24/10/07

മൂലധനം

കടം തന്ന
നിന്ദയുടെ
ഏഴുസ്വരങ്ങള്‍ക്ക്

പീഡയുടെ
ഒന്‍പതു രസങ്ങള്‍ക്ക്

ഏകാന്തതയുടെ
എട്ട് ദിക്കുകള്‍ക്ക്

ദൈന്യത്തിന്റെ
അഞ്ച് ഋതുക്കള്‍ക്ക്

അച്ഛന്‍
വിതച്ച വിത്തിന്

അമ്മ
മുളപ്പിച്ച പാടത്തിന്

താഴെ മണ്ണിന്
മുകളിലാകാശത്തിന്

വരുന്നോ എന്ന്
വെറുതേ വിളിക്കുന്ന
കടലിന്

പഞ്ചഭൂതങ്ങള്‍ക്കും
നെഞ്ചിനുമിടയില്‍
തുടരറ്റുതുടങ്ങിയ
അനക്കങ്ങള്‍ക്കും ചേര്‍ത്ത്

പലിശ ചോദിക്കുന്നു വാഴ്വ്!

വിറ്റുപോകാനായി
കെട്ടിയൊരുങ്ങവേ
ചന്തയേ വിറ്റുപോയ്
എന്നറിയിച്ചതൊ-
രുള്‍ച്ചൂടായിരുന്നു.

മുതലിരിക്കും തോറും
പലിശയേറും.

ഇരുന്നാലിനി നഷ്ടം
നിനക്കെന്നോര്‍ത്തെങ്കിലും
പലിശമാത്രമൊ-
ന്നിളവു ചെയ്തിട്ടങ്ങു
കെട്ടിയെടുത്തുകൂടേ
ഈ മുതലിനെ...!‍

2 അഭിപ്രായങ്ങൾ:

Murali K Menon പറഞ്ഞു...

ഹാ ജീവിതം...! പലിശയും, കൂട്ടുപലിശയും ഒടുക്കി കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട ജീവിതം അത്ര വേഗം വിടുതല്‍ തരില്ല വിശാഖ്, ഒടുവില്‍ മൂലധനമൊന്നുമില്ലായിരുന്നെന്ന് മനസ്സിലാക്കുമ്പോഴായിരിക്കും വാഴ്വൊടുങ്ങുക.
അസ്സലായി

സാല്‍ജോҐsaljo പറഞ്ഞു...

ഇല്ല കൂട്ടുപലിശ സഹിതം അളന്നു തൂക്കി, എണ്ണിമുറിച്ച് കിട്ടും!

കൊള്ളാം. നന്നായി.