10/5/11

ഹില്‍ സ്റ്റേഷന്‍

സന്തോഷ് പല്ലശ്ശന

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.
നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കാട്ടുതീ കൈകോര്‍ത്തുപിടിച്ച്
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....

6 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എല്ലായിടത്തും ഇപ്പോള്‍ മലകളുടെ കാഴ്ചകള്‍ ഇങ്ങനെത്തന്നെ!
കൊള്ളാം സന്തോഷ്!

MOIDEEN ANGADIMUGAR പറഞ്ഞു...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

ശ്രീനാഥന്‍ പറഞ്ഞു...

കവിത വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട്, നന്നാ‍യിരിക്കുന്നു!

grkaviyoor പറഞ്ഞു...

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം നിമ്നോന്നത കാഴ്ച മാത്രം
കവിതയുടെ മിഴിവു പ്ലാസ്റ്റിക്ക് അതിനെ എതിര്‍ക്കുന്ന പ്രകൃതി സ്നേഹി ആയ കവിയുടെ മാനങ്ങള്‍ ഇഷ്ടമായി

എം.എന്‍.ശശിധരന്‍ പറഞ്ഞു...

കാട്ടുതീ കൈകോര്‍ത്തുപിടിച്ച്
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...
nice snhosh