17/11/11

ലഘുലേഖ /ഹരിശങ്കര്‍ കര്‍ത്താ





നിന്നെയൊക്കെ തല്ലിക്കൊന്ന്
തെരുവിൽ കെട്ടിത്തൂക്കുന്നതിൽ
ഞങ്ങൾ വിശ്വസിക്കുന്നില്ല

ലോകമെല്ലാം അലഞ്ഞ് തിരിഞ്ഞ്
വേഗങ്ങളിൽ ഭോഗങ്ങൾ ഭക്ഷിച്ച്
തളർന്ന് വിവശരായ്
ചില മുറികളിലെത്തിച്ചേരുമ്പോൾ
ഇരുട്ടിൽ
ഞങ്ങളിലൊരാളിന്റെ മൃതദേഹമുണ്ടാവും

നിങ്ങളറിയണം
ഞങ്ങളുടെ
അപരിചിതരായ സഖാക്കളിലൊരാൾ
ഇപ്പോൾ
തുരുമ്പിച്ച ബ്ലേഡ് കൊണ്ട് ഞരമ്പ് കീറുകയാവാം,
മുപ്പതോളം ഉറക്കഗുളികകൾ വീഞ്ഞിലലിയിച്ച് കുടിക്കുന്നുണ്ടാവാം,
അംബരചുംബികളിൽ നിന്നും അധോയാനങ്ങളിലാവാം...
പ്രേതഭാവത്തിലേക്ക് പല വാതിലുകളിലൂടെ മുന്നേറുന്നുണ്ടാവും
കർക്കിടകവിപ്ലവം

ഉറ്റുനോക്കിനിൽക്കവെ തെറിച്ച് വീഴുന്ന
മാംസത്താൽ കുഷ്ഠവും
രക്തത്താൽ ആന്ധ്യവും ബാധിച്ച്
നദികളിൽ ജലം തേടിയും
വനങ്ങളിൽ തണൽ തേടിയും
സഞ്ചാരത്തിന്റെ ആദിമസ്രോതസ്സിലേക്ക്
മണ്ണിന്റെ മടിയിലേക്ക്
സ്വാസ്ഥ്യത്തിന്റെ താഴ്വരയിലേക്ക്
നീയെല്ലാം
മുഖമടിച്ച് വീഴും
കടവായിലെ നുരയും പതയും ദാഹമകറ്റും

ഉണർവ്വുകളുടെ തണുവിൽ
കാരുണ്യവതികളായ മിന്നലൊളികളുടെ ഊർജ്ജത്തിൽ
നിങ്ങൾ ഒരായിരം പൂവുകളെ കിനാവിലറിയും
നഷ്ടവാസന്തത്തിന്റെ അടയാളപ്പെരുമ, മായാവിനോദം...

ആ പൂക്കളോരോന്നും
നിങ്ങൾക്ക് വേണ്ടി ചത്ത അപരിചിതരായ ഞങ്ങളാവും

മണ്ണിന്റെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ
ചത്ത് വളമാവുകയാണ് ഞങ്ങളുടെ മുദ്രാവാക്യം

(ഈ രക്തതിൽ എനിക്ക് പങ്കില്ല, ആരോ എന്റെ ഹൃദയഭിത്തിയിലൊട്ടിച്ച് പോയതാണ്)

5 വാ‍യനക്കാര്‍ പറയുന്നു:

വേണുഗോപാല്‍ പറഞ്ഞു...

ഹരി ശങ്കര്‍ ... അസ്സലായി എഴുതി ....
ഇനിയും വിടരട്ടെ ഈ തൂലികയില്‍ നിന്നൊരു പാട് ... വായിക്കാന്‍ വീണ്ടും വരാം

ശ്രീനാഥന്‍ പറഞ്ഞു...

ഈ കർക്കടക വിപ്ലവക്കാരന് വായനക്കാരന്റെ ഹൃദയഭിത്തികളിൽ ഇനിയും ഇക്കാലത്തിന്റെ ലഘുലേഖകൾ ഒട്ടിയ്ക്കാൻ സാധിക്കട്ടെ!

...sijEEsh... പറഞ്ഞു...

മണ്ണിന്റെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ
ചത്ത് വളമാവുകയാണ് ഞങ്ങളുടെ മുദ്രാവാക്യം... :)

JIGISH പറഞ്ഞു...

ആരോ എന്റെ ഹൃദയഭിത്തിയിലൊട്ടിച്ച് പോയതാണ്..!!

പൊന്നപ്പന്‍ - the Alien പറഞ്ഞു...

നിന്റെ രോഷത്തിന്റെ കറുത്ത തണുപ്പു മരം പോലെ പെയ്യുന്ന കിടങ്ങു കണ്ടിരുന്നു.

അകം പൊളിഞ്ഞു വീഴാതിരിക്കാൻ, ചവറു പോലെ ചിതറിക്കിടന്ന അതിന്റെ വരമ്പുകളിലൂടെ ഞാൻ പാഞ്ഞു പോയപ്പോൾ,

വിരലുകൾ നീർത്തി വച്ച് അതുങ്ങളുയിർക്കുന്നതും; ആ ഞരമ്പുകളിൽ അപരിചിതവും കനിവുറ്റതുമായ ഒരു പരിഹാസം തിളക്കുന്നതും കണ്ടു.

ആ നിമിഷത്തിൽ..ഒരേയൊരു നിമിഷത്തിൽ, ഉള്ളിലേക്കുതിർന്നു വീഴാതെ, വല്ലാണ്ടു ഭയപ്പെട്ട് ഒരു ഞാനെന്നെ കടന്നോടിപ്പോയെന്നും ഞാനറിഞ്ഞു..