ചിലതുണ്ട്
ചൂണ്ട കൊളുത്തുപോലെ
ചങ്കിൽ കൊളുത്തി വലിക്കും.
പിന്നെ കരക്കു പിടിച്ചിട്ട മീനിനെപ്പോലെ
പ്രാണനായുള്ള പിടപിടച്ചിലാണു.
അപ്പോൾ മരണത്തിന്റെ കുരുക്കഴിച്ചു
ഒരു നിലവിളി പുറത്തേക്കോടും
ഭീതിയുടെ കയത്തിൽ നിന്നും കരക്കു
വലിച്ചിടുമ്പോലെ കവിളിൽ തട്ടി
ചോദിക്കുന്നുണ്ടാവും അവൾ
പ്രാർത്ഥിച്ചു കിടന്നൂടായിരുന്നോ യെന്നു..
ഒട്ടും അധികമോ കുറവോ ആകാതെ
ഒന്നര മില്ലിമീറ്ററിൽ ഒന്നും മൂളും
നൂറുവട്ടം മിണ്ടാനും കാണാനും
കൊതിച്ചവൾ
അടുത്തേക്കോടിവരും
പാടുമ്പോലെ പറയും
സമയത്തെ സംഗീതമാക്കും
പാശ്ചാത്തലത്തിൽ
റാഫിയും കിഷോറും മുകേഷും
ഒരുമിച്ചൊരു പ്രണയഗാനം പാടും
ദുപ്പട്ട മറച്ചകരിനീലക്കണ്ണുകൾ
പ്രാവുപോലെ കുറുകും
എന്തിനായിങ്ങനെ ചിരിക്കുന്നേയെന്നു
ചോദിച്ചു
തട്ടി വിളിക്കുന്നുണ്ടാവുമവൾ....
സ്വപ്നത്തിനും ജീവിതത്തിനുമിടയിലെ
ഇങ്ങിനെ ചിലതട്ടി വിളിക്കലുകൾ
അനിവാര്യതയാണെന്നോർത്ത്
മെല്ലെപ്പറയും
‘പ്രാർത്ഥിച്ചാ കിടന്നത്....
.....
haris edavana
0 വായനക്കാര്‍ പറയുന്നു:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ