‌ ക്യാമറ തയ്യാറാക്കി സെയ്‌ദ്‌ മുഹമ്മദും സംഘവും നില്‌പുണ്ട്‌. എന്താണ്‌ പന്നിക്കുളത്തമ്മയുടെ കഥ? സെയ്‌ദ്‌ മുഹമ്മദ്‌ ലളിതയോട്‌ ചോദിച്ചു.ദാരികനെ കൊല്ലാന്‍ ദുര്‍ഗ ഉഗ്രമൂര്‍ത്തിയായി അവതരിച്ചു. മൂന്നുലോകവും വിറപ്പിച്ച്‌ ദേവി തുളുസ്വരൂപത്തിലെത്തി. രാവും പകലുമല്ലാത്ത നേരത്ത്‌ ആകാശത്തിലും ഭൂമിയിലുമല്ലാതെ ചാമുണ്‌ഡി ദാരികനെ വധിച്ച്‌ രക്തം പാനം ചെയ്‌തു.- ലളിത വിശദീകരിച്ചു.വ്രതപ്പുരയില്‍ നിന്ന്‌ ശിവരാജന്‍ അവള്‍ക്കരികിലേക്ക്‌ വന്നു. ലളിത ശിവരാജനോട്‌ ചോദിച്ചു: മുഖത്തെഴുതി വേഷമണിഞ്ഞ്‌ തെയ്യമായി മാറുമ്പോള്‍ എന്താണ്‌ അകത്തുണ്ടാവുക?അല്‌പനേരം ആലോചിച്ചു ശിവരാജന്‍ പറഞ്ഞു: തെയ്യങ്ങള്‍ നമുക്കുള്ളിലുള്ളതാണ്‌. അതുണര്‍ത്തിയെടുക്കലാണ്‌ ആചാരത്തിലൂടെയും തോറ്റത്തിലൂടെയും ചെയ്യുന്നത്‌. ഏതൊരു വേഷം അണിയുമ്പോഴും അതിനുള്ളിലെ മറുശക്തി നമ്മുടെ ഇന്ദ്രിയങ്ങളെ പ്രകൃതിയിലേക്കുണര്‍ത്തും. ആ ഉണര്‍വ്വിന്റെ താളത്തില്‍ പഞ്ചഭൂതങ്ങളും ജ്വലിക്കും. ആ ജ്വലനമാണ്‌ അകത്ത്‌ സംഭവിക്കുന്നത്‌.- ഇത്‌ എം. ചന്ദ്രപ്രകാശിന്റെ ദൈവപ്പനിയിലെ ഒരു സന്ദര്‍ഭം. സര്‍ഗാത്മകതയുടെ അകമെരിച്ചലിലേക്കാണ്‌ നോവലിസ്റ്റ്‌ വായനക്കാരുടെ ഉള്ളുണര്‍ത്തിയത്‌. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ ഉള്ളുണര്‍ത്തലിലേക്കുള്ള ചോദ്യമുനകളാണ്‌ തേഞ്ഞുപോകുന്നത്‌. അക്ഷരത്തിന്റെ ദീപ്‌തി കണ്ടെടുക്കലാണ്‌ എഴുത്ത്‌. കവിതയും വ്യത്യസ്‌തമല്ല.

ഓണം കഴിഞ്ഞുണര്‍ന്ന ആനുകാലികങ്ങളില്‍ കവിത എന്ന വ്യാജേന അക്ഷരം കൂട്ടിയെഴുതിയവരുടെ നിരയില്‍ ശ്രീകുമാര്‍ കരിയാട്‌, എല്‍. തോമസ്‌കുട്ടി, ബി. ശ്രീരേഖ, ബിന്ദു ഒ. എന്‍, കെ. സി. ചന്ദ്രന്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍ തുടങ്ങിയവര്‍ മുന്നിലുണ്ട്‌. എഴുത്തിനോടും പ്രമേയത്തോടുമുള്ള ആത്മാര്‍ത്ഥയുടെ ഭാഗമാണ്‌ കവിത. ഒട്ടുമിക്ക എഴുത്തുകാരും സജീവമായി നില്‍ക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഉരുണ്ടുപോക്കില്‍ കവിതയോട്‌ സത്യസന്ധത പുലര്‍ത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.


അക്ഷരങ്ങള്‍ കൊണ്ടല്ല; അക്ഷരങ്ങള്‍ക്കിടയിലെ മൗനം കൊണ്ടാണ്‌ കവിത രചിക്കേണ്ടത്‌. വാക്കിന്റെ തുയിലുണര്‍ത്തു കേള്‍പ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്ന കവിതയില്‍ പ്രഭാവര്‍മ്മ: എങ്കിലും വീണ്ടും/ ക്യൂവില്‍ നില്‍ക്കുന്നു/ നേരം പോവാ-/നെന്തിതിന്മീതേയൊരു/ സംഗതിയിരിക്കുന്നു- (മലയാളംവാരിക, സപ്‌തം.18). കവിത ആഘോഷങ്ങളില്ലാതെ, നിവര്‍ന്നു നില്‍ക്കുമ്പോള്‍ ചന്തമേറും. ജീവിതത്തിന്റെ ചുമരെഴുത്ത്‌ നടത്തിയ നീലന്‍: അശ്ലീല നഗ്നമാം/ വിള്ളല്‍ മറച്ചു/തൂക്കാം/ നമ്മുടെയീ ചുമരില്‍/നാളെയോര്‍മിപ്പി-/ച്ചൊരക്കക്കലണ്ടര്‍- (ചുമരുകള്‍- മാതൃഭൂമി, സപ്‌തം.20). ഓരോ നിമിഷത്തിലും, വിട്ടുപോകുന്ന ഇടങ്ങളിലും ഇടപെടുന്ന ഒരു എഴുത്തുകാരന്റെ സാന്നിദ്ധ്യം രാവുണ്ണിയുടെ കവിതകളിലുണ്ട്‌. ഒഴിവുകാലം എന്ന കവിതയില്‍ രാവുണ്ണി എഴുതി: ജീവിതത്തില്‍ ഒഴിവുകാലമില്ലല്ലോ/ മരണത്തിനും ഒഴിവുകാലമില്ലല്ലോ.-(ഭാഷാപോഷിണി സപ്‌തംബര്‍).

കവിത ജീവിതത്തിന്റെ നേര്‍ക്കുള്ള കണ്‍നേര്‍പ്പാണ്‌ കാഴ്‌ചയിലും കേള്‍വിയിലും പതിഞ്ഞ വഴികളിലൂടെയുള്ള ഒരു സഞ്ചാരം. വാക്കുകളുടെ വനാന്തരങ്ങളിലൂടെയാണ്‌ ലളിതാ ലെനിന്‍ യാത്ര നടത്തുന്നത്‌. വഴിയറിയാതെ എന്ന രചനയില്‍ ലളിതാലെനില്‍: കല്ലുകളും ചവിട്ടി/വിശന്ന്‌ തളര്‍ന്ന്‌/ നടക്കുക തന്നെ/ വാക്കിന്‍ വിപിനത്തിലൂടെ/ വഴിയറിയാതെ നടക്കുക തന്നെ !-(കലാകൗമുദി 1776).അനിത തമ്പി: നീയില്ല;/ കണ്ണെത്തുന്നിടത്തെങ്ങും കരയില്ല/ കരതേടുന്ന കടല്‍ക്കാക്കകളുമില്ല./ അങ്ങനെയാണ്‌/ ഇത്രമേല്‍ ആഴത്തില്‍/ഞാന്‍/ഒറ്റക്കായത്‌-(കടലിന്റെ അടിത്തട്ടില്‍, മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഒറ്റപ്പെടലിന്റെ കാവ്യഭാഷ്യം. ഹൃദ്യവും തീക്ഷ്‌ണവുമാണിത്‌.



ശ്രീകുമാര്‍ കരിയാട്‌: ഇടയ്‌ക്കു മാത്രം/ ഒരു പടക്കം പൊട്ടുംപോലെ/ പണക്കാര്‍/ മിഠായിയുമായെത്തി/ ചിരിക്കുന്നു- ( മനുഷ്യത്തുമ്പികള്‍, ഭാഷാപോഷിണി). എല്‍. തോമസുകുട്ടി: എങ്കിലും/ മണ്ണ്‌/ വേരിനെ/ അറിഞ്ഞു കൊണ്ടേയിരിക്കും/ അറ്റുവീണതിന്‍/ ശേഷവും- (വേര്‌, ഭാഷാപോഷിണി).കെ. സി. ചന്ദ്രന്‍ ദേശാഭിമാനിയിലും (ഇല്ല,നിങ്ങള്‍ക്ക്‌ തോല്‍പിക്കാനാവില്ല), ഭാഷാപോഷിണിയില്‍ ബി. ശ്രീരേഖയും (ദൂരത്ത്‌), ബിന്ദു ഒ. എന്‍ (കറുപ്പ്‌), മൈനാഗപ്പള്ളി ശ്രീരംഗന്റെ അരൂപിയും (ദേശാഭിമാനി) തുടങ്ങിയവ മലയാളകവിതയുടെ മരണ വെപ്രാളം പ്രകടിപ്പിക്കുന്നു.


കവിതാ പുസ്‌തകം

സുറാബിന്റെ പുതിയ കവിതാ സമാഹാരത്തിന്‌ പൊട്ടുന്നത്‌ എന്നാണ്‌ പേരിട്ടത്‌. കടലും കരയും, കവിയരങ്ങ്‌, ഭാവങ്ങള്‍, ഉത്സവങ്ങള്‍, പുതിയ വര്‍ത്തമാനം, കൂട്ടക്ഷരങ്ങള്‍ എന്നിങ്ങനെ ആറുഭാഗങ്ങളില്‍ എഴുപതിലധികം കവിതകള്‍. പ്രവാസം എന്ന കവിതയില്‍ സുറാബ്‌ എഴുതി: കേള്‍ക്കുന്നില്ലേ, എന്റെ കുര/ ഞാനിപ്പോഴും ഈ വരാന്തയില്‍/ ഒറ്റയ്‌ക്കാണ്‌, കാവലാണ്‌.- കവി കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കുന്നു. ജീവിതത്തിന്റെ കാവല്‍ക്കാരനുമാകുന്നു. ഒരു ജന്മത്തില്‍ രണ്ടുവേഷം ആടിത്തീര്‍ക്കുന്നവന്റെ ആത്മവ്യഥയും ആത്മഹര്‍ഷവും ഈ പുസ്‌തകത്തിലുണ്ട്‌. പൊള്ളുന്ന അക്ഷരങ്ങള്‍ കൊണ്ട്‌ കുറിച്ചിട്ട വാക്കുകള്‍ക്ക്‌ കവിതയെന്നു പേരിടുന്നു- അവതാരിക എഴുതിക്കാത്ത കാവ്യസമാഹാരത്തില്‍ സുറാബിന്റെ പിന്‍കുറിപ്പ്‌ ഭംഗിയും അഗാധതയും അനുഭവപ്പെടുത്തുന്നു. പ്രണയിനിക്ക്‌ കാതുമുറിച്ചു കൊടുത്ത കാമുകന്‍- വിന്‍സന്റ്‌ വാന്‍ഗോഗ്‌ കവിതയില്‍ ഒരു കടങ്കഥയായി മാറുന്ന രസതന്ത്രമാണ്‌ ഈ കൃതി.(പ്രസാ: ഒലിവ്‌. 60രൂപ)

ബ്ലോഗ്‌ കവിത



സ്വന്തം വഴിയിലൂടെ തിരുത്തും വെട്ടും ശീലിച്ച്‌ സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗെഴുത്തുകാര്‍. ഉല്‍ക്കട വിഷാദവും കടുത്ത അതിജീവനത്വരയും ബ്ലോഗുകളില്‍ കൂടുതലായി അനുഭവപ്പെടുന്നു. ഉണങ്ങാത്ത മുറിവുമായി സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗിലധികവും. സ്വാതന്ത്ര്യവും തടവറയും ജീവിതവും ഒരുമിച്ച്‌ വിധിച്ച്‌ പങ്കുപറ്റുന്നവര്‍. കെ. പി. റഷീദും രഘുനാഥും രാധാമണിയും സാജൂസോമനും എല്ലാം ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല. പുതുകവിതാബ്ലോഗ്‌ പെരുന്നാള്‍ പതിപ്പായി അറബ്‌ കവിതകളുടെ മലയാളവിവര്‍ത്തനം ഒരുക്കിയിരിക്കുന്നു.

ബ്ലോഗില്‍ കെ. പി. റഷീദ്‌ എഴുതി: മണ്ണിന്‍ മറവിയില്‍നിന്ന്‌/ പുനര്‍ജനിക്കും/ അന്നേരം ചില കിളിപ്പേച്ചുകള്‍-(കിളി, ചിലപ്പോള്‍). പുതുകവിതാബ്ലോഗില്‍ രഘുനാഥ്‌ ഒ. എഴുതി: പ്രണയത്തിനകല/ മിരു മിഴി ദൂരം/സൗഹൃദത്തിനു/മൗനം.-(അകലം).ബൂലോക കവിതാബ്ലോഗില്‍ നിന്നും: അമ്മ പിന്നെയും/ പാലൂട്ടും നാള്‍/ അമ്മയില്ലാത്ത കുട്ടിക്ക്‌/ പിറന്നാളില്ല- (രാധാമണി അയിങ്കലത്ത്‌- പിറന്നാള്‍).ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എന്നാകിലും/ നഷ്‌ടസന്ധ്യയില്‍/ കരഞ്ഞ പെണ്ണിന്റെ/ നീരുണങ്ങാത്ത/ മുഖമാണ്‌ മഴയ്‌ക്ക്‌- (സാജൂ സോമന്‍- മഴ).-നിബ്ബ്‌

2 അഭിപ്രായങ്ങൾ:

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

അവലോകനം നന്നായി.
മലയാള ആനുകാലികങ്ങളിലെ
കവിതയുടെ നിലവാരം കുറയുന്നുവെന്നത്‌
ഖേദകരമാണ്‌.

Sureshkumar Punjhayil പറഞ്ഞു...

Manoharam, Ashamsakal....!!!