18/10/08

അര്‍ബുദവാര്‍ഡ്

കരിക്കുംതോറും
പുനര്‍ജ്ജനിക്കുന്ന
കോശങ്ങളെപ്പോലെ
അര്‍ബുദവാര്‍ഡ്
ഒഴിയും തോറും
നിറയുന്നു

കിടക്കകളില്‍
‍മരണത്തെ കാത്തുകിടക്കുന്നവര്‍
‍വിധിയോട്
ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്നു.

വേദനക്കു
കൂട്ടിരിക്കുന്നവര്‍
‍നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
ദൈവമേ....
മരണത്തെക്കൊണ്ടിവരെ
അനുഗ്രഹിക്കുക.

ഒരോ റേഡിയേഷനിലും
പ്രതീക്ഷയുടെ
നാമ്പു മുളപ്പിക്കുന്നവര്‍
തിരിച്ചുപോക്കിന്റെ
തിയ്യതി കുറിച്ചിരിക്കുന്നു.

ജീവിതം
കൈവിട്ടുപോയവര്‍
‍മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു

രാത്രി കൂട്ടുവന്നവരുറങ്ങുമ്പോള്‍
അര്‍ബുദ വാര്‍ഡില്‍
രോഗവും രൊഗിയും
തനിച്ചാവുന്നു
ജീവിതവും മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത നിലവിളികള്‍
മാത്രംബാക്കിയാവുന്നു.

10 അഭിപ്രായങ്ങൾ:

കാസിം തങ്ങള്‍ പറഞ്ഞു...

അര്‍ബുദം കാര്‍ന്ന് തിന്നുന്ന ഒത്തിരിപേരുടെ മുഖങ്ങള്‍ ഓര്‍മയിലെത്തിച്ചു ഈ വരികള്‍.

ആമി പറഞ്ഞു...

ജീവിതവും
മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത
നിലവിളികള്‍ മാത്രം
ബാക്കിയാവുന്നു.
.....................
ഞാന്‍ നേരില്‍ കണ്ട അര്‍ബുദവാര്‍ഡ്....രോഗിയൊടൊപ്പം കൂട്ടിരിക്കുന്നവരും മരണത്തിനു വേണ്ടി പ്രര്‍തിക്കുന്ന...
Docter vp ഗാംഗധരന്റെ ,കാന്‍സര്‍ രോഗികളെ കുറിച്ചുള്ള ഒരു ബുക്ക് ഉണ്ട് “ജീവിതമെന്ന അത്ഭുതം”...ഓരോ വരിയിലും കാന്‍സറിന്റെ വേദന നമുക്ക് അനുഭവിചറിയാം....

അതുപോലെ ഈ വരികള്‍ വായിക്കുമ്പോള്‍‍ അര്‍ബുദവാര്‍ഡ് എനിക്കു കാണാം....

smitha adharsh പറഞ്ഞു...

ഒരുപാടു കേട്ടിട്ടുണ്ട് അര്‍ബുദത്തിന്റെ ഭീകര മുഖത്തെപ്പറ്റി...

siva // ശിവ പറഞ്ഞു...

ഇതു വായിക്കുമ്പോള്‍ ഞാനും ചിലതൊക്കെ ഓര്‍ക്കുന്നു.....ഇതുപോലൊരാള്‍ പിടഞ്ഞു മരിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്....എന്തു ചെയ്യണമെന്നറിയാതെ....ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു....

Suraj പറഞ്ഞു...

ശ്വാ‍സനാള ക്യാന്‍സര്‍ മൂലം ‍തൊണ്ടയടഞ്ഞ് ഭക്ഷണം ഇറക്കാന്‍ പറ്റാത്ത ബഷീറീന് ഗ്യാസ്ട്രിക് ട്യൂബിടാന്‍ രാത്രി 11 മണിക്ക് ചെന്നപ്പോള്‍ മകന്‍ സലീം ചോദിച്ചത് : “ഈ ട്യൂബിടാണ്ടിര്‍ന്നാ വാപ്പാക്ക് വേം പൂവാല്ലോ, പിന്നെ ഇദ്ദെ്ന്തിനാ ഇക്കാ ?”

മുഖത്ത് നീര് കാരണം ബഷീര്‍ക്ക കരയുകയായിരുന്നോ എന്ന് വ്യക്തമായിരുന്നില്ല.

ഇത് വായിച്ചിട്ട് എനിക്ക് ഇപ്പോള്‍ തോന്നുന്നത് പുള്ളിക്കാരന്‍ എന്നെ നോ‍ക്കി അന്ന് ചിരിച്ചതാവാനേ വഴിയുള്ളൂ.

ഹാരിസ് ജീ, അഭിവാദ്യങ്ങള്‍...

Aluvavala പറഞ്ഞു...

എന്നെക്കൂടെ കൂട്ട് മാഷേ നിങ്ങടെ കൂടെ..!

Jayasree Lakshmy Kumar പറഞ്ഞു...

വായിച്ചപ്പോൾ ഓർമ്മ വന്നത് സ്റ്റുഡന്റ് പിരീഡിൽ കാൻസർ വാർഡിൽ പോസ്റ്റിങ് കിട്ടിയപ്പോൾ കണ്ട ഒരുപാട് വേദനിക്കുന്ന മുഖങ്ങളെ. മറ്റു വാർഡുകളിൽ നിന്നു വ്യത്യസ്ഥമായി അവിടെ പലരും രോഗം ഭേദമായി വീട്ടിൽ പോകാൻ കിടക്കുന്നവരല്ല, മരണത്തെ കാത്ത്, അല്ലെങ്കിൽ ആ പ്രയാണത്തിലേക്കുള്ള വേദന കുറക്കുവാൻ വേണ്ടി

വേദനിപ്പിക്കുന്ന കുറേ മുഖങ്ങളും ഓർമ്മകളും

മാന്മിഴി.... പറഞ്ഞു...

ജീവിതം
കൈവിട്ടുപോയവര്‍
‍മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു.................
sathyam....

Mahi പറഞ്ഞു...

മുഴങ്ങി കൊണ്ടിരിക്കുന്നു ആരു കേള്‍ക്കാത്ത നിലവിളികള്‍

Harold പറഞ്ഞു...

ഒരിക്കലെങ്കിലും
അർബുദവാർഡി
കൂട്ടുകിടക്കാൻ പോയവർക്ക്
താങ്കളുടെ വാക്കുകൾ ചുട്ടുപൊള്ളും
തീർച്ച