22/5/11

നഖം വെട്ടുമ്പോള്‍

പണ്ടെന്നോ വെട്ടിയിട്ടനഖമാണ്
എങ്ങിനെയോ മേശക്കകത്ത്,
മേശവെടിപ്പാക്കുമ്പോള്‍
നിശ്ചലമായി അതെന്നെത്തന്നെനോക്കുന്നു.

പ്രണയവും ,വിപ്ലവവും , രതികാമനകളും കൊണ്ട്
തിളച്ചുതൂവിയ ചോരവിരലുകളുടെയറ്റത്ത്
ഞാനുമുണ്ടായിരുന്നല്ലോയെന്ന്
കൈവെള്ളയിലെടുത്തുവച്ചപ്പോള്‍
അതതിന്റെ പഴയജീവിതത്തെ നോക്കാനായും പോലെ….

ജാലകത്തിലൂടെ പുറത്തേക്കിടുമ്പോള്‍ ഓര്‍ത്തു.
മനസറിയാതെ വെട്ടിമാറ്റിയ
പഴയ സൌഹൃദങ്ങളെ,
സഹപാഠികളെ,
സഖാക്കളെ.

നോവില്ല നഖങ്ങള്‍ വെട്ടി മാറ്റുമ്പോള്‍
എങ്കിലും,
വേദനയില്ലാത്ത
ആ ശൂന്യതനിറയെ
ഇന്നതിന്നോര്‍മ്മ പകരുന്നു
നോവിന്റെ മുള്ളുകള്‍

21/5/11

വാതിൽ ചാരിയിട്ടേയുള്ളു

രാമചന്ദ്രൻ വെട്ടിക്കാട്ട്



വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

അമ്മയോ അച്ഛനോ ആകാം

ഞങ്ങൾ കാർട്ടൂൺ കാണുകയാകും
അല്ലെങ്കിൽ ഹോം വർക്ക്
അതുമല്ലെങ്കിൽ വെറുതെ ബ്ലോക്കുകളടക്കി
പലതരം വീടുകളുണ്ടാക്കി
അച്ചനുമമ്മയുമായി അഭിനയിക്കുകയാകും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

നാട്ടുകാരാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കിരിക്കുന്നത്
ഞങ്ങളെ അറിയാനായിരിക്കും
മറ്റാരുമറിയാതെ
അലിഞ്ഞില്ലാതാവാനായിരിക്കും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും

ഞങ്ങളീ മുറിയിലൊന്നിരുന്നോട്ടെ

10/5/11

ഹില്‍ സ്റ്റേഷന്‍

സന്തോഷ് പല്ലശ്ശന

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.
നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കാട്ടുതീ കൈകോര്‍ത്തുപിടിച്ച്
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....