28/1/09

മരണം

ഒരിയ്ക്കലേ ഞങ്ങളൊന്നു
ശ്രമിച്ചുളളൂ കവിതയ്ക്കായ്‌
ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍
പൊടിഞ്ഞു ചോര

വെളുത്തൊരു താളില്‍ വെട്ടും
തിരുത്തുമായ്‌ മുന്നേറുമ്പോള്‍
നിലത്തൊരു വാക്കു വീണു
മരിച്ചു പോയി

കവികളെ പുറത്താക്കി
കതകുകളടയ്ക്കുകെ-
ന്നലറിയ ശബ്ദം പോലും
കവിതയായി

പുറത്തൊരു കവിയുണ്ട്‌
മഴയത്തു നനഞ്ഞൊട്ടി-
യിരിക്കുന്നെന്നാരോ വന്നു
പറഞ്ഞു പണ്ട്‌

നടന്നിട്ടും നടന്നിട്ടും
പുറത്തുഞ്ഞാനെത്തുന്നില്ല,
കവിയേയും കാണാനില്ല,
കവിത മാത്രം

മുഴങ്ങുന്നു നിരന്തരം
ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ
പുറത്തു നിന്നൊന്നും കേട്ടാ-
ലറിയാതായി

കവിയ്ക്കൊന്നേ അറിയേണ്ടു
അകത്തെങ്ങോ പുകയുന്ന
ചിതത്തീയിലെരിക്കേണ്ട
പദങ്ങള്‍ മാത്രം

കവിതയ്ക്കോ പക്ഷേ വീണ്ടും
ജനിയ്ക്കണം ജീവിയ്ക്കണം
ഉണങ്ങാത്ത നിറുകയും
മുറിവും പേറി

പഴുപ്പിച്ചുവിളക്കിയ
വരികള്‍ക്കുമീതേകൂകി
തിമിര്‍ത്തുകൊണ്ടാരൊക്കെയോ
കടന്നുപോയി

പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം
ഉരുക്കുപാളത്തില്‍ വീണ്ടും
തല ചേര്‍ക്കാം ചെവിയോര്‍ക്കാം
മരണം കേള്‍ക്കാം




*ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

അഭിപ്രായങ്ങളൊന്നുമില്ല: