13/5/09

ഞാന്‍ നിന്റേതുമാത്രമാകണമെങ്കില്‍....

നീയെന്നെ
സ്വന്തമാക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍,
ഒരു മഴത്തൂവല്‍
ഭൂമിയിലേയ്ക്കെന്നപോലെ വരിക;
ആകാശത്തിന്റെ
അനന്തശുദ്ധമനസ്സുമായി വരിക;

നിന്നെപ്പുണരാനായി
ഭൂമിയോളംപോന്നൊരു ഹൃദയവുമായി
ഞാനിവിടെ
കാത്തിരിപ്പുണ്ടാകും.

പക്ഷെ,
എന്റെ ഹൃദയംതുരന്ന്‌
കടലിലേയ്ക്കൊഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കുന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍പോലും
ഞാനതീവസ്വാര്‍ത്ഥനാണ്‌.

അതുകൊണ്ട്‌,
നീയെന്നിലേയ്ക്ക്‌ പെയ്തിറങ്ങുമ്പോള്‍,

വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ
മലയുടെയാകാരത്തില്‍
മതിമറക്കാതെ
ഇലകളില്‍
മാദകനൃത്തമാടാതെ
പൂക്കളിൽമുത്തമിടാതെ
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....

നിന്റെ കണ്ണുകളില്‍
എന്നെമാത്രം നിറച്ച്‌
ഹൃദയത്തില്‍
എന്നെമാത്രം നിനച്ച്‌
എന്നിലേയ്ക്കൊരു
മഴരാഗമായി
മെല്ലെമെല്ലെ
പെയ്തിറങ്ങുക..........

8 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ
മലയുടെയാകാരത്തില്‍
മതിമറക്കാതെ
ഇലകളില്‍
മാദകനൃത്തമാടാതെ
പൂക്കളിൽമുത്തമിടാതെ
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....
മനോഹരമിവരികള്‍

സബിതാബാല പറഞ്ഞു...

ഏതൊരു പ്രണയിനിയും ഇങ്ങനെതന്നെ മോഹിക്കുന്നത്....
പക്ഷേ പ്രതീക്ഷയ്ക്കും മോഹത്തിനും വിഷാദത്തിന്റെ പരിവേഷം.....

മഴക്കിളി പറഞ്ഞു...

ഈ കവി മനസ്സിനെ എങ്ങിനെയാണു പ്രശംസിക്കുക...
അത്രയധികം മനസ്സില്‍ സുഖം പകര്‍ന്നിരിക്കുന്നു ഈ കവിത...

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor പറഞ്ഞു...

കാമുകിയുടെ കാര്യത്തില്‍ എല്ലാവരും സ്വാര്‍ത്ന്മാരാണേയ്.....!

Suraj പറഞ്ഞു...

പണ്ടാറമടങ്ങാന്‍ !

ഇതു ഞാനടിച്ചുമാറ്റുന്നു.
ഒരു വാക്കു ചോദിക്കാതെ.
എന്നെങ്കിലും വരുന്ന ആ ഒരുത്തിക്ക് വേണ്ടി, ഇന്നേ ;)

നഗ്നന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നഗ്നന്‍ പറഞ്ഞു...

രമണിക
നന്ദി.

സബിത,
എത്ര കുടഞ്ഞിട്ടും ആ പരിവേഷം വിട്ടുപോകുന്നില്ല.

മഴക്കിളി,
നന്ദി.

ഗണേഷ്,
സത്യം.

സൂരജ്,
ധൈര്യമായടിച്ചുമാറ്റിയ്ക്കോ.

അരുണ്‍  പറഞ്ഞു...

കരഞ്ഞു തീരുമ്പോള്‍ 
കണ്ണീരൊപ്പാന്‍
ഞാനീവരികള്‍ 
കടമെടുത്തോട്ടേ...............