24/8/09

ക്രൂരമീ കാവ്യകിറ്റ്‌


വിളിച്ചു വരുത്തി. വയറുനിറയെ ഭക്ഷണം നല്‍കി. യാത്രയയ്‌ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ നടുപ്പുറത്തൊരു ചവിട്ട്‌. ഏതാണ്ടിതുപോലെയാണ്‌ ഈ വര്‍ഷത്തെ ആദ്യ ഓണക്കിറ്റ്‌. മലയാളകവിതയുടെ പൂക്കാലം വിരിയിക്കുന്ന ആറ്റൂര്‍ രവിവര്‍മ്മ, റഫീഖ്‌ അഹ്‌മദ്‌, യൂസഫലി മുതല്‍ റോഷ്‌നി സ്വപ്‌നവരെയുള്ള കാവ്യപഥികരെ യഥാസ്ഥാനത്തിരുത്തിയ കാവ്യകിറ്റിലാണ്‌ (മാധ്യമം വാര്‍ഷികപ്പതിപ്പ്‌) കവികളുടെ നടുപ്പുറത്ത്‌ ചവിട്ടുന്നത്‌. പതിപ്പിലെ മുഖലേഖനം കവിതയുടെ കഷ്‌ടകാലമാണ്‌. എഴുതിയത്‌ സാക്ഷാല്‍ ടി. പത്മനാഭനും! ആറ്റൂരും, ഒ. എന്‍. വി.യും ഒക്കെ അണിനിരക്കുന്ന കാവ്യപൂക്കളത്തില്‍ കുസൃതിയോടെ കാറിത്തുപ്പി മലയാളകവിതയെ നോക്കി ആരോ ഊറിച്ചിരിക്കുന്നു. അത്‌ പത്മനാഭനോ അല്ലെങ്കില്‍ പത്രാധിപരോ?
ഓണപ്പതിപ്പില്‍ മുങ്ങിമരിക്കുന്ന കുറെ കവികളെ തൊട്ടുകൊണ്ടാണ്‌ ഓഗസ്റ്റ്‌ 17-ന്റെ പുലരിപിറന്നത്‌. ആറ്റൂര്‍, കെ. ജി. ശങ്കരപ്പിള്ള, യൂസഫലി, പി. കെ. ഗോപി, വി. എം. ഗിരിജ, പൂനൂര്‍ കെ. കരുണാകരന്‍, പന്തളം സുധാകരന്‍, അന്‍വര്‍ അലി, പി. രാമന്‍ (മനോരമ വാര്‍ഷികം) തുടങ്ങിയവര്‍ ഓണക്കിറ്റിന്റെ ആദ്യവിതരണത്തില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു. ഊതിവീര്‍പ്പിച്ച ബലൂണുകളെപ്പോലെ മലയാള അക്ഷരങ്ങള്‍ തലങ്ങും വിലങ്ങും കൂട്ടിയൊപ്പിച്ചെടുക്കുന്നതിലായിരുന്നു എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തിയത്‌. മലയാളകവിതയുടെ വര്‍ത്തമാനമുഖം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല.
ആറ്റൂര്‍ എക്കരെ എന്ന കവിതയില്‍ എഴുതി: ഒറ്റക്കിരിക്കെയുണ്ടാവുന്നു വിഭ്രമം/ എങ്ങു, ഞാനിന്നു ദൂരെയോ ചാരെയോ!- (മാധ്യമം വാര്‍ഷികപ്പതിപ്പ്‌). ഒറ്റയ്‌ക്കിരിപ്പിന്റെ വേവലാതി എഴുതി നിറയലാണ്‌ ആറ്റൂരിന്റെ പുതിയ കാഴ്‌ച. കവിതയുടെ നീരൊഴുക്കുണ്ട്‌. എങ്കിലും കവിയുടെ വാക്കുകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. ഈ രചന വായിച്ച്‌ ദിക്ക്‌ തിരിയാതെ ഉഴലുകയാണ്‌ വായനക്കാരും.
മണ്ണും മനുഷ്യനും തമ്മിലുള്ള ആര്‍ദ്രസ്‌പര്‍ശാനുഭവത്തിലേക്ക്‌ അക്ഷരജാലകം തുറക്കുകയാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. കാട്ടുപ്പുല്ലുകള്‍ എന്ന രചനയില്‍: കാലില്‍ കെട്ടിപ്പിടിക്കുന്നു/ പിന്നെയും കാട്ടുപ്പുല്ലുകള്‍/ സോദരാ, മണ്ണില്‍ നിന്നു ഞാന്‍/ നിന്നെ വിട്ടെങ്ങുപോകുവാന്‍-(ഭാഷാപോഷിണി,ഓഗസ്റ്റ്‌). പി. പി. രാമചന്ദ്രന്‍: തുപ്പുന്ന പാവക്കവിളത്തടിക്കുവാന്‍/മറ്റൊന്നു വെച്ചതാം കാലം!- രണ്ടുശില്‌പങ്ങള്‍ (ഭാഷാപോഷിണി). പറയിപെറ്റ പന്തിരുകുലവും കുറ്റിപ്പുറംപാലവും വള്ളുവനാടന്‍ കവിമനസ്സും രാമചന്ദ്രന്‌ അപരിചിതമല്ല. എന്നിട്ടും രണ്ടുശില്‌പങ്ങള്‍ ശൂന്യമായി. രാമചന്ദ്രന്‌ തന്നെ ആലോചിക്കാവുന്നതേയുള്ളൂ.
നടന്നും കിടന്നും ഓടിയും കവിത കുറിക്കാം. എന്നാല്‍ പറന്ന്‌ കവിത എഴുതുന്ന ഒരു കവി മലയാളത്തിലുണ്ട്‌- ഡി. വിനയചന്ദ്രന്‍. ഭൂതക്കണ്ണാടിയില്‍: ഹൃദയം അതിന്റെ തുരുമ്പിച്ച/ ആലയില്‍ നിന്ന്‌ എന്നിട്ടും ഭാവിയിലേക്ക്‌/ ചാര റൊബോട്ടുകള്‍ അയക്കുന്നു-(ഹൃദയങ്ങളും,മാതൃഭൂമി-ഓഗസ്റ്റ്‌25). വായനക്കാരുടെ ഹൃദയം നിലയ്‌ക്കുന്ന കാര്യം വിനയചന്ദ്രന്‍ പരിഗണിച്ചാല്‍ മലയാളഭാഷ ഇനിയും ജീവിക്കും.
മലയാളകവിതയില്‍ വാക്കും അര്‍ത്ഥവും തിരിച്ചറിയുന്ന അപൂര്‍വ്വം കവികളിലൊരാളാണ്‌ മണമ്പൂര്‍ രാജന്‍ബാബു. അദ്ദേഹത്തിന്റെ കവിതയെ നെഞ്ചേറ്റി ലാളിക്കുന്നവരെ നിരാശപ്പെടുത്തുകയാണ്‌ പുതിയ രചന: കാണാതെ, ചിരിക്കാതെ/മൊഴിയാതെ, എഴുതാതെ/ ചോദിക്കാതെ, കൊടുക്കാതെ/ പ്രണയപ്പണ്ടമായവനേ-( അഗാധം, പ്രണയഭരിതം-മാധ്യമം വാര്‍ഷികം). നിസ്സംഗതയുടെ പരപ്പാണ്‌ മണമ്പൂര്‍ കുറിച്ചിടുന്നത്‌. അത്‌വാക്കുകളുടെ പകിടകളിയായിമാറുന്നത്‌ കവിപോലും തിരിച്ചറിഞ്ഞില്ല.
കൈതപ്രം മാധ്യമ(ഓഗസ്റ്റ്‌ 17)ത്തില്‍ എഴുതി: ഇന്റര്‍ വെല്ലിനു/ മുമ്പേയറിയാം/ സ്രഷ്‌ടാവിന്റെ/ കണ്ണിലെ ക്ലാപ്‌ബോര്‍ഡില്‍/ നോക്കിയാല്‍ മതി/ പോക്കറ്റിലും- (ഐരാവതം). സംഗീതതാളത്തിലൂടെയുള്ള യാത്ര കൈതപ്രം ഹൃദ്യവും മനോഹരവുമായി എഴുതിയിരിക്കുന്നു. കവിതയുടെ തളിര്‍പ്പും ആഴക്കാഴ്‌ചയും കൈതപ്രം അനുഭവപ്പെടുത്തുന്നു.
എഴുത്തിന്റെ ബാലപാഠം ഇനിയും തെളിഞ്ഞുകിട്ടാത്തവരുടെ പടപ്പുറപ്പാടായിരുന്നു ഓണക്കിറ്റികള്‍ക്കപ്പുറത്ത്‌. റിസോര്‍ട്ടിലെ പെണ്‍കുട്ടി (മലയാളം, ഓഗസ്റ്റ്‌ 21) എന്ന രചനയില്‍ ബി. എസ്‌. രാജീവ്‌ എഴുതി: ഒരു പുസ്‌തകത്തില്‍ നിന്നും/ മറ്റൊന്നിലേക്ക്‌/ ഇഴഞ്ഞുപോകുന്ന/ പുഴുവായും/ സങ്കല്‌പിക്കാം. പെണ്‍കുട്ടി നഗ്നയായി റിസോര്‍ട്ട്‌ മുറിയില്‍. മഴപെയ്യുമ്പോള്‍ വി. ബി. ഉണ്ണികൃഷ്‌ണന്‍ കാണുന്നത്‌: ഇന്ന്‌ മറന്ന താളത്തില്‍ മഴപെയ്യുമ്പോള്‍/ ഞാനെന്റെ സ്‌ഫടികജാലകം തുറന്നുവയ്‌ക്കുന്നു/ ഒരു തുള്ളി/ എന്റെ കണ്ണില്‍ വീണു തിളക്കുന്നു-( മലയാളംവാരിക).
പവിത്രന്‍ തീക്കുനി പാനൂരില്‍ നിന്നൊരാത്മാവില്‍ (കലാകൗമുദി, ഓഗസ്റ്റ്‌ 16): ഒറ്റവെട്ടിന്‌ തീരണം/ നിരപരാധിയായിരിക്കണം/ ആളുമാറിപ്പോയിരിക്കണം/ അപ്പുറമിപ്പുറം തുല്യമായിരിക്കണം. പവിത്രമായ മനസ്സില്‍ ഇനിയും കവിത വറ്റിയിട്ടില്ലെന്നതിന്‌ മികച്ച ഉദാഹരണമാണിത്‌.
നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ നയം വ്യക്തമാക്കുന്നതിങ്ങനെ: മുദ്രയായ്‌ നിന്‍പടം/ നെഞ്ചില്‍പ്പതിച്ചു വയ്‌ക്കേണം/ അത്രയേ വേണ്ടൂ! മറവിതന്നാഴത്തില്‍-(കലാകൗമുദി). സുബൈദ വീട്‌ (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,ഓഗസ്റ്റ്‌16) എന്ന രചനയില്‍ കുറിച്ചിടുന്നു: കാലവര്‍ഷത്തിന്റെ/താണ്‌ഡവമേറ്റ്‌/ മുറിവായില്‍ നിന്ന്‌ ചോരപോലെ/ പുഴയുടെ നിറംചുവന്നിരിക്കുന്നു. ചോരപ്പുഴ നീന്താനുള്ള പുറപ്പാട്‌. കവിത നേരമ്പോക്കായി കാണുന്നവരാണ്‌ നീലമ്പേരൂരും സുബൈദയും.
മാധ്യമത്തില്‍ ഷിബു ഷണ്‍മുഖം എഴുതി: അച്ഛന്‍ മരിച്ചു കിടന്നപ്പോഴാണ്‌ ആ മറുക്‌/ ഇതുവരെയും കണ്ണില്‍ പെട്ടില്ലല്ലോ എന്നു കണ്ടത്‌/ ചേട്ടന്‌ ആറുവിരലുണ്ടെന്നറിഞ്ഞത്‌/ കരണത്തടിവീഴുമ്പോഴാണ്‌/ മണല്‍ത്തരികള്‍ തമ്മില്‍ ഒരു ബന്ധവുമില്ല/ വെറുതെ കൂടിക്കിടന്ന്‌ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നേയുള്ളൂ.- (മുഖച്ഛായ). റഫീഖ്‌ അഹ്‌മദ്‌ മാതൃഭൂമിയില്‍: ഒരു സഹതാപ വോട്ടെങ്കിലും വീണ്‌/ സഫലമായെങ്കിലും, വീണ്‌/ സഫലമായെങ്കിലെന്നോര്‍ത്തതാണു ഞാന്‍/വെറുസാധുവായ്‌ തീരാമതെങ്കിലും-(അസാധു,ഓഗസ്റ്റ്‌ 16).റഫീഖ്‌ അഹ്‌മദ്‌്‌ പകരത്തില്‍ പറയുന്നു: ഏറെനാള്‍ പൊറുത്തൊരു വീടിന്‌ മുറിക്കെന്തു/ പകരം നിനക്കുമീയെനിക്കും പുല്‍ത്തുമ്പിനും!-(മാധ്യമം വാര്‍ഷികം). പുതുകവിതയുടെ പൂക്കാലം വിതാനിക്കുന്ന രചനകളാണിത്‌.
രോഷ്‌നി സ്വപ്‌നയുടെ രണ്ടു കവിതകള്‍: പഴകിയ/ ഒരു ഇരുമ്പു താക്കോലുണ്ട്‌/ എന്നിലേക്ക്‌/ എത്ര ഉരുകിയിറങ്ങിയാലും/ എന്നെ തുറക്കാന്‍ കഴിയാത്തത്‌- (തുരുമ്പ്‌, മാധ്യമം). നിശ്ചലം നഗരം മരണസുഗന്ധം/ പ്രണയമൊഴിഞ്ഞ പ്രാവുകള്‍/ ഇരുട്ടുമൂടുന്ന പകല്‍/ രാത്രിമണക്കുന്ന സന്ധ്യ/ നിഴല്‍വേര്‍പെട്ട ഞാന്‍/നടന്നുതീരാത്ത തേക്കിന്‍കാട്‌- (തേക്കിന്‍കാട്‌ മൈതാനത്ത്‌, മാധ്യമംആഴ്‌ചപ്പതിപ്പ്‌). കുട എന്ന രചനയില്‍ അസ്‌മോ പുത്തന്‍ചിറ: ഒരിക്കലും/അവധിയെടുക്കാത്ത/മഴയും വെയിലും/ കൊള്ളാത്ത/ അവധൂതനായ്‌/ സഹനത്തിലേക്ക്‌-( കലാകൗമുദി, ഓഗസ്റ്റ്‌ 23). അമൃതയുടെ നിന്നെ തിരിച്ചറിയാതെ പറയുന്നു: നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല/ എന്റെ പിഴ.. എന്റെ പിഴ/ എന്റെ വലിയ പിഴ -(കലാകൗമുദി). വാക്കുകള്‍ കളിപ്പാട്ടമായി കാണുകയാണ്‌ റോഷ്‌നിയും അമൃതയും അസ്‌മോയും.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്ന്‌: രാത്രിയില്‍/ നെഞ്ചില്‍ മുഖമമര്‍ത്തി നീ/ പതുക്കെ ചോദിക്കുന്നു/ പുഴയെന്നാല്‍/ ഒഴുകുന്ന ജലം മാത്രം- പുഴ കാണല്‍, അബ്‌ദുസ്സലാം). മുയ്യം രാജന്‍: മരിച്ചവരെക്കുറിച്ചായിരുന്നു/ ഇന്നലത്തെ ചര്‍ച്ച മുഴുവനും/ സ്‌മരണകളില്‍ ചിലര്‍/ പുലികളായി.../ മറ്റുചിലര്‍ എലികളും..(വെറും പൂച്ചക്കാര്യങ്ങള്‍).
ബൂലോക കവിതാബ്ലോഗില്‍ എം. ആര്‍. വിഷ്‌ണുപ്രസാദ്‌: വലതുകൈപ്പത്തി/ വയറിനോട്‌ ചേര്‍ത്തുവെച്ച്‌/ അവള്‍ നക്ഷത്രമെണ്ണുന്നു/ഓരോ വിരല്‍ത്തുമ്പിലും/ നിലയുറപ്പിക്കുന്നതുപോലെ- (ചന്ദ്രബിംബം). ബ്ലോഗെഴുത്തിലെ ഏകാധിപത്യത്തൊപ്പിയൂരിവെച്ച്‌ മുയ്യം രാജനും വിഷ്‌ണു പ്രസാദും യാഥാര്‍ത്ഥ്യത്തിലേക്ക്‌ കണ്ണയച്ചാല്‍ ഭാഷയ്‌ക്കും ബ്ലോഗിനും ആശ്വാസം കിട്ടും.
മഴക്കൂണുകളായി മുളച്ച്‌ പട്ടുപോകുന്ന വാക്‌ധോരണികളുടെ അപശബ്‌ദത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കവിതയുടെ മുഴക്കമാണ്‌ യൂസഫലി കേച്ചേരിയുടെ ഒന്നുകൂടി: അന്നോളം കാണാത്ത താരകങ്ങള്‍ കോര്‍ത്തു/ മന്നുമാകാശവും തമ്മിലൊന്നാകവേ/ കേട്ടു ഞാന്‍ നിന്നന്തരാത്മ വിപഞ്ചിക/ മീട്ടും സ്വയംദൂരതികൂജനം-( മാധ്യമം വാര്‍ഷികം). കാല്‍പനികഛവികലര്‍ന്നതാണെങ്കിലും സര്‍ഗാത്മകതയുടെ ദീപ്‌ത ചിത്രമാണിത്‌.
സൂചന: നമ്മുടെ ഇന്നത്തെ മലയാളകവികള്‍ക്ക്‌ ഇത്‌ സാധിക്കുമോ? വൃത്തനിബദ്ധമായ നാലുവരികളെങ്കിലും എഴുതാന്‍ അവര്‍ക്ക്‌ കഴിയുമോ? കഴിഞ്ഞെങ്കിലെന്ന്‌ ഞാന്‍ ആശിക്കുന്നു. നമ്മുടെ കവിതക്ക്‌ നഷ്‌ടപ്പെട്ട സുവര്‍ണ്ണകാല ശോഭ തിരിച്ചുകിട്ടട്ടേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു- ടി. പത്മനാഭന്‍ (കവിതയുടെ കഷ്‌ടകാലം-മാധ്യമം വാര്‍ഷികപ്പതിപ്പ്‌)-നിബ്ബ്‌

4 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

നിങ്ങള്‍ നിങ്ങളുടെ കണ്ണിലുടെ കണ്ട കാഴ്ചകള്‍

സജീവ് കടവനാട് പറഞ്ഞു...

ഹഹഹ! ആ ഒടുവിലെ സൂചന കലക്കി. ഈ പപ്പണ്ണന് മലയാളകഥയെ നേർവഴിക്ക് നയിച്ചങ്ങു നടന്നാ മത്യാർന്നില്ലേ? അതെങ്ങനാ ലോകോത്തര കഥ തന്റേത് മാത്രമാണെന്ന് കരുതി മറ്റൊന്നും വായിക്കാതിരിക്കയല്ലിയോ?

“നമ്മുടെ കവിതക്ക്‌ നഷ്‌ടപ്പെട്ട സുവര്‍ണ്ണകാല ശോഭ തിരിച്ചുകിട്ടട്ടേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു“ അതെപ്പ നഷ്ടപ്പെട്ടു. ഒരാളുടെ ഏറ്റവും നിഷ്കളങ്കമായ കാലം ബാല്യമായിരുന്നെന്നു വെച്ച് മുത്തശ്ശൻ വളർന്ന് കൊച്ചുകുഞ്ഞാവട്ടേന്നൊക്കെ ആശിക്കാവോ??

ഇദ്ദന്നാ വാണിമേലിന്റേം അഭിപ്രായം???

Melethil പറഞ്ഞു...

പഴയ പാണ്ടി ലോറിയെ ഓര്‍മ്മിപ്പിയ്ക്കുന്നു വിമര്‍ശനം പലപ്പോഴും എന്ന് പറയേണ്ടി വരുന്നു. അന്തം വിട്ട ഒരു പോക്ക്!

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

വിമര്‍ശനമല്ല. ആഴ്‌ചക്കാഴ്‌ച മാത്രം. വിമര്‍ശനമെന്ന്‌ ധരിക്കാതിരിക്കുക. അതിനുള്ള സ്ഥലം പത്രകോളത്തിലില്ല. ചന്ദ്രിക വാരാന്തപ്പതിപ്പിലെ ആഴ്‌ചക്കോളമാണ്‌ ഈ ലേഖനം-നിബ്ബ്‌. പാണ്ടിലോറിയിലും ചിലതൊക്കെ കണ്ടെന്നുവരാം. പഴയൊരു ഉപമ കൊണ്ട്‌ പലതും മാറ്റിനിര്‍ത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, പൂര്‍ണ്ണമായും ഒഴിച്ചുനിര്‍ത്തുന്നത്‌ ശരിയാണോ. നമുക്ക്‌ കൂട്ടമായി ആലോചിക്കാം. നന്ദി.